Wednesday, August 19, 2009

സൌഹൃദത്തിന്റെ വിപഞ്ചിക


എത്ര തിരഞ്ഞെടുത്താ‍ലും തെറ്റിക്കൊണ്ടിരിക്കുന്നതാണ് സൌഹൃദത്തിലെ തിരഞ്ഞെടുപ്പ്. മനസ്സിനോട് വളരെ ചേര്‍ന്ന സുഹൃത്തുക്കളെന്ന് നാം കരുതുമ്പോഴും ഒരിക്കലും ചേരാത്ത ഗുണങ്ങള്‍ കണ്ട് നാം അകലേണ്ടിവരിക. വളരെ വ്യതിരിക്തമായ മനസ്സിന്റെ നിഗൂഢതയാവാം ഇതിന് കാരണം. എത്ര അറിഞ്ഞാലും തീരാത്ത ഓരോ പ്രപഞ്ചമാണ് ഓരോ മനുഷ്യനും. മന:ശാസ്‌ത്രത്തിന്റെ സാമാന്യവല്‍ക്കരണത്തിനെല്ലാം എത്രയോ അപ്പുറം . എത്രമാത്രം അന്യരാണ് ഓരോരുത്തരും.

പുറമേ കേള്‍ക്കുമ്പോള്‍ ഒരേ ഈണങ്ങളെന്ന് തോന്നുമ്പോഴും സൌഹൃദത്തിന്റെ വിപഞ്ചികയില്‍ വളരെ വ്യത്യസ്തമായ രാഗത്തിലായിരിക്കും ശ്രുതിമൂട്ടൂന്നത്. ഇത് തിരിച്ചറിയുമ്പോഴോക്കും കാലം ഒത്തിരി കഴിയുകയും ബന്ധങ്ങളിലെ അകലം തുടങ്ങുകയും ചെയ്തിരിക്കും. അതിനാല്‍ എക്കാലവും സുഭഗമായ ബന്ധം നിലനില്‍ക്കാന്‍ പ്രയോഗവാദികള്‍ ഒരു വഴി പറയാറുണ്ട്. എത്ര അടുത്തിരിക്കുമ്പോഴും ഒരകലം സൂക്ഷിക്കുകയും അകന്നിരിക്കുമ്പോള്‍ അടുപ്പം നിലനിര്‍ത്തുകയും ചെയ്യുകയെന്നതാണത്. എന്നാല്‍ അടുപ്പത്തില്‍ അകലം സൂക്ഷിക്കുകയെന്നത് സ്നേഹലോകത്ത് പാപമായി പരിഗണിക്കപ്പെടുന്നു. സൌഹൃദത്തില്‍ എത്ര തിരിച്ചടികള്‍ ഉണ്ടായാലും സ്നേഹിച്ചുകൊണ്ടേയിരിക്കുകയെന്നതാണ് സ്നേഹമതം. കാരണം , നാം സ്നേഹിക്കുന്നത് ഒരു വ്യക്തിയെയല്ല. മറിച്ച് സ്നേഹരൂപനായ നാഥന്റെ ഒരു സര്‍ഗ്ഗ സൃഷ്ടിയെയാണ് . അതിനെ അവന്‍ പലവിധത്തില്‍ നമുക്ക് പാഠമായി, ജ്ഞാനമായി സം‌വിധാനിച്ചിരിക്കും. ഓരോ അടുപ്പവും , ഓരോ അകലവും നമുക്ക് ജീവിതവിഴിയിലെ പ്രകാശരേഖകളാണ്.

സൌഹൃദത്തിന്റെ വിപഞ്ചികയില്‍ എന്നും ആസ്വാദ്യകരമായ രാഗങ്ങള്‍ പിറവിയെടുക്കട്ടെ. എന്നെന്നും അവ നമുക്കും മറ്റുള്ളവര്‍ക്കും ആസ്വാദ്യകരമായി നിലനിര്‍ത്താന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

(ഇര്‍ഫാദ് മാഗസിന്‍, ആഗസ്റ്റ് 2009)

No comments: