Wednesday, August 19, 2009

സൌഹൃദത്തിന്റെ വിപഞ്ചിക


എത്ര തിരഞ്ഞെടുത്താ‍ലും തെറ്റിക്കൊണ്ടിരിക്കുന്നതാണ് സൌഹൃദത്തിലെ തിരഞ്ഞെടുപ്പ്. മനസ്സിനോട് വളരെ ചേര്‍ന്ന സുഹൃത്തുക്കളെന്ന് നാം കരുതുമ്പോഴും ഒരിക്കലും ചേരാത്ത ഗുണങ്ങള്‍ കണ്ട് നാം അകലേണ്ടിവരിക. വളരെ വ്യതിരിക്തമായ മനസ്സിന്റെ നിഗൂഢതയാവാം ഇതിന് കാരണം. എത്ര അറിഞ്ഞാലും തീരാത്ത ഓരോ പ്രപഞ്ചമാണ് ഓരോ മനുഷ്യനും. മന:ശാസ്‌ത്രത്തിന്റെ സാമാന്യവല്‍ക്കരണത്തിനെല്ലാം എത്രയോ അപ്പുറം . എത്രമാത്രം അന്യരാണ് ഓരോരുത്തരും.

പുറമേ കേള്‍ക്കുമ്പോള്‍ ഒരേ ഈണങ്ങളെന്ന് തോന്നുമ്പോഴും സൌഹൃദത്തിന്റെ വിപഞ്ചികയില്‍ വളരെ വ്യത്യസ്തമായ രാഗത്തിലായിരിക്കും ശ്രുതിമൂട്ടൂന്നത്. ഇത് തിരിച്ചറിയുമ്പോഴോക്കും കാലം ഒത്തിരി കഴിയുകയും ബന്ധങ്ങളിലെ അകലം തുടങ്ങുകയും ചെയ്തിരിക്കും. അതിനാല്‍ എക്കാലവും സുഭഗമായ ബന്ധം നിലനില്‍ക്കാന്‍ പ്രയോഗവാദികള്‍ ഒരു വഴി പറയാറുണ്ട്. എത്ര അടുത്തിരിക്കുമ്പോഴും ഒരകലം സൂക്ഷിക്കുകയും അകന്നിരിക്കുമ്പോള്‍ അടുപ്പം നിലനിര്‍ത്തുകയും ചെയ്യുകയെന്നതാണത്. എന്നാല്‍ അടുപ്പത്തില്‍ അകലം സൂക്ഷിക്കുകയെന്നത് സ്നേഹലോകത്ത് പാപമായി പരിഗണിക്കപ്പെടുന്നു. സൌഹൃദത്തില്‍ എത്ര തിരിച്ചടികള്‍ ഉണ്ടായാലും സ്നേഹിച്ചുകൊണ്ടേയിരിക്കുകയെന്നതാണ് സ്നേഹമതം. കാരണം , നാം സ്നേഹിക്കുന്നത് ഒരു വ്യക്തിയെയല്ല. മറിച്ച് സ്നേഹരൂപനായ നാഥന്റെ ഒരു സര്‍ഗ്ഗ സൃഷ്ടിയെയാണ് . അതിനെ അവന്‍ പലവിധത്തില്‍ നമുക്ക് പാഠമായി, ജ്ഞാനമായി സം‌വിധാനിച്ചിരിക്കും. ഓരോ അടുപ്പവും , ഓരോ അകലവും നമുക്ക് ജീവിതവിഴിയിലെ പ്രകാശരേഖകളാണ്.

സൌഹൃദത്തിന്റെ വിപഞ്ചികയില്‍ എന്നും ആസ്വാദ്യകരമായ രാഗങ്ങള്‍ പിറവിയെടുക്കട്ടെ. എന്നെന്നും അവ നമുക്കും മറ്റുള്ളവര്‍ക്കും ആസ്വാദ്യകരമായി നിലനിര്‍ത്താന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

(ഇര്‍ഫാദ് മാഗസിന്‍, ആഗസ്റ്റ് 2009)

Sunday, August 2, 2009

നീലനാവുള്ള പശു


ലോകത്തിന്റെ അതീവദുര്‍ഗ്ഗമമായ ഭൂപാര്‍ശ്വത്തിലൊരിടത്ത് ഹരിതാഭമായ ഒരു ദ്വീപുണ്ട്. അവിടെ സുഗന്ധനിഷ്യന്ദിയായ നീലനാവുള്ള ഒരു പശു ഏകാന്തമായി ജീവിക്കുന്നു. പകലന്തിയോളം അത് ആ ദ്വീപിന്റെ പച്ചപ്പ് ഭക്ഷിച്ച് തടിയും കരുത്തും ആര്‍ജ്ജിച്ച് വളരുന്നു. ചേതോഹരിയാകുന്നു. വിശിഷ്ടയാകുന്നു. പക്ഷേ രാത്രിയാകുമ്പോള്‍ പശു അസ്വസ്ഥയാകും. ‘നാളെ എനിക്കു തീറ്റയായി ഒന്നും അവശേഷിക്കുന്നില്ലല്ലോ. നാളെ ഞാനെന്തു ഭക്ഷിക്കും’? ഈ ആധിയാല്‍ ഉല്‍ക്കണ്‌ഠ് പെരുകി ക്ഷീണിച്ച് ശോഷിച്ച് അതു മുടിനാരു പോലെയാകും.

ഉദയത്തില്‍ സമൃദ്ധമായ പത്രദളങ്ങള്‍ മൂടി അരയോളം ഉയര്‍ന്ന് നിറകതിര്‍ ചൂടിയ പച്ചപ്പിന്റെ വയലുകള്‍ പ്രത്യാഗമനം ചെയ്തിരിക്കും.അപ്പോള്‍ പശു ആര്‍ത്തിയോടെ ആ ഹരിതാഭയിലേക്കിറങ്ങി അത് തിന്നുമുടിക്കാന്‍ തുടങ്ങും. വീണ്ടും അതു തടിച്ചു കൊഴുക്കും. ശക്തയാകും. എന്നാല്‍ രാത്രി വന്നണയുമ്പോള്‍ പിന്നെയും അതിന്റെ വേവലാതി തുടങ്ങുകയായി. ‘ഹാ... എന്റെ ഭക്ഷണം തീര്‍ന്നു പോയല്ലോ.. നാളെയൊന്നും തിന്നാനില്ലല്ലോ.’ ഈ നീറുന്ന മനോവ്യഥയില്‍ വീണ്ടും അത് മെലിഞ്ഞ് എല്ലും തോലുമാകും.

പകലുകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന ഹരിതാഭകള്‍ ഭക്ഷിച്ച് പശു ആരോഗ്യപുഷ്ക്കലയാകുന്നതു പോലെ രാത്രികളില്‍ ‘നാളെ ഒന്നും തിന്നാനില്ലല്ലോ’ എന്ന ആധി പെരുകി അതിന്റെ ആരോഗ്യം ക്ഷയിക്കുന്നതും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവള്‍ക്കൊരിക്കലും മനസ്സിലാകുന്നില്ല ഇത്രയും കാലം തന്‍ ഭക്ഷിച്ചു കൊണ്ടിരിക്കുന്നത് ഒരേ ശ്വാദലമാണെന്ന്; തന്റെ ഭക്ഷണം തനിക്കൊരിക്കലും മുടങ്ങിയിട്ടില്ലെന്ന്. പിന്നെ ഉദ്വേഗത്തിന്റെയും വ്യഥയുടേയും കാര്യമെന്ത് ?

ഈ പശു ഐഹികദേഹിയും പകലില്‍ അതിനെ തടിച്ചു കൊഴുപ്പിക്കുകയും രാത്രിയില്‍ പിറ്റേന്നത്തെ ആഹാരത്തിന്റെ പേരില്‍ ഖിന്നയാക്കുകയും ചെയ്യുന്ന ഈ വയല്‍ ലോകവുമാകുന്നു.

(റൂമീകഥകള്‍ ടി. വി . അബ്ദുറഹ്മാന്‍,
സാംസ്കാരിക പൈതൃകം റൂമീ പതിപ്പ്)

Sunday, May 24, 2009

സൂഫിസം


ഗുരു പറഞ്ഞ ഒരു ഉപമയുണ്ട്. പരിശുദ്ധ റസൂല്‍ (സ) ഒരു ഓറഞ്ച് ചെടി നട്ടു. നൂറ്റാണ്ടുകള്‍ കൊണ്ട് വളര്‍ന്നു വരുന്ന അന്ത്യനാള്‍ വരെ വിസ്‌തൃതമായിക്കൊണ്ടിരിക്കുന്ന ഒരു ചെടിയായിരുന്നു അത്. പുണ്യറസൂലിന്റെ (സ) കാലശേഷം വളര്‍ന്നുകൊണ്ടിരുന്ന ചെടിയില്‍ ഇലകളും പൂക്കളും വിടരാന്‍ തുടങ്ങി. ഇതുകണ്ട അന്നത്തെ യാഥാസ്ഥിതികര്‍ പറഞ്ഞു. തിരുനബി (സ) യുടെ കാലത്ത് ഇലയും പൂക്കളും ഉണ്ടായിരുന്നില്ല. ഒരു കമ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇലകളും പൂക്കളും ബിദ്‌അത്താണ്. എല്ലാ ബിദ്‌അത്തും മാര്‍ഗ്ഗഭ്രം‌ശവും നരകത്തിലേക്കാണെന്ന ഹദീസും ഉദ്ധരിച്ചു.

വിശുദ്ധ നബി (സ) നട്ട ചെടിയുടെ സ്വാഭാവിക പരിണാമം മാത്രമാണിതെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പക്ഷെ ചെടിക്ക് വളരാതിരിക്കനാവില്ലല്ലോ. നൂറ്റാണ്ടുകള്‍ക്ക് ശേഷം ചെടിയില്‍ നിന്ന് അതിമധുരതരമായ പഴം വിരിയാന്‍ തുടങ്ങി. അപ്പോഴും യാഥാസ്ഥിതികര്‍ വാളെടുത്തു. തിരുനബി (സ) യുടെ കാലത്ത് ഇതു കേട്ടുകേള്‍വിപോലുമില്ല. പഴം വിഷമാണെന്നു വരെ പറഞ്ഞു. മാത്രമല്ല പഴം ഭുജിച്ചവരെ കാഫിറാക്കി. പഴത്തിന്റെ അനന്യമായ ആസ്വാദനത്തില്‍ ഉന്മത്തരായ ചിലരെ കൊലചെയ്യാന്‍ വരെ വിധിച്ചു. പിന്നീട് വന്നവര്‍ അതിവിശിഷ്ടമായ പഴത്തിന്റെ രഹസ്യതകളെ കുറിച്ച് ഗവേഷണം നടത്താന്‍ തുടങ്ങി. അവര്‍ പഴത്തെ എളുപ്പം ദഹിക്കുന്ന രൂപത്തില്‍ ജ്യൂസ് ആക്കി മാറ്റി.

യാഥാസ്ഥിതികര്‍ക്ക് ഇത് ഒട്ടും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. കമ്പ് മാത്രമുണ്ടായിരുന്നതിനെ വ്യാഖ്യാനിച്ച് ജ്യൂസ് കുടിച്ച് മതിമറക്കുന്നവര്‍. ഇവര്‍ എത്ര വഴിപിഴച്ചവര്‍. യാഥാസ്ഥിതികര്‍ ആരോപിച്ചു.

നൂറ്റാണ്ടുകള്‍ അത്യാധുനികമായ വികാസത്തിലേക്കും വിസ്‌തൃതിയിലേക്കും വഴിമാറിയപ്പോള്‍ പഴച്ചാറിനെ സംസ്ക്കരിച്ച് അതിന്റെ സത്ത മാത്രമെടുത്ത് ഗുളിക രൂപത്തിലാക്കി. ഇതിന്റെ രഹസ്യത ഗ്രഹിക്കാനാവാതെ ഖുര്‍‌ആനും ഹദീസും തന്നെയെടുത്ത് യാഥാസ്ഥിതികര്‍ ധൈഷണിക തലത്തില്‍ ആക്രമണം തുടങ്ങി.

പഴത്തിന്റെ സത്ത നുകര്‍ന്നവര്‍ പരമാനന്ദത്തിന്റെ ലോകത്ത് നിശ്ശബ്ദരാവുകയും ചെയ്തു.

ഹസന്‍ ബസ്‌രിയും ഇബ്രാഹിമുബ്നു അദ്‌ഹമും റാബിയ ബസരിയ്യയുമെല്ലാം ഇതില്‍ ആദ്യകാലത്ത് കണ്ണികളായവരില്‍ ചിലരാണ്. ദുന്നൂനില്‍ മിസ്‌രിയും, അബൂ യസീദ് ബിസ്താമിയുമെല്ലാം ഈ പഴത്തെ പകര്‍ന്നുകൊടുത്ത ആദ്യനൂറ്റാണ്ടിലെ പ്രമുഖരാണ്. ഹല്ലാജും നൂരിയും ഹമദാനിയുമെല്ലാം പഴത്തിന്റെ രുചിയില്‍ ഉന്മത്തരായതിന്റെ പേരില്‍ കൊലചെയ്യപ്പെട്ടവരാണ്. പിന്നീട് ശൈഖ് ജീലാനിയും ശൈഖ് രിഫാ‌ഇയും തുടങ്ങി ഇബ്‌നു അറബിയും ഇമാം ഗസ്സാലിയും ശൈഖ് സര്‍‌ഹിന്ദിയും മുതല്‍ ആധുനിക കാലഘട്ടത്തിലെ ഔലിയാക്കള്‍ വരെ ഇതിന്റെ വക്താക്കളാണ്. അല്ലാഹു ആ വിശുദ്ധ പഴത്തിന്റെ രുചി ആസ്വദിക്കാന്‍ ഇവര്‍ക്കെല്ലാം അനുഗ്രഹം വര്‍ഷിച്ച പോലെ നമ്മിലും വര്‍ഷിക്കട്ടെ ആമീന്‍.

--------- ---------------------

സൌഹൃദത്തിന്റെ ലാവണ്യം
ഒരു മിസ്റ്റിക് കവിയുടെ കുറിപ്പ് : ഇന്ന് പ്രഭാതത്തില്‍ സ്നേഹനിധിയായ പക്ഷി എന്റെ സവിധത്തിലണഞ്ഞു. സ്നേഹപൂര്‍വ്വം എന്നെ നോക്കി പറഞ്ഞു. നിന്റെ സ്നേഹാതിരേകത്താല്‍ ഞാന്‍ ബന്ധിതയായിരിക്കുന്നു. എന്നോട് ഇത്തിരി കൂടി കാരുണ്യം കാണിക്കുക.

ഞാനെന്റെ പക്ഷിയെ സ്നേഹത്തില്‍ നിന്ന് സ്വതന്ത്രയാക്കി. ആകാശത്ത് അവള്‍ ചുറ്റിപ്പറന്നു. പറന്നു പറന്നുയര്‍ന്ന പക്ഷിക്ക് ഒടുവില്‍ ചിറകുകളില്ലാതായി.

സ്നേഹത്തിന്റെ ബന്ധനമായിരുന്നു ആകാശത്ത് വട്ടമിട്ടു പറക്കാന്‍ തുണയേകിയിരുന്ന ചിറകുകള്‍ എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അവള്‍ നിലം പതിച്ചിരുന്നു. അതീതങ്ങളെ കാമിക്കുകയും വേദനയെ സ്നേഹിക്കുകയും ചെയ്യുന്നവരുടെ ഉള്‍ത്തടത്തില്‍ ലാവണ്യമാര്‍ന്ന സൌഹൃദത്തിന്റെ പക്ഷികള്‍ ചിറകടിക്കുന്നുണ്ടാകും. അതില്‍ ദൈവസ്മരണ നിറയുമ്പോള്‍ മാത്രമാണ് അവക്ക് ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് പറക്കാനാവുക.

സ്നേഹം പലപ്പോഴും സ്വയം അന്ധമാണ്. ദൈവസ്മരണയാണ് അതിന് മിഴികള്‍ നല്‍കുന്നത്. സൌഹൃദത്തിന്റെ വിശ്രുതമായ ആഴങ്ങള്‍ ശോഭാര്‍‌ദ്രമാക്കുന്ന സ്നേഹപ്രപഞ്ചം നോവുകള്‍ നല്‍കിക്കൊണ്ടിരിക്കും. ആ നോവുകളുടെ മുള്ളുകള്‍ക്കിടയിലാണ് അതിമനോഹരമായ പനിനീര്‍പ്പൂ വിരിയുന്നത്.

സൌഹൃദത്തിന്റെ വിപഞ്ചികയില്‍ വിരഹസാന്ദ്രമായ രാഗങ്ങള്‍ പെയ്തിറങ്ങുമ്പോഴും ഒരു യൌഗികമായ നിസ്സം‌ഗതയോടെ നക്ഷത്രങ്ങളെ നോക്കാന്‍ പഠിക്കുക. ദിനേന ആകാശം മാറിവരുമ്പോഴും എത്ര ഉദാത്തമായാണ് നക്ഷത്രങ്ങള്‍ മന്ദഹസിക്കുന്നത്.

(സിദ്ദിഖ് മുഹമ്മദ്, ഇര്‍ഫാദ് മാഗസിന്‍, ഡിസമ്പര്‍ 2004)

Wednesday, May 13, 2009

വിജയത്തിലെ പരാജയവും പരാജയത്തിലെ വിജയവും



വിജയം പോലെ
പരാജിതമായ മറ്റൊന്നില്ലെന്ന് ജ്ഞാനികള്‍ പറയുന്നു. പരാജയത്തിനകത്തെ വിജയത്തെ തിരിച്ചറിയണമെങ്കില്‍ ജ്ഞാനത്തിന്റെ പ്രകാശം ലഭിച്ചിരിക്കണം. വിജയിക്കുമെന്ന് ഉറപ്പുള്ളിടത്ത് പരാജയപ്പെട്ടുകൊടുക്കലാണ് വിജയം. സാങ്കേതികമായ അര്‍ത്ഥത്തില്‍ ജയവും തോല്‍‌വിയും നിര്‍ണയിക്കാമെങ്കിലും ആത്യന്തികാര്‍ത്ഥത്തില്‍ ആപേക്ഷികവും ക്ഷണികവുമാണ് വിജയവും പരാജയവും. മക്കാവിജയത്തില്‍ ശത്രുക്കളായിരുന്നവരെ മുഴുവന്‍ വകവരുത്താനുള്ള എല്ലാ സാഹചര്യവുമുണ്ടായിട്ടും നിരുപാധികം മാപ്പുനല്‍‌കുകയായിരുന്നു വിജയത്തിന്റെ പൊരുളറിഞ്ഞ വിശുദ്ധ നബി (സ).

യുദ്ധത്തില്‍ പരാജിതനായ ഫ്രഞ്ച് ഭരണാധികാരി നൊപ്പോളിയന്‍ ബോണാപ്പാര്‍ട്ട് സെന്റ് ഹെലീനാ ദ്വീപിലേക്ക് നാടുകടത്തപ്പെട്ടു. അതുവരെ പരാജയം എന്തെന്നറിഞ്ഞിട്ടില്ലാത്ത നെപ്പോളിയന്‍ ശത്രുക്കളുടെ മുന്നില്‍ പരാജയപ്പെട്ടതോടെയാണ് ആ ദ്വീപിലെ തടവുകാരനായത്. പ്രഭാതത്തില്‍ നെപ്പോളിയന്‍ തന്റെ ഡോക്ടറോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു. വയല്‍ വരമ്പിലൂടെയായിരുന്നു നടത്തം. അപ്പോള്‍ എതിര്‍വശത്ത്നിന്നും ഒരു കര്‍ഷകസ്ത്രീ തലയില്‍ പുല്ലുകെട്ടുമായി നടന്നുവരുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ചക്രവര്‍ത്തിക്ക് വേണ്ടി വഴിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ഡോക്ടര്‍ ഓടിപ്പോയി ആ സ്ത്രീയോട് പറയുകയായിരുന്നു. അപ്പോള്‍ തന്നെ അത് തടഞ്ഞ് കൊണ്ട് മഹാനായ നെപ്പോളിയന്‍ ആ കര്‍ഷകസ്ത്രീക്ക് വേണ്ടി വഴിമാറിക്കൊടുത്തു. ചക്രവര്‍ത്തിക്കുവേണ്ടി ഒരായിരങ്ങള്‍ വഴിമാറുന്നതില്‍ അസാധാരണത്വമില്ല. എന്നാല്‍ ഇന്നും നെപ്പോളിയനെ ഓര്‍ക്കുന്ന വിജയനിമിഷമായി ആ കര്‍ഷകസ്ത്രീക്കുവേണ്ടി വഴിമാറിയത് ചരിത്രം കുറിച്ചുവെക്കുന്നു.

(സിദ്ധിഖ് മുഹമ്മദ് , ഇര്‍ഫാ‍ദ് മാഗസിന്‍, ഏപ്രില്‍ 2009)

Monday, May 11, 2009

സ്നേഹത്തിന്റെ സ്വര്‍ഗ്ഗവാതിലുകള്‍


സ്നേഹത്തില്‍ നിന്നാണ് സൌഹൃദമുണ്ടാകുന്നത്. സൌഹൃദം പിന്നീട് സാഹോദര്യത്തിന്റെ വേരുകളായി മാറുന്നു. അതായത് സ്നേഹത്തിന്റെ വിത്തില്‍നിന്ന് സൌഹൃദത്തിന്റെ വേരുകളും സാഹോദര്യത്തിന്റെ ഫലവൃക്ഷവുമുണ്ടാകുന്നു. സാഹോദര്യമുള്ള ഒരു സമൂഹത്തില്‍ മാത്രമേ സമാധാനത്തിന്റെ പൂക്കള്‍ വിരിയുകയും ഐക്യത്തിന്റെ പക്ഷികള്‍ പാടുകയും ചെയ്യുകയുള്ളു. അതിനാല്‍ സൌഹൃദവും സാഹോദര്യവും മാനുഷികത്തിന്റെ മഹാ അനുഗ്രഹങ്ങളാണ്.

സഹൃദയത്വമുള്ളവരിലാണ് നല്ല സൌഹാര്‍ദ്ദമുണ്ടാകുന്നത്. ആ സൌഹാര്‍ദ്ദ ബദ്ധത്തില്‍ സഹാനുഭൂതിയും സഹായ മന:സ്ഥിതിയും വന്നെത്തുമ്പോഴാണ് സാഹോദര്യത്തിന്റെ നക്ഷത്രങ്ങള്‍ പിറക്കുന്നത്. പിന്നീട് ആ നക്ഷത്രപ്രകാശം ലോകത്തിന് വഴികാണിക്കും.

യര്‍മൂക് യുദ്ധത്തില്‍ വെട്ടേറ്റു മരണത്തോട് മല്ലടിച്ച് കിടക്കുന്ന ഏഴ് സഹാബികള്‍ വെള്ളത്തിന് വേണ്ടി കേഴുകയാണ്. ആരോ ഒരാള്‍ അവസാനത്തെ തുള്ളി ജലം നല്‍കാന്‍ വെള്ളപ്പാത്രവുമായി ഓടിയെത്തി. ആദ്യത്തെ സഹാബിയുടെ അടുത്തെത്തുമ്പോള്‍ ദാഹിച്ചുകരയുന്ന രണ്ടാമത്തെ സ്വഹാബിക്ക് നല്‍കാന്‍ പറഞ്ഞു. എന്നാല്‍ ദാഹിച്ചു കരയുമ്പോഴും അരികില്‍ തളര്‍ന്നു കിടക്കുന്ന മൂന്നാമത്തെയാള്‍ക്ക് നല്‍കാനായിരുന്നു ആ സ്വഹാബിയുടെ അഭ്യര്‍ത്ഥന. ഉടനെ മൂന്നാമത്തെ സ്വഹാബിക്കടുത്തെത്തിയപ്പോള്‍ അദ്ദേഹം നാലാമന് നല്‍കാന്‍ പറഞ്ഞു. നാലാമത്തെ സ്വഹാബി അഞ്ചാമത്തെ ആള്‍ക്കും അദ്ദേഹം ആറാമനും ആറാമത്തെ ആള്‍ ഏഴാമത്തെ സ്വഹാബിക്കും വെള്ളം നല്‍കാന്‍ ആ‍വശ്യപ്പെടുകയായിരുന്നു. ഒടുവില്‍ ഏഴാമത്തെ സ്വഹാബി തന്റെ സാഹോദര്യത്തിന്റെ ഔന്നത്യമാര്‍ന്ന കാരുണ്യത്തില്‍ ജലം വാങ്ങാന്‍ തയ്യാറാവാതെ ഒന്നാമത്തെ സ്വഹാബിയുടെ അടുത്തേക്ക് തിരിച്ചുപോയി വെള്ളം നല്‍കാന്‍ പറജ്ഞു. എന്നാല്‍ ഒന്നാമത്തെ സ്വഹാബിയുടെ അടുത്ത് തിരിച്ചെത്തിയപ്പോഴേക്കും അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞുകഴിഞ്ഞിരുന്നു. പിന്നെ ഓരോരുത്തരുടെ അടുത്തെത്തുമ്പോഴേക്കും അവരെല്ലാം മരണത്തിന്റെ മാലാഖയോടൊപ്പ, പോയ്‌ക്കഴിഞ്ഞിരുന്നു.

മരണത്തിന്റെ നിമിഷത്തില്‍പ്പോലും സാഹോദര്യത്തിന്റെ അതുല്യത കാത്തുസൂക്ഷിക്കാന്‍ കഴിയുകയെന്നത് ഉന്നതമായ ത്യാഗത്തില്‍നിന്ന് മാത്രം ഉണ്ടാകുന്നതാണ്. സഹോദരനുവേണ്ടിയുള്ള ത്യാഗവും സഹനവും സമ്പൂര്‍ണ്ണ സഹവര്‍ത്തിത്വത്തോടെ, സഹാനുഭൂതിയോടെ നെഞ്ചേറ്റുമ്പോള്‍ മാത്രമേ സാഹോദര്യം അര്‍ത്ഥമുള്ളതാകുന്നുള്ളൂ.

സൂഫിയായ അബുല്‍ ഹുസൈന്‍ നൂരിയെയും സതീര്‍ത്ഥ്യരായ സൂഫികളെയും കൊല്ലാന്‍ കൊണ്ടുവന്നിരിക്കുകയാണ്. സൂഫികളെ വരിയില്‍ നിര്‍ത്തി ഓരോരുത്തരെയായി വധിക്കാനായി വാളെടുത്തു നില്‍ക്കുന്ന ഭടന്റെ മുന്നിലേക്ക് പിന്നിലുള്ള ആള്‍ ഓടിവന്നു ആദ്യം തന്നെ കൊല്ലാനായി ആവശ്യപ്പെട്ടു. തന്നെ വധിച്ചതിനു ശേഷം മാത്രം തന്റെ സഹോദരനെ വധിക്കുക, അതായിരുന്നു ആ സൂഫിയുടെ ആവശ്യം. ആ സമയത്ത് സൂഫികളില്‍ ഓരോരുത്തരായി മുന്നില്‍ വന്ന് ആദ്യം തങ്ങളെ കൊല്ലണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങി.

ഇതുകണ്ട ഭടന്‍ ആകെ അത്ഭുതസ്തബ്‌ധനായി. കാരണം മരണം പോലും സഹോദരനുവേണ്ടി അദ്യം വരിക്കാന്‍ തയ്യാറാകുന്ന സാഹോദര്യത്തിന്റെ അപൂര്‍വ്വതയെ തിരിച്ചറിഞ്ഞ ആ ഭടന് ആ അത്യപൂര്‍വ്വ മനുഷ്യരെ കൊലചെയ്യാനായില്ല.

സഹോദരനുവേണ്ടി ത്യാഗം ചെയ്യുമ്പോഴാണ് വിശ്വാസം പൂര്‍ണ്ണമാകുന്നത്. നാം ഏറ്റവും ഇഷ്ടപ്പെടുന്നത് സഹോദരനുവേണ്ടി ഇഷ്ടപ്പെടുന്നതുവരെ വിശ്വാസം പൂര്‍ണ്ണമാകില്ലെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
എപ്പോഴും നറുക്കിട്ടെടുത്ത് കാര്യങ്ങള്‍ തീരുമാനിച്ചിരുന്ന രണ്ട് സുഹൃത്തുക്കളുടെ കഥ പ്രസിദ്ധമാണ്. ഒടുവില്‍ അതിലൊരു സുഹൃത്ത് മരണപ്പെട്ടപ്പോള്‍ നറുക്കിടാറുണ്ടായിരുന്ന ആ സുഹൃത്ത് ഉപയോഗിച്ചിരുന്ന നാണയത്തുട്ട് കണ്ട് ആദ്യത്തെയാള്‍ ഞെട്ടിപ്പോയി. നറുക്ക് കിട്ടുമ്പോള്‍ ഒരിക്കലും മരിച്ച സുഹൃത്തിനു അനുകൂലമായി തീരുമാനം വരാറുണ്ടായിരുന്നില്ല. നാണയത്തിന്റെ തലഭാഗം (ചാപ്പ) ഒരിക്കലും അദ്ദേഹം പറയുമായിരുന്നില്ല. അത് മറ്റേ സുഹൃത്തിനു വേണ്ടി മാറ്റി വെച്ചതായിരുന്നു. ആ നാണയമാണ് മറ്റേ സുഹൃത്തിന്റെ മരണ ശേഷം കണ്ട് കിട്ടിയിരിക്കുന്നത്. എപ്പോഴും തന്റെ സുഹൃത്തിനു അനുകൂലമായി മാത്രം വരാന്‍ ആ നാണയത്തിന്റെ രണ്ടുഭാഗവും തലഭാഗം ഒട്ടിച്ചേര്‍ത്തതായിരുന്നു. അങ്ങിനെ എല്ലാ വിജയവും സുഹൃത്തിനായി നല്‍കിയ സൌഹൃദത്തിന്റെ കഥ പ്രസിദ്ധമാണ്
.

ആശയങ്ങളിലും ചിന്താധാരകളിലും സാമ്യമുണ്ടാകുമ്പോഴാണ് നാം സൌഹൃദത്തിലേക്ക് നീങ്ങുക. ജ്ഞാനവും തൊഴിലും താല്‍പ്പര്യങ്ങളുമെല്ലാം സൌഹൃത്തിനു നിദാനമാകാറുണ്ട്. ഒരേ രീതിയില്‍ ചിന്തിക്കുന്നവര്‍ തമ്മില്‍ ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും സാമ്യമുണ്ടാ‍കും. അടിസ്ഥാന പ്രകൃതത്തില്‍ യോജിപ്പുണ്ടാവുമ്പോഴാണ് ചിന്തകളില്‍ സാമ്യമുണ്ടാവുക. ആ ചിന്തകളും അന്വേഷണങ്ങളും ഒന്നിച്ചുചേരുമ്പോള്‍ സ്നേഹത്തിന്റെ വിത്തുകള്‍ പരസ്പരം ഹൃദയങ്ങളില്‍ വിതറുകയും അവ സൌഹൃദത്തിന്റെ വേരുകളിലൂടെ സാഹോദര്യത്തിന്റെ ഫലവൃക്ഷങ്ങളായി പരിണമിക്കുകയും ചെയ്യുന്നു. അതില്‍ വിരിയുന്ന അനശ്വര പ്രണയത്തിന്റെ പൂക്കളിലേക്കാണ് സ്വര്‍ഗ്ഗ വാതിലുകള്‍ തുറന്ന് സ്നേഹസൂര്യന്‍ മിഴിതുറക്കുന്നത്.

(സിദ്ദിഖ് മുഹമ്മദ് , ഇര്‍ഫാദ് മാഗസിന്‍ , ഏപ്രില്‍ 2009)

Thursday, January 15, 2009

അനുരാഗത്തിന്റെ ആദ്ധ്യാത്മിക പൌര്‍ണ്ണമി

സൂഫി അദ്ധ്യാത്മ ദര്‍ശനത്തിന്റെ ചരിത്രത്തില്‍ ഇമാം ഗസ്സാലിയുടെതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഘട്ടത്തേയും നിലപാടിനേയുമാണ് ജലാലുദ്ധീന്‍ റൂമി പ്രതിനിധാനം ചെയ്യുന്നത്. പരമമായ ദൈവ ഭയത്തിലും (ഖൌഫ്) കണിശമായ ലൌകിക വിരക്തിയിലും (സുഹ്ദ്) അധിഷ്ഠിതമായിരുന്നു ഗസ്സാലു പ്രോജ്ജ്വലിപ്പിച്ച സൂഫീ ദര്‍ശനം. അതേസമയം റൂമിയുടെ ദര്‍ശനം അനുരാഗത്തെയാണ് (ഇശ്‌ഖ്) അടിസ്ഥാനമാക്കിയത്. ഗസ്സാലിയുടെ ‘ഇഹ്‌യ’ യും ‘കീമിയായെ സ‌ആദ’ യും റൂമിയുടെ ‘മസ്‌നവി മ‌അനവി’ യുമുള്‍പ്പെടെയുള്ള കൃതികളും പാരായണം ചെയ്യുമ്പോള്‍ ഇരുവരുടേയും ചിന്താഗതികളിലും ജ്ഞാനാനുഭൂതികളിലുമുള്ള ഈ വ്യത്യാസം ഗ്രഹിക്കാനാകും. അതിനോടൊപ്പം തന്നെ റൂമി ഗസ്സാലിയെ അളവറ്റ് ആദരിക്കുകയും ‘വിശ്വോത്തര പണ്ഡിതന്‍ (ആലിമെ ആലമിയാന്‍)‘ എന്നുവരെ വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നത് കാണാം. രണ്ടുപേരുടേയും ആശയസ്രോതസ്സുകള്‍ വിശുദ്ധ ഖുര്‍‌ആനിലും നബിചര്യയിലും നേരത്തെ സ്ഥലം പിടിച്ചുകഴിഞ്ഞിട്ടുള്ളതാണു താനും.

ദൈവത്തിന്റെ ശക്തി മാഹാത്മത്തിനും ഗാം‌ഭീര്യത്തിനും മുമ്പില്‍ വിസ്മയഭരിതനും ഭയക്രാന്തനുമായി നില്‍ക്കുന്ന മനുഷ്യന്‍ സ്വയം നിസ്സാരനും ഒന്നുമല്ലാത്തവനുമായി ഗണിക്കുകയാണ് ഗസ്സാ‍ലിയുടെ ദര്‍ശനത്തില്‍. സര്‍വ്വ ശക്തനും സര്‍വ്വാതിശായിയുമാ‍യ പരമേശ്വരന്റെ മുമ്പില്‍ തന്‍റെ നിര്‍ഗ്ഗതിയും നിസ്സാരതയും നിസ്സഹായതയും ഗ്രഹിച്ച് സര്‍വ്വാത്മനാ കീഴ്പ്പെട്ട് വണങ്ങുകയെന്നതാണ് ഗസ്സാലിക്ക് ആത്യന്തികമായി മനുഷ്യന് നല്‍കാനുള്ള സന്ദേശം. നിരന്തരമായ ദൈവചിന്തയും ധ്യാനവും ആരാധനയും ത്യാഗപരിശ്രമവും ( മുജാഹദ) വഴി മന:ശ്ശുദ്ധിയാര്‍ജ്ജിച്ചിട്ട് വേണം മനുഷ്യന്ന് അദ്ധ്യാത്മിക ജ്ഞാനത്തി്ന്റെ മാര്‍ഗ്ഗത്തിലേക്ക് പ്രയാണമാരംഭിക്കുവാന്‍. അതിനു വേണ്ടി അവന്‍ സമ്പത്തുമായും പുത്രകളത്രകൂട്ടുകുടുംബാദികളുമായും മറ്റു ഭൌതിക സുഖസൌകര്യങ്ങളുമായുള്ള ബന്ധങ്ങളില്‍ നിന്ന് മനസ്സിനെ വിച്ഛേദിച്ച് കൊണ്ട് ഏകാഗ്രതയോടെ ദൈവാരാധനയിലും ദൈവധ്യാനത്തിലും വ്യാപൃതനായിരിക്കണം. അല്ലാഹു എന്നത് അക്ഷരങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും അപ്പുറത്ത് ഒരു വിചാരവും നിത്യസ്മരണയുമായി മാറുന്നതോടെയുണ്ടാകുന്ന അന്തര്‍ജ്ഞാനം തസവ്വുഫനുഭവത്തിലേക്കുള്ള ചുവടുവെപ്പാണ്.

ഭയത്തിന്റെയും കീഴടങ്ങലിന്റെയും ഈ ആശയത്തെ റൂമിയും സമ്മതിക്കാതിരിക്കുന്നില്ല. ‘ക്രൌര്യം മുറ്റിനില്‍ക്കുന്ന സിംഹത്തിന്റെ കയ്യിലിരിക്കെ മനുഷ്യന് കീഴടങ്ങുകയല്ലാതെ എന്തു ഗത്യന്തരം.? എന്ന് മസ്‌നവിയില്‍ റൂമി ചോദിക്കുന്നത് ഇതേ സൂചന വെച്ചിട്ടാണ്. പക്ഷേ ഭയത്തേയും ലോകപരിത്യാഗത്തേയും അടിസ്ഥാനമാക്കിയല്ല അദ്ദേഹം തന്റേ ദര്‍ശനം സമര്‍ത്ഥിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റേത് അനുരാഗത്തിന്റെ അഥവാ ഇശ്‌ഖിന്റെ ആദ്ധ്യാത്മിക ദര്‍ശനമാണ്. അനുരാഗത്തെ തസവ്വുഫിന്റെ അടിസ്ഥാനമായിട്ടെടുത്തിട്ടുള്ളവര്‍ റൂമിയുടെ കാലക്കാരിലും ശേഷക്കാരിലും ഏറെയുണ്ടായിട്ടുണ്ട്. ഈജിപ്തിലെ ഇബ്നുല്‍ ഫാരിസ് റൂമിയുടെ സമകാലികനായിരുന്നു. ദിവ്യാനുരാഗത്തെ (ഇശ്‌ഖ്) അടിസ്ഥാനപ്പെടുത്തി ഒട്ടേറെ അറബിക്കവിതളുമുണ്ട് അദ്ദേഹത്തിന്റേതായി. അലാവുദ്ദൌല സം‌നാനി , ഹാഫിസ് ശീറാസി , അബ്ദുറഹ്മാന്‍ ജാമി തുടങ്ങി റൂമിയുടെ പില്‍ക്കാലരായ ഒട്ടനവധി ജ്ഞാനികളായ (ആരിഫുകള്‍0 കവികള്‍ അനുരാഗത്തെ അടിസ്ഥാനമാക്കി കാവ്യരചന നടത്തിയ പ്രമുഖരാണ്. എന്നാല്‍ അനുരാഗാധിഷ്ഠിത സൂഫീശാഖയുടെ പ്രോദ്‌ഘാടകന്‍ റൂമിയാണെന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത.

ഒരു വ്യക്തിക്ക് മാനുഷികമായ വ്യക്തിത്വം അതിന്റെ തികവോടെ തന്നില്‍ വികസിപ്പിക്കുന്നതിനും സ്വത്വത്തിനു മുക്തിയും അനശ്വരതയും നേടിയെടുക്കുന്നതിനും വേണ്ടിയുള്ള പരിശ്രമത്തില്‍ തന്റേതായ ഭാഗധേയം നിര്‍‌വ്വഹിക്കണമെങ്കില്‍ ആ ഭാഗധേയത്തിന് രൂപം നല്‍‌കാന്‍ ആ വ്യക്തി കൈക്കൊണ്ടിരിക്കേണ്ട മൂല്യങ്ങള്‍ ഏതെല്ലാമെന്ന് റൂമി വിശദീകരിക്കുന്നുണ്ട്. ഇശ്‌ഖ് , അഖ്‌ല്‍ , അമല്‍ , ഫഖ്‌റ് , എന്നിവയെത്രേ അവ. ഇശ്‌ഖ് അനുരാഗം അഥവാ പ്രേമമാണ്. അഖ്‌ല്‍ ബുദ്ധിയും അമല്‍ കര്‍മ്മവും . ഫഖ്‌റിന്റെ അര്‍‌ത്ഥം ദാരിദ്രം എന്നാകുന്നു. പക്ഷേ സൂഫീ ആദ്ധ്യാത്മിക പാതയിലെ ഒരു പ്രത്യേക ഘട്ടത്തിനാണീ സം‌ജ്ഞ സാങ്കേതികമായി ഉപയോഗിക്കുന്നത്. ജീവിതത്തിനു നേരെയുള്ള സവിശേഷമായ ഒരു സമീപനമത്രേ ഫഖ്‌റ്. സ്നേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ് അനുരാഗം. സ്നേഹത്തിന് അറബിയില്‍ ‘ഹുബ്ബ്’ എന്നാണ് സാധാരണ പ്രയോഗിക്കാറ്. സ്നേഹം അഗാധവും തീവ്രവുമാകുമ്പോള്‍ അത് ഇശ്‌ഖ് അഥവാ അനുരാഗമായി മാറുന്നു. നിങ്ങള്‍ക്ക് ഒരാളോട് സ്നേഹമാണുള്ളതെങ്കില്‍ , അയാളെ നിങ്ങള്‍ പലപ്പോഴും ഓര്‍ക്കുകയും പലപ്പോഴും ഓര്‍ക്കാതിരിക്കുകയും ചെയ്യും. എല്ലായ്പ്പോഴും അയാള്‍ നിങ്ങളുടെ മനസ്സില്‍ കുടിപാര്‍ത്തുകൊള്ളണമെന്നില്ല. അതേസമയം നിങ്ങള്‍ക്കയാളോട് അനുരാഗമാണുള്ളതെങ്കില്‍ ( ഇശ്‌ഖ്) അയാള്‍ നിങ്ങളുടെ ചിന്തയേയും വികാരത്തേയും ബോധത്തേയും പിരിയാതെ പിന്തുടരും. നിങ്ങളുടെ മനസ്സിന്റെ സിം‌ഹാസനത്തില്‍ അയാള്‍ സദാ ഉപവിഷ്ടനായിരിക്കും. പുറത്താക്കാന്‍ ക്ലേശിക്കുന്തോറും മനസ്സിന്റെ അകത്തളത്തില്‍ അയാള്‍ സ്ഥാനമുറപ്പിക്കുന്നതായാണനുഭവപ്പെടുക. കാമുകിയെ വിസ്മരിക്കാന്‍ വേണ്ടി പൂന്തോട്ടത്തില്‍ പോയി ഇരുന്നപ്പോള്‍ പൂന്തോട്ടത്തിലെ ഓരോ പൂവിലും കാമുകിയുടെ കണ്ണ് ദര്‍ശിച്ച ഒരു കാമുകന്റെ കഥയുണ്ട്. അതാണ് അനുരാഗം.

എന്നാല്‍ ഭൌതികശരീരത്തോടൂള്ള ആകര്‍ഷണം മൂലമുണ്ടാകുന്ന അനുരാഗമോ പ്രേമമോ അല്ല റൂമിയുടെ ഇശ്‌ഖ്, ആഹാരം കഴിക്കുന്ന സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ പരസ്പര ആകര്‍ഷകത്വം സ്വാഭാവികമായ ഒരു വൈകാരിക അടുപ്പമായതിനാല്‍ ഇശ്‌ഖ് എന്ന ഉന്നത പദം കൊണ്ട് വ്യവഹരിക്കപ്പെടാന്‍ അത് യോഗ്യമാകുന്നില്ലയെന്നത്രേ റൂമിയുടെ പക്ഷം. സ്വത്വത്തിന് അതിന്റെ പ്രഭവസ്ഥാനത്തോട് സദ്ധിക്കാനുള്ള തപിക്കുന്ന ആശയാണ് ഇശ്‌ഖ്. സ്വത്വത്തിന്റെ പ്രഭവസ്ഥാനം അല്ലാഹുവത്രേ. അതിനാല്‍ ഈ അനുരാഗം തികച്ചും അല്ലാഹുവിനോടുള്ളതാകുന്നു.

റൂമിയുടെ അനുരാഗം അതിനാല്‍ യുക്തിപരം കൂടിയാണ്. യുക്തിയുടെ അഭാവത്തില്‍ അനുരാഗം അന്ധമായിരിക്കും. പൂര്‍ണ്ണമനുഷ്യനെ വിലയിരുത്തുന്നതിനിടയ്ക്ക് റീമി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇശ്‌ഖിന്റെയും അഖ്‌ലിന്റെയും കൂട്ടാകുന്നു അദ്ദേഹത്തിന്റെ പൂര്‍ണ്ണ മനുഷ്യന്‍. ചിന്തയിലും ദൈവസ്മരണയിലും ഹൃദയങ്ങളെ തെളിയിച്ചെടുത്തതിനാല്‍ അവരുടെ ഹൃദയദര്‍പ്പണങ്ങളില്‍ യാഥാര്‍ത്ഥ്യം പ്രതിബിം‌ബിക്കും എന്നാണ് പൂര്‍ണ്ണമനുഷ്യരുടെ സവിശേഷതകള്‍ എണ്ണിയേടത്ത് റൂമി പ്രസ്താവിച്ചിരിക്കുന്നത്. അപ്രകാരം തന്നെ നിഷ്ക്രിയത്വത്തിന്റെ അടിസ്ഥാനമല്ല റൂമിയുടെ ഇശ്‌ഖ്. അത് ശക്തിയുടെ സ്രോതസ്സാണ്. അനുരാഗത്തോളം ശക്തിയും കരുത്തും പ്രദാനം ചെയ്യുന്ന യാതൊന്നുമില്ല എന്നിടത്തോളം വിശ്വച്ചിരുന്നു റൂമി. കാരണം , ഒരാളുടെ അസ്തിത്വത്തിന്റെ ആഴങ്ങളിലേക്ക് ഇത്രയ്ക്ക് വേരോട്ടമുള്ള മറ്റൊരു വികാരമില്ല. ഭയം കൊണ്ട് ഒരാളെ അനുസരിപ്പിക്കാന്‍ കഴിഞ്ഞേക്കാം. അതുപക്ഷേ ബാഹ്യമായ കീഴ്പ്പെടലേ ആകൂ. അടിമയുടെ അനുസരണം പോലെ. അനുരാഗമാണ് ഒരു കാര്യത്തിന്റെ മാനസികമായ അം‌ഗീകരണത്തിനും സ്വീകരണത്തിനും ഒരാളില്‍ സന്നദ്ധതയുണ്ടാക്കുന്നത്. എല്ലാ അസൌകര്യങ്ങളേയും തിക്താനുഭവങ്ങളേയും അനുരാഗം മധുരമാക്കിത്തരും. അത് കയ്പ്പിനെ ഹൃദ്യമാക്കുന്നതും വേദനയെ ഔഷധമാക്കുന്നതും അചേതനത്തെ ചേതനയുറ്റതാക്കുന്നതും രാജാവിനെ അടിമയാക്കുന്നതെല്ലാം റൂമി മസ്‌നവിയില്‍ വര്‍ണ്ണിക്കുന്നുണ്ട്. ‘അനുരാഗം വാളിനേയും കത്തിയേയും തൃണമാക്കും. അത് യുദ്ധവും സമാധാനവുമുണ്ടാക്കും. അതിന്റെ നോട്ടം കരിമ്പാറക്കൂട്ടങ്ങളെ കിടിലം കൊള്ളിക്കും. ഒരാള്‍ തന്നെ അനുരാഗത്താല്‍ ശക്തനാക്കിയാല്‍ ആ ശക്തി കൊണ്ടയാള്‍ക്ക് ലോകത്തെ അഖിലം വാഴാം.’ റൂമി പറയുന്നു.

എന്നാല്‍ അനുരാഗം അന്ധവും അലക്ഷ്യവുമാകാതിരിക്കണമെങ്കില്‍ അറിവിന്റേയും ആലോചനയുടേയും സഹായത്തോടെ ബോധപൂര്‍വ്വം വളര്‍ത്തപ്പെടണം. അല്ലാഹുവിനെക്കുറിച്ചുള്ള ബോധം മനുഷ്യ പ്രകൃതിക്ക് സഹജമാണെങ്കിലും മുഹമ്മദ് നബി (സ) മുഖേന അല്ലാഹുവിനെ അറിയുന്നതിന്റെ ഫലമായിട്ടാണ് മനുഷ്യന് അല്ലാഹുവിനോട് സ്നേഹമുണ്ടാകുന്നതും ആ സ്നേഹം അനുരാഗമായി വളരുന്നതും. മുഹമ്മദ് നബി (സ) യിലൂടെ പ്രസരിക്കുന്ന പ്രകാശത്തിലൂടെയാണ് ഈശ്വരദര്‍ശനത്തിന്റെ പൂര്‍ണീകൃത രൂപം മനുഷ്യന്‍ കൈവരിക്കുന്നത്. മുഹമ്മദ് നബി (സ) ദൈവത്തെ എന്തായി പഠിപ്പിച്ചോ അതാണ് നമ്മുടെ സങ്കല്‍പ്പത്തിലും വിശ്വാസത്തിലുമുള്ള ദൈവം. അപ്പോള്‍ പിന്നെ ഭൂമിയില്‍ ജീവിച്ച മുഹമ്മദ് നബിയെ (സ) സ്വീകരിക്കാതെയും പ്രേമിക്കാതെയും അദ്ദേഹത്തിലൂടെ (സ) പരിചയപ്പെടുത്തപ്പെട്ട ദൈവത്തിലേക്കെത്താനാവുന്നതെങ്ങനെ ? ദൈവത്തെ തേടുന്നവര്‍ക്ക് ദൈവീകഗുണങ്ങളുടെ ഭൂമിയിലെ മാതൃകയാവാന്‍ അയക്കപ്പെട്ട മനുഷ്യരൂപമാണല്ലോ അവിടുന്ന്. വിശുദ്ധ ഖുര്‍‌ആന്‍ അങ്ങനെയാണ് (32:21) അവിടുത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്. അവിടത്തെ ആളത്വത്തെ അറിഞ്ഞ് അവിടത്തില്‍ അനുരക്തനാകുന്നത് വഴിയാണ് ഒരാള്‍ക്ക് ദൈവസാമീപ്യത്തിലേക്കുയരാനാവുക. “നീ നിന്റെ സ്നേഹഭാജനത്തിന് (മുഹമ്മദ് നബി (സ) ) സ്വയം സമര്‍പ്പിക്കുന്ന നിത്യകാമുകനാവുക. എങ്കില്‍ എല്ലാ കുരുക്കുകളില്‍ നിന്നും മുക്തനായി നിനക്ക് ദൈവത്തിലെത്താം.” എന്ന് അല്ലാമാ ഇഖ്‌ബാല്‍ പറയുമ്പോള്‍ അദ്ദേഹം ഇതാണര്‍ത്ഥമാക്കുന്നത്.

റൂമിയെ ഒരു മതേതരനായ കേവല അനുരാഗവാദിയായി തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത നിലനില്‍ക്കുന്നതിനാലാണിക്കാര്യം പ്രത്യേകം എടുത്തു പറയുന്നത്. ‘മൂസാ നബിയും ആട്ടിടയനും’ എന്ന ശീര്‍ഷകത്തില്‍ ‘മസ്നവി‘യിലുള്ള ഒരു കഥ ഈ തെറ്റിദ്ധരിപ്പിക്കലിന് സഹായകമായി എടുത്തുദ്ധരിക്കാറുമുണ്ട്. നിഷ്കളങ്കനാ‍യ ഇടയന്‍ തന്റേതായ ഭാഷയില്‍ ദൈവത്തെ അഭിസം‌ബോധനചെയ്യുമ്പോള്‍ ഉപയോഗിച്ച കൊച്ചു കൊച്ചു വാക്കുകളില്‍ അരിശം പൂണ്ട മൂസാ‍നബി (അ) അയാളോട് പൊട്ടിത്തെറിച്ചു. അന്നേരം ദൈവം മൂസാ നബിയെ (അ) ഗുണ ദോഷിച്ചും ഇടയനെ പിന്തുണച്ചും സം‌സാരിക്കുന്നതാണ് രം‌ഗം. അതില്‍ ഇങ്ങനെയൊരു പരാമര്‍‌ശം കാണാം. “ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഭാഷയിലുള്ള സ്ത്രോതങ്ങളും സിന്ധുകാര്‍ക്ക് സിന്ധുഭാഷയിലുള്ള സ്ത്രോതങ്ങളുമുണ്ട്. (ഹിന്ദുവാന്‍‌റാ ഇസ്തിലാഹെ ഹിന്ദ് മദ്‌ഹ് , സിന്ധു വാന്‍‌റാ ഇസ്തിലാഹെ സിന്ധ് മദ്‌ഹ്) . വേറൊരിടത്ത് ഇങ്ങനെയും. ‘അനുരാഗത്തിന്റെ മാര്‍ഗ്ഗം എല്ലാ മതങ്ങളില്‍ നിന്നും വേറിട്ടാണ്. അനുരാഗികള്‍ക്ക് മാര്‍ഗ്ഗവും മതവും ദൈവം തന്നെയാണ് ‘. ഇനിയുമൊരിടത്ത് അനുരാഗത്തിന്റെ അഭാവത്തില്‍ വിശ്വാസം അവിശ്വാസമായിത്തീരുന്നതും അനുരാഗത്തിന്റെ സാന്നിദ്ധ്യത്തില്‍ അവിശ്വാസം വിശ്വാസമായിത്തീരുന്നതുമായ ചില പരാമര്‍‌ശങ്ങളും റൂമിയുടെ മസ്‌നവിയില്‍ തന്നെ വായിക്കാം.

റൂമിയെ സമഗ്രമായി വായിച്ചുകൊണ്ട് വേണം ഇത്തരം പരാമര്‍‌ശങ്ങളുടെ പൊരുള്‍ ഗ്രഹിക്കാന്‍. മുഹമ്മദീയ ദൌത്യത്തിന്റെ സ്വയം‌പര്യാപ്തതയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ആളായിരുന്നു റൂമി എന്നേ അദ്ദേഹത്തെ സമഗ്രമായും മുന്‍‌വിധിയില്ലാതെയും വാ‍യിക്കുമ്പോള്‍ കണ്ടെത്താനാവുകയുള്ളൂ. മുഹമ്മദ് നബി (സ) യെ അഭിസം‌ബോധന ചെയ്തുകൊണ്ട് കവി പറയുന്നു. “അങ്ങയുടെ പ്രകാശത്തിന്റെ അഭാവത്തില്‍ ഏതു പകലും രാത്രിയാണ്. അങ്ങയുടെ സം‌രക്ഷണമില്ലെങ്കില്‍ സിം‌ഹം മുയലിനും ഇരയാവാം”. (ബീ ഫുറൂഗത്ത് റൂസ് റൂശന്‍‌ഹം ശബസ്ത്, ബീ പനാഹത്ത് ശീര്‍ അസീറെ അര്‍‌നബസ്ത്). മുഹമ്മദ് നബിയെ (സ) തന്റെ അഭിസം‌ബോധിതര്‍ക്ക് വര്‍ണ്ണിച്ച് കൊടുക്കുന്നതിനിടയില്‍ റൂമി പറയുന്നു: ‘അവിടത്തെ പരിശ്രമം ലോകത്ത് നടന്നിട്ടില്ലായിരുന്നെങ്കില്‍ നിങ്ങളെല്ലാം പൂര്‍വ്വികരെപ്പോലെ വിഗ്രഹങ്ങളെ പൂജിച്ച് കഴിയുകയായിരിക്കും ഇപ്പോഴും.’ (ഗര്‍ നബൂദി കുശീശെ അഹ്‌മദ് തുഹം , മീ പരിസ്തീദീ ചൂ അജ്‌ദാദത് സനം). മുഹമ്മദ് നബിയെ (സ) പ്രവാചക ശൃം‌ഖലയുടെ അന്ത്യമുദ്രയായി ഊന്നിപ്പറയുന്നു റൂമി. അവിടത്തെ ദേഹവിയോഗാനന്തരം ജനതയുടെ ചുക്കാനേന്താന്‍ ബാധ്യസ്ഥരായ സമുദായ നേതൃത്വത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്: ‘മുഹമ്മദ് നബിക്ക് (സ) ശേഷം ഓരോ ചരിത്ര വേളയിലും അവിടത്തെ പിന്‍‌ഗാമിയെന്നോണം ഓരോ പുണ്യപുരുഷന്‍ ഉയിര്‍ക്കൊള്ളുന്നു. ഉയിര്‍പ്പുനാള്‍ വരെ ഈ നേതൃപരമ്പര തുടരും. ജീവിച്ചിരിക്കുന്ന ഇമാമും വലിയ്യും തന്നെയായിരിക്കുമത്. അത് ഉമറിന്റെയോ അലിയുടേയോ വം‌ശത്തില്‍ നിന്നാവാം. ദൈവത്താല്‍ വഴികാണിക്കപ്പെടുന്നവനും അതിന്റെ വെളിച്ചത്തില്‍ ജനതയ്ക്ക് വഴി കാണിച്ചുകൊടുക്കുന്നവനുമാണയാള്‍. അയാള്‍ നിങ്ങളില്‍ നിന്ന് മറഞ്ഞിരിക്കും. നിങ്ങളുടെ മുമ്പിലിരിക്കുന്നയാളുമായിരിക്കും’.

ചുരുക്കത്തില്‍ ഇസ്‌ലാമിന്റെ പൊതുധാരയില്‍ നിന്നോ മതസം‌ഹിതയില്‍ നിന്നോ അണു അളവ് വ്യതിചലിക്കാത്ത , അതേ സമയം ദിവ്യാനുരാഗത്തെ മൂലധാരമായിക്കണ്ട ഒരു സൂഫീ കവി എന്ന നിലയില്‍ നിന്ന് വേര്‍പ്പെടുത്തി റൂമിയെ അവതരിപ്പിക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയാണ്. ശരീഅത്തിനെ അവഗണിക്കാന്‍ ഏതെങ്കിലും സൂഫി തയ്യാറായാല്‍ പ്രവാചകനുമായി വേര്‍പെട്ട ഒരു മാര്‍ഗ്ഗത്തില്‍ പ്രവേശിക്കാനാണ് അയാള്‍ തയ്യാറാകുന്നത്. കാരണം , പ്രവാചക മതം ശരീഅത്തിലധിഷ്ഠിതമായുള്ള സത്യാന്വേഷണത്തേയും സത്യസാത്മ്യത്തേയുമാണ് പ്രചോദിപ്പിക്കുന്നത്. ഉയിര്‍പ്പുനാളില്‍ വിചാരണ നടക്കുന്നത് ശരീഅത്ത് മുന്‍‌നിര്‍ത്തിയായിരിക്കും. സ്വര്‍ഗ്ഗ പ്രവേശനത്തിനും നരക വിമുക്തിക്കും നിദാനം ശരീഅത്തിനനുസൃതമായുള്ള ജീവിതമായിരിക്കും. പക്ഷേ, സൂഫി ഇസ്‌ലാമിന്റെ ചൈതന്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. അതിനാല്‍, രൂപമല്ല , അയാള്‍ക്ക് പ്രധാനം. രൂപം ചൈതന്യത്തെ നിലനിര്‍ത്താനായിരിക്കും. ചിലപ്പോള്‍ രൂപം തന്നെ ചൈതന്യത്തില്‍ നഷ്ടപ്പെടുമായിരിക്കും. ഇത് ശരീഅത്തിനെ അഥവാ പ്രവാചക മാര്‍ഗ്ഗത്തെ കൂടുതല്‍ അഗാധമാക്കുന്നേയുള്ളൂ. അനുരാഗത്തിന്റെ തലമാണല്ലോ കൂടുതല്‍ അഗാധം. അതത്രേ റൂമിയുടെ മാര്‍ഗ്ഗം. മറ്റൊന്നുമല്ല. ഇവിടെയാണ് ഗസ്സാലിയും റൂമിയും വ്യത്യസ്തരാകുന്നത്. ഗസ്സാലിയുടേത് സാഹിദിന്റെ (പരിത്യാഗി) മാര്‍ഗ്ഗവും റൂമിയുടേത് ആശിഖിന്റെ (അനുരാഗി) മാര്‍ഗ്ഗവുമാണ്. അനുരാഗത്തിന്റേത് ഒരുതരം കാന്തശക്തിയാണ്. ഒരു കിണറ്റില്‍ വീണ ഇരുമ്പുപകരണം കിണറ്റില്‍ ക്ലേശിച്ച് ഇറങ്ങിയെടുക്കുന്നതില്‍ ത്യാഗമുണ്ട്. എന്നാല്‍ ഒരു കാന്തത്തിന്റെ കഷ്ണം കെട്ടിത്താഴ്ത്തി അതെടുക്കുക നിഷ്പ്രയാസമാണ്. ഇതുപോലൊരു വ്യത്യാസമാണ് സുഹ്ദിനും ഇശ്‌ഖിനുമിടയിലുള്ളത്. ദൈവവുമായുള്ള കാന്തികബന്ധമാണ് ഇശ്‌ഖ്. അതുവഴി ഏതുപ്രയാസത്തെയും ആശിഖിന് നിഷ്പ്രയാസം തരണം ചെയ്യാവുന്നതാണ്.

( സി. ഹംസ. സം‌സ്കാരിക പൈതൃകം റൂമീ പതിപ്പ്, ജൂണ്‍ 2007)

Thursday, January 8, 2009

ക്ഷമാപണത്തിന്‍റെ മാസ്മരികത


തെറ്റുപറ്റുകയെന്നത് മാനുഷികവും മാപ്പു നല്‍കുക ദൈവികവുമാണെന്ന മൊഴി എത്ര അര്‍തഥവത്താണ്. എത്ര ശ്രമിച്ചാലും തെറ്റുകളില്‍ നിന്ന് മുക്തി ലഭിക്കാത്തതാണ് ജീവിതം. എന്നാല്‍ തെറ്റിനെ തിരിച്ചറിഞ്ഞ് തിരുത്തുന്നവനാണ് നന്മ നിറഞ്ഞവന്‍‌. തെറ്റുപറ്റിയാല്‍ മാപ്പപേക്ഷിക്കുകയും നമ്മോട് തെറ്റുചെയ്തവര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവനാണ് സാത്വികന്‍.

യഥാര്‍തഥത്തില്‍ ചില നിമിഷങ്ങളാണ് തെറ്റുചെയ്യുന്നത്. പക്ഷേ , തിരുത്താന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കാം. ചില തെറ്റുകള്‍ യുഗാന്തരങ്ങളുടെ മനസ്താപത്തിന് ശേഷമേ തിരുത്തപ്പെടുന്നുള്ളൂ. എന്നാല്‍ ചെയ്ത തെറ്റുകളെ വളരെ എളുപ്പത്തില്‍ തിരിച്ചറിയുകയും തിരുത്തുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നവനാണ് ധിഷണ നിറഞ്ഞവന്‍. അപ്പോള്‍ ജീവിതത്തില്‍ പല മാറ്റങ്ങള്‍ക്കും തയ്യാറാവേണ്ടിവരും. മുമ്പ് പറഞ്ഞതും വിശ്വസിച്ചതും തിരുത്തേണ്ടിവരും. അങ്ങനെ തിരുത്തുന്നവനാണ് യഥാര്‍തഥ അന്വേഷകന്‍. തിരുത്തലുകളില്‍ നിന്ന് തിരുത്തലുകളിലേക്കുള്ള പ്രയാണമാണ് ഒരു ആത്മാന്വേഷിയുടെ ജീവിതം. അപ്പോള്‍ മാത്രമേ സ്വത്വത്തിന്റെ (നഫ്സ്) സഹജമായ അധമഗുണങ്ങളില്‍ നിന്ന് ഒരാള്‍ രക്ഷപ്രാപിക്കുകയുള്ളൂ.

പ്ലാറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടില്‍ പില്‍ക്കാലത്ത് ഇങ്ങിനെ പറയാറുണ്ടായിരുന്നു. പ്ലാറ്റോ നമുക്ക് പ്രിയങ്കരനാണ്. എന്നാല്‍ സത്യം നമുക്ക് പ്ലാറ്റോയേക്കാള്‍ പ്രിയങ്കരമാണല്ലോ.

അന്വേഷകന്‍റെ വഴിത്താരയില്‍ വൈവിധ്യമാര്‍ന്ന ഘട്ടങ്ങളുണ്ടാവും. അറിവിന്‍റെയും അജ്ഞതയുടെയും അപഹാസ്യത്തിന്‍റെയും ദുരിതത്തിന്‍റെയും ഏകാന്തതയുടെയും പാലായനത്തിന്‍റെയും ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ലക്ഷ്യം മാറാത്ത കാലത്തോളം ഓരോ നിമിഷവും അവനു ഗുണപാഠങ്ങളായിരിക്കും. ഓരോ പുല്‍ക്കൊടിയും അവനു വഴി കാണിക്കും.

അറിവ് അറിവില്ലായ്മയും അറിവില്ലായ്മ അറിവുമായിത്തീരുന്ന അജ്ഞതയുടെ ഇരുട്ടില്‍ വെളിച്ചം തിരഞ്ഞ് നടന്ന കാലത്തെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്തുമ്പോള്‍ അറിഞ്ഞതെല്ലാം അറിവില്ലായ്മയാണെന്നറിയുന്നു.ആ അറിവാണ് ജ്ഞാനത്തിലേക്കുള്ള കവാടം തുറക്കുന്നത്.

***** ******* ********* ******** ********

ഹൃദയ ഹര്‍ഷത്തിന്‍റെ വിസ്മയം.

ഒരു സൂഫീ ആശിഖ് ഇങ്ങിനെ പാടി.
ഹേ സ്വര്‍ഗമേ
നിന്നില്‍ നിറയെ ഹൂറികളും
മദ്യവുമാണ്
അതിനാല്‍ നിന്നെ പ്രദക്ഷിണം
ചെയ്യാന്‍ എനിക്ക് താല്‍‌പര്യമില്ല
എന്നാല്‍ എന്‍റെ ഹൃദയം നിറയെ
പ്രപഞ്ചങ്ങളുടെ ചക്രവര്‍ത്തിയായ
പരിശുദ്ധ റസൂലാണ് (സ).
നീ പ്രണയം ആശിക്കുന്നുവെങ്കില്‍
എന്നെ പ്രദക്ഷിണം ചെയ്യുക.

പ്രപഞ്ചങ്ങളുടെ പൊരുളായ പ്രണയ പ്രകാശത്തെ നെഞ്ചേറ്റിയവര്‍ പ്രാപഞ്ചികതയെ അതിജയിക്കുന്നു.പിന്നെ പാരത്രികയേയും. പ്രണയമൂര്‍ച്ചയുടെ വശ്യമായ മൊഴിയില്‍ ഒളിഞ്ഞിരിക്കുന്ന യാഥാര്‍തഥ്യങ്ങളുടെ രണശോഭ ദര്‍ശിക്കുന്നവര്‍ പ്രവാചക പ്രണയത്തിലേക്ക് (സ) പ്രയാണം തുടങ്ങുന്നു.

സര്‍വ്വ ലോകവും പ്രണമിക്കുന്ന പ്രകാശകേന്ദ്രത്തെ ആത്മാവിലറിയാത്ത കാമനകളുടെ ഹൂറികള്‍ നല്‍കുന്ന സുഖ സ്വര്‍ഗ്ഗം പ്രണയാനന്ദത്തിന്റെ മുമ്പില്‍ എത്ര നിസ്സാരമെന്നു അതു തിരിച്ചറിഞ്ഞവര്‍ പാടുമ്പോള്‍ നമുക്ക് ഒരിത്തിരി ഹൃദയ ഹര്‍ഷത്തോടെ വിസ്മയിക്കുകയെങ്കിലും ചെയ്യാം.

**** ****** ******** ********** **********

നന്മ വിരിയുന്ന സ്ഥാനത്യാഗം.

ആളുകള്‍ പിന്തുടരുകയും കല്ലെറിയുകയും ചെയ്യുന്നുണ്ടെങ്കില്‍ ഓര്‍ക്കുക. അവര്‍ മോഹിക്കുന്ന അധികാരത്തിന്‍റെ അവകാശം എവിടെയോ നിങ്ങള്‍ നേടിയിട്ടുണ്ടാകും. ആ അധികാരത്തിന്‍റെ അപ്പക്കഷ്ണം വഴിയിലെറിയുന്നതുവരെ അവര്‍ നിങ്ങളുടെ പിന്നാലെയുണ്ടാവും. അനുഭവം ഗുരുവാണ്. പക്ഷെ , ഏറ്റവും നല്ല ഗുരുവല്ല. കാരണം അനുഭവത്തെ അതിജയിച്ച് മുന്നേറിയവരാണ് മഹാ മനീഷികള്‍‌. അതുകൊണ്ട് അധികാരമെന്ന ചത്ത എലിയെ കയ്യില്‍‌വെച്ച് കൊണ്ട് നിര്‍മ്മലമായി പ്രവര്‍ത്തിക്കുക വളരെ കഠിനമാണ്. ആരോപണങ്ങളുടെയും ആക്ഷേപങ്ങളുടേയുമിടയില്‍ സ്വയം തന്നെ തെറ്റായ സംശയങ്ങള്‍ തോന്നിക്കുന്ന പൈശാചികതയുടെ മധ്യത്തില്‍ അകപ്പെടും. എന്തുകൊണ്ടാണ് ഇത്രയധികം കല്ലേറുകളെന്ന് മനസ്സിലാക്കണമെങ്കില്‍ ആ അധികാരത്തില്‍ നിന്ന് മുക്തനാവണം. അപ്പോഴാണ് ആരോപണങ്ങളുടെ ഒരു രഹസ്യം തിരിച്ചറിയുക.

ഒരു സൂഫീ കഥയുണ്ട്.

ഒരു പക്ഷി ചത്ത ഒരു എലിയേയും കൊക്കിലേറ്റി പറക്കുകയായിരുന്നു.
അപ്പോള്‍ ഒരു കൂട്ടം പക്ഷികള്‍ ആ പക്ഷിയെ പിന്തുടാന്‍ തുടങ്ങി. പക്ഷി വളരെ വിഷമത്തിലായി.
എന്താണിത്? ഞാന്‍ അവരോടൊന്നും ചെയ്യുന്നില്ലല്ലോ. വെറുമൊരു ചത്ത എലിയെ കൊത്തിപ്പറക്കുന്നതിന്‍റെ പേരില്‍ എന്തിനാണിവരെന്നെ ഇത്ര സീല്‍ക്കാരത്തോടെ ആക്രമിക്കാനായി പിന്തുടരുന്നത്. ഞാന്‍ എന്തു തെറ്റാണ് അവരോട് ചെയ്തത്. പക്ഷി ആകെ അസ്വസ്ഥനായി.

മറ്റു പക്ഷികള്‍ ഈ പക്ഷിയെ കൊത്താനും മാന്തിപ്പൊളിക്കാനും തുടങ്ങി. അവസാനം മല്‍പ്പിടുത്തത്തിനിടയില്‍ ഈ പക്ഷി വാ തുറക്കുകയും എലി താഴെ വീഴുകയും ചെയ്തു. ഉടന്‍ തന്നെ എല്ലാ പക്ഷികളും എലി വീണിടത്തേക്ക് പാഞ്ഞു. അവയെല്ലാം ഈ പക്ഷിയെ മറന്നു.

ശേഷം ആ പക്ഷി ഒറ്റക്ക് ചിന്തിക്കാന്‍ തുടങ്ങി. അവരാരും എനിക്കെതിരാ‍യിരുന്നുല്ല. പിന്നീട് മറ്റുപക്ഷികള്‍ ഇതേ പക്ഷിയെ വളരെ സഹതാപത്തോടെ നോക്കുകയും ചെയ്തു. ആ ചത്ത എലിയായിരുന്നു അവരുടെ ലഷ്യം. അതിനുവേണ്ടിയാണ് അവര്‍ ആക്രമണങ്ങള്‍ നടത്തിയത്.

ചുരുക്കത്തില്‍ കസേരയാണ് പ്രശ്നം. അധികാരക്കസേരകളാണ് മനുഷ്യരെ ആരോപണങ്ങളിലേക്കും ആക്രോശങ്ങളിലേക്കും നയിക്കുന്നത്. നന്മ ചെയ്യാന്‍ ആശിക്കുന്നുവെങ്കില്‍ ആദ്യം ചത്ത എലിയെ ആസക്തരായി നില്‍ക്കുന്ന മറ്റു പക്ഷികള്‍ക്ക് എറിഞ്ഞുകൊടുക്കുക. പിന്നെ പ്രവര്‍ത്തിക്കുക.

**** ******* ********* ********** ******* *******

പ്രായത്തിന്‍റെ ദര്‍ശനം.

ഒരു ദിവസം അബൂയസീദ് ബിസ്താമിയോട് ഒരാള്‍ ചോദിച്ചു. അങ്ങേയ്ക്ക് എത്ര വയസ്സായി?

നാല് വയസ്സ്, ശൈഖ് മറുപടി പറഞ്ഞു. ഇതു കേട്ട് ആശ്ചര്യഭരിതനായ മനുഷ്യനോട് ശൈഖ് തുടര്‍ന്നു.

നാല് വര്‍ഷം മുമ്പാണ് എനിക്ക് ദിവ്യ ദര്‍ശനവും ബോധോദയവും സംസിദ്ധമായത്. അതിനുമുമ്പുള്ള എഴുപതുവര്‍ഷത്തോളം ഞാന്‍ അല്ലാഹുവിനെക്കുറിച്ചുള്ള വ്യര്‍തഥമായ ചര്‍ച്ചകളില്‍ നഷ്ടപ്പെടുത്തുകയായിരുന്നു. അതെന്‍റെ വയസ്സായി ഞാന്‍ ഗണിക്കുന്നേയില്ല.

അജ്ഞതയുടെ യുഗാന്തരങ്ങള്‍ ജ്ഞാനത്തിന്‍റെ നിമിഷങ്ങള്‍ക്ക് പകരമാവില്ല. അപ്പോള്‍ ആത്മജ്ഞാനത്തിന്‍റെ ദിവ്യ പ്രകാശം അതില്ലാത്ത കാലത്തെ സ്മരിക്കുക പോലുമില്ല. കാലവും സ്ഥലവും ഇല്ലാതാവുന്ന അനശ്വരതയുടെ അംശമായിത്തീരുന്ന ജ്ഞാനപ്രകാശനത്തിന്‍റെ മൂല്യം അമൂല്യതയുടെ മൂല്യത്തെപ്പോലും അതിജയിക്കുന്നു. അതുകൊണ്ടാണ് ഒരു ആരാധകന്‍റെ (ആബിദ്) ആരാധനയേക്കാള്‍ ആത്മജ്ഞാനി (ആരിഫ്) യുടെ ആരാധന ഒരായിരമിരട്ടി സവിശേഷതയേറിയതാകുന്നത്.

(സിദ്ദീഖ് മുഹമ്മദ്. ഇര്‍ഫാ‍ദ് മാഗസിന്‍. ജനുവരി 2009)