Sunday, May 24, 2009

സൂഫിസം


ഗുരു പറഞ്ഞ ഒരു ഉപമയുണ്ട്. പരിശുദ്ധ റസൂല്‍ (സ) ഒരു ഓറഞ്ച് ചെടി നട്ടു. നൂറ്റാണ്ടുകള്‍ കൊണ്ട് വളര്‍ന്നു വരുന്ന അന്ത്യനാള്‍ വരെ വിസ്‌തൃതമായിക്കൊണ്ടിരിക്കുന്ന ഒരു ചെടിയായിരുന്നു അത്. പുണ്യറസൂലിന്റെ (സ) കാലശേഷം വളര്‍ന്നുകൊണ്ടിരുന്ന ചെടിയില്‍ ഇലകളും പൂക്കളും വിടരാന്‍ തുടങ്ങി. ഇതുകണ്ട അന്നത്തെ യാഥാസ്ഥിതികര്‍ പറഞ്ഞു. തിരുനബി (സ) യുടെ കാലത്ത് ഇലയും പൂക്കളും ഉണ്ടായിരുന്നില്ല. ഒരു കമ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇലകളും പൂക്കളും ബിദ്‌അത്താണ്. എല്ലാ ബിദ്‌അത്തും മാര്‍ഗ്ഗഭ്രം‌ശവും നരകത്തിലേക്കാണെന്ന ഹദീസും ഉദ്ധരിച്ചു.

വിശുദ്ധ നബി (സ) നട്ട ചെടിയുടെ സ്വാഭാവിക പരിണാമം മാത്രമാണിതെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പക്ഷെ ചെടിക്ക് വളരാതിരിക്കനാവില്ലല്ലോ. നൂറ്റാണ്ടുകള്‍ക്ക് ശേഷം ചെടിയില്‍ നിന്ന് അതിമധുരതരമായ പഴം വിരിയാന്‍ തുടങ്ങി. അപ്പോഴും യാഥാസ്ഥിതികര്‍ വാളെടുത്തു. തിരുനബി (സ) യുടെ കാലത്ത് ഇതു കേട്ടുകേള്‍വിപോലുമില്ല. പഴം വിഷമാണെന്നു വരെ പറഞ്ഞു. മാത്രമല്ല പഴം ഭുജിച്ചവരെ കാഫിറാക്കി. പഴത്തിന്റെ അനന്യമായ ആസ്വാദനത്തില്‍ ഉന്മത്തരായ ചിലരെ കൊലചെയ്യാന്‍ വരെ വിധിച്ചു. പിന്നീട് വന്നവര്‍ അതിവിശിഷ്ടമായ പഴത്തിന്റെ രഹസ്യതകളെ കുറിച്ച് ഗവേഷണം നടത്താന്‍ തുടങ്ങി. അവര്‍ പഴത്തെ എളുപ്പം ദഹിക്കുന്ന രൂപത്തില്‍ ജ്യൂസ് ആക്കി മാറ്റി.

യാഥാസ്ഥിതികര്‍ക്ക് ഇത് ഒട്ടും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. കമ്പ് മാത്രമുണ്ടായിരുന്നതിനെ വ്യാഖ്യാനിച്ച് ജ്യൂസ് കുടിച്ച് മതിമറക്കുന്നവര്‍. ഇവര്‍ എത്ര വഴിപിഴച്ചവര്‍. യാഥാസ്ഥിതികര്‍ ആരോപിച്ചു.

നൂറ്റാണ്ടുകള്‍ അത്യാധുനികമായ വികാസത്തിലേക്കും വിസ്‌തൃതിയിലേക്കും വഴിമാറിയപ്പോള്‍ പഴച്ചാറിനെ സംസ്ക്കരിച്ച് അതിന്റെ സത്ത മാത്രമെടുത്ത് ഗുളിക രൂപത്തിലാക്കി. ഇതിന്റെ രഹസ്യത ഗ്രഹിക്കാനാവാതെ ഖുര്‍‌ആനും ഹദീസും തന്നെയെടുത്ത് യാഥാസ്ഥിതികര്‍ ധൈഷണിക തലത്തില്‍ ആക്രമണം തുടങ്ങി.

പഴത്തിന്റെ സത്ത നുകര്‍ന്നവര്‍ പരമാനന്ദത്തിന്റെ ലോകത്ത് നിശ്ശബ്ദരാവുകയും ചെയ്തു.

ഹസന്‍ ബസ്‌രിയും ഇബ്രാഹിമുബ്നു അദ്‌ഹമും റാബിയ ബസരിയ്യയുമെല്ലാം ഇതില്‍ ആദ്യകാലത്ത് കണ്ണികളായവരില്‍ ചിലരാണ്. ദുന്നൂനില്‍ മിസ്‌രിയും, അബൂ യസീദ് ബിസ്താമിയുമെല്ലാം ഈ പഴത്തെ പകര്‍ന്നുകൊടുത്ത ആദ്യനൂറ്റാണ്ടിലെ പ്രമുഖരാണ്. ഹല്ലാജും നൂരിയും ഹമദാനിയുമെല്ലാം പഴത്തിന്റെ രുചിയില്‍ ഉന്മത്തരായതിന്റെ പേരില്‍ കൊലചെയ്യപ്പെട്ടവരാണ്. പിന്നീട് ശൈഖ് ജീലാനിയും ശൈഖ് രിഫാ‌ഇയും തുടങ്ങി ഇബ്‌നു അറബിയും ഇമാം ഗസ്സാലിയും ശൈഖ് സര്‍‌ഹിന്ദിയും മുതല്‍ ആധുനിക കാലഘട്ടത്തിലെ ഔലിയാക്കള്‍ വരെ ഇതിന്റെ വക്താക്കളാണ്. അല്ലാഹു ആ വിശുദ്ധ പഴത്തിന്റെ രുചി ആസ്വദിക്കാന്‍ ഇവര്‍ക്കെല്ലാം അനുഗ്രഹം വര്‍ഷിച്ച പോലെ നമ്മിലും വര്‍ഷിക്കട്ടെ ആമീന്‍.

--------- ---------------------

സൌഹൃദത്തിന്റെ ലാവണ്യം
ഒരു മിസ്റ്റിക് കവിയുടെ കുറിപ്പ് : ഇന്ന് പ്രഭാതത്തില്‍ സ്നേഹനിധിയായ പക്ഷി എന്റെ സവിധത്തിലണഞ്ഞു. സ്നേഹപൂര്‍വ്വം എന്നെ നോക്കി പറഞ്ഞു. നിന്റെ സ്നേഹാതിരേകത്താല്‍ ഞാന്‍ ബന്ധിതയായിരിക്കുന്നു. എന്നോട് ഇത്തിരി കൂടി കാരുണ്യം കാണിക്കുക.

ഞാനെന്റെ പക്ഷിയെ സ്നേഹത്തില്‍ നിന്ന് സ്വതന്ത്രയാക്കി. ആകാശത്ത് അവള്‍ ചുറ്റിപ്പറന്നു. പറന്നു പറന്നുയര്‍ന്ന പക്ഷിക്ക് ഒടുവില്‍ ചിറകുകളില്ലാതായി.

സ്നേഹത്തിന്റെ ബന്ധനമായിരുന്നു ആകാശത്ത് വട്ടമിട്ടു പറക്കാന്‍ തുണയേകിയിരുന്ന ചിറകുകള്‍ എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അവള്‍ നിലം പതിച്ചിരുന്നു. അതീതങ്ങളെ കാമിക്കുകയും വേദനയെ സ്നേഹിക്കുകയും ചെയ്യുന്നവരുടെ ഉള്‍ത്തടത്തില്‍ ലാവണ്യമാര്‍ന്ന സൌഹൃദത്തിന്റെ പക്ഷികള്‍ ചിറകടിക്കുന്നുണ്ടാകും. അതില്‍ ദൈവസ്മരണ നിറയുമ്പോള്‍ മാത്രമാണ് അവക്ക് ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് പറക്കാനാവുക.

സ്നേഹം പലപ്പോഴും സ്വയം അന്ധമാണ്. ദൈവസ്മരണയാണ് അതിന് മിഴികള്‍ നല്‍കുന്നത്. സൌഹൃദത്തിന്റെ വിശ്രുതമായ ആഴങ്ങള്‍ ശോഭാര്‍‌ദ്രമാക്കുന്ന സ്നേഹപ്രപഞ്ചം നോവുകള്‍ നല്‍കിക്കൊണ്ടിരിക്കും. ആ നോവുകളുടെ മുള്ളുകള്‍ക്കിടയിലാണ് അതിമനോഹരമായ പനിനീര്‍പ്പൂ വിരിയുന്നത്.

സൌഹൃദത്തിന്റെ വിപഞ്ചികയില്‍ വിരഹസാന്ദ്രമായ രാഗങ്ങള്‍ പെയ്തിറങ്ങുമ്പോഴും ഒരു യൌഗികമായ നിസ്സം‌ഗതയോടെ നക്ഷത്രങ്ങളെ നോക്കാന്‍ പഠിക്കുക. ദിനേന ആകാശം മാറിവരുമ്പോഴും എത്ര ഉദാത്തമായാണ് നക്ഷത്രങ്ങള്‍ മന്ദഹസിക്കുന്നത്.

(സിദ്ദിഖ് മുഹമ്മദ്, ഇര്‍ഫാദ് മാഗസിന്‍, ഡിസമ്പര്‍ 2004)

Wednesday, May 13, 2009

വിജയത്തിലെ പരാജയവും പരാജയത്തിലെ വിജയവും



വിജയം പോലെ
പരാജിതമായ മറ്റൊന്നില്ലെന്ന് ജ്ഞാനികള്‍ പറയുന്നു. പരാജയത്തിനകത്തെ വിജയത്തെ തിരിച്ചറിയണമെങ്കില്‍ ജ്ഞാനത്തിന്റെ പ്രകാശം ലഭിച്ചിരിക്കണം. വിജയിക്കുമെന്ന് ഉറപ്പുള്ളിടത്ത് പരാജയപ്പെട്ടുകൊടുക്കലാണ് വിജയം. സാങ്കേതികമായ അര്‍ത്ഥത്തില്‍ ജയവും തോല്‍‌വിയും നിര്‍ണയിക്കാമെങ്കിലും ആത്യന്തികാര്‍ത്ഥത്തില്‍ ആപേക്ഷികവും ക്ഷണികവുമാണ് വിജയവും പരാജയവും. മക്കാവിജയത്തില്‍ ശത്രുക്കളായിരുന്നവരെ മുഴുവന്‍ വകവരുത്താനുള്ള എല്ലാ സാഹചര്യവുമുണ്ടായിട്ടും നിരുപാധികം മാപ്പുനല്‍‌കുകയായിരുന്നു വിജയത്തിന്റെ പൊരുളറിഞ്ഞ വിശുദ്ധ നബി (സ).

യുദ്ധത്തില്‍ പരാജിതനായ ഫ്രഞ്ച് ഭരണാധികാരി നൊപ്പോളിയന്‍ ബോണാപ്പാര്‍ട്ട് സെന്റ് ഹെലീനാ ദ്വീപിലേക്ക് നാടുകടത്തപ്പെട്ടു. അതുവരെ പരാജയം എന്തെന്നറിഞ്ഞിട്ടില്ലാത്ത നെപ്പോളിയന്‍ ശത്രുക്കളുടെ മുന്നില്‍ പരാജയപ്പെട്ടതോടെയാണ് ആ ദ്വീപിലെ തടവുകാരനായത്. പ്രഭാതത്തില്‍ നെപ്പോളിയന്‍ തന്റെ ഡോക്ടറോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു. വയല്‍ വരമ്പിലൂടെയായിരുന്നു നടത്തം. അപ്പോള്‍ എതിര്‍വശത്ത്നിന്നും ഒരു കര്‍ഷകസ്ത്രീ തലയില്‍ പുല്ലുകെട്ടുമായി നടന്നുവരുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ചക്രവര്‍ത്തിക്ക് വേണ്ടി വഴിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ഡോക്ടര്‍ ഓടിപ്പോയി ആ സ്ത്രീയോട് പറയുകയായിരുന്നു. അപ്പോള്‍ തന്നെ അത് തടഞ്ഞ് കൊണ്ട് മഹാനായ നെപ്പോളിയന്‍ ആ കര്‍ഷകസ്ത്രീക്ക് വേണ്ടി വഴിമാറിക്കൊടുത്തു. ചക്രവര്‍ത്തിക്കുവേണ്ടി ഒരായിരങ്ങള്‍ വഴിമാറുന്നതില്‍ അസാധാരണത്വമില്ല. എന്നാല്‍ ഇന്നും നെപ്പോളിയനെ ഓര്‍ക്കുന്ന വിജയനിമിഷമായി ആ കര്‍ഷകസ്ത്രീക്കുവേണ്ടി വഴിമാറിയത് ചരിത്രം കുറിച്ചുവെക്കുന്നു.

(സിദ്ധിഖ് മുഹമ്മദ് , ഇര്‍ഫാ‍ദ് മാഗസിന്‍, ഏപ്രില്‍ 2009)

Monday, May 11, 2009

സ്നേഹത്തിന്റെ സ്വര്‍ഗ്ഗവാതിലുകള്‍


സ്നേഹത്തില്‍ നിന്നാണ് സൌഹൃദമുണ്ടാകുന്നത്. സൌഹൃദം പിന്നീട് സാഹോദര്യത്തിന്റെ വേരുകളായി മാറുന്നു. അതായത് സ്നേഹത്തിന്റെ വിത്തില്‍നിന്ന് സൌഹൃദത്തിന്റെ വേരുകളും സാഹോദര്യത്തിന്റെ ഫലവൃക്ഷവുമുണ്ടാകുന്നു. സാഹോദര്യമുള്ള ഒരു സമൂഹത്തില്‍ മാത്രമേ സമാധാനത്തിന്റെ പൂക്കള്‍ വിരിയുകയും ഐക്യത്തിന്റെ പക്ഷികള്‍ പാടുകയും ചെയ്യുകയുള്ളു. അതിനാല്‍ സൌഹൃദവും സാഹോദര്യവും മാനുഷികത്തിന്റെ മഹാ അനുഗ്രഹങ്ങളാണ്.

സഹൃദയത്വമുള്ളവരിലാണ് നല്ല സൌഹാര്‍ദ്ദമുണ്ടാകുന്നത്. ആ സൌഹാര്‍ദ്ദ ബദ്ധത്തില്‍ സഹാനുഭൂതിയും സഹായ മന:സ്ഥിതിയും വന്നെത്തുമ്പോഴാണ് സാഹോദര്യത്തിന്റെ നക്ഷത്രങ്ങള്‍ പിറക്കുന്നത്. പിന്നീട് ആ നക്ഷത്രപ്രകാശം ലോകത്തിന് വഴികാണിക്കും.

യര്‍മൂക് യുദ്ധത്തില്‍ വെട്ടേറ്റു മരണത്തോട് മല്ലടിച്ച് കിടക്കുന്ന ഏഴ് സഹാബികള്‍ വെള്ളത്തിന് വേണ്ടി കേഴുകയാണ്. ആരോ ഒരാള്‍ അവസാനത്തെ തുള്ളി ജലം നല്‍കാന്‍ വെള്ളപ്പാത്രവുമായി ഓടിയെത്തി. ആദ്യത്തെ സഹാബിയുടെ അടുത്തെത്തുമ്പോള്‍ ദാഹിച്ചുകരയുന്ന രണ്ടാമത്തെ സ്വഹാബിക്ക് നല്‍കാന്‍ പറഞ്ഞു. എന്നാല്‍ ദാഹിച്ചു കരയുമ്പോഴും അരികില്‍ തളര്‍ന്നു കിടക്കുന്ന മൂന്നാമത്തെയാള്‍ക്ക് നല്‍കാനായിരുന്നു ആ സ്വഹാബിയുടെ അഭ്യര്‍ത്ഥന. ഉടനെ മൂന്നാമത്തെ സ്വഹാബിക്കടുത്തെത്തിയപ്പോള്‍ അദ്ദേഹം നാലാമന് നല്‍കാന്‍ പറഞ്ഞു. നാലാമത്തെ സ്വഹാബി അഞ്ചാമത്തെ ആള്‍ക്കും അദ്ദേഹം ആറാമനും ആറാമത്തെ ആള്‍ ഏഴാമത്തെ സ്വഹാബിക്കും വെള്ളം നല്‍കാന്‍ ആ‍വശ്യപ്പെടുകയായിരുന്നു. ഒടുവില്‍ ഏഴാമത്തെ സ്വഹാബി തന്റെ സാഹോദര്യത്തിന്റെ ഔന്നത്യമാര്‍ന്ന കാരുണ്യത്തില്‍ ജലം വാങ്ങാന്‍ തയ്യാറാവാതെ ഒന്നാമത്തെ സ്വഹാബിയുടെ അടുത്തേക്ക് തിരിച്ചുപോയി വെള്ളം നല്‍കാന്‍ പറജ്ഞു. എന്നാല്‍ ഒന്നാമത്തെ സ്വഹാബിയുടെ അടുത്ത് തിരിച്ചെത്തിയപ്പോഴേക്കും അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞുകഴിഞ്ഞിരുന്നു. പിന്നെ ഓരോരുത്തരുടെ അടുത്തെത്തുമ്പോഴേക്കും അവരെല്ലാം മരണത്തിന്റെ മാലാഖയോടൊപ്പ, പോയ്‌ക്കഴിഞ്ഞിരുന്നു.

മരണത്തിന്റെ നിമിഷത്തില്‍പ്പോലും സാഹോദര്യത്തിന്റെ അതുല്യത കാത്തുസൂക്ഷിക്കാന്‍ കഴിയുകയെന്നത് ഉന്നതമായ ത്യാഗത്തില്‍നിന്ന് മാത്രം ഉണ്ടാകുന്നതാണ്. സഹോദരനുവേണ്ടിയുള്ള ത്യാഗവും സഹനവും സമ്പൂര്‍ണ്ണ സഹവര്‍ത്തിത്വത്തോടെ, സഹാനുഭൂതിയോടെ നെഞ്ചേറ്റുമ്പോള്‍ മാത്രമേ സാഹോദര്യം അര്‍ത്ഥമുള്ളതാകുന്നുള്ളൂ.

സൂഫിയായ അബുല്‍ ഹുസൈന്‍ നൂരിയെയും സതീര്‍ത്ഥ്യരായ സൂഫികളെയും കൊല്ലാന്‍ കൊണ്ടുവന്നിരിക്കുകയാണ്. സൂഫികളെ വരിയില്‍ നിര്‍ത്തി ഓരോരുത്തരെയായി വധിക്കാനായി വാളെടുത്തു നില്‍ക്കുന്ന ഭടന്റെ മുന്നിലേക്ക് പിന്നിലുള്ള ആള്‍ ഓടിവന്നു ആദ്യം തന്നെ കൊല്ലാനായി ആവശ്യപ്പെട്ടു. തന്നെ വധിച്ചതിനു ശേഷം മാത്രം തന്റെ സഹോദരനെ വധിക്കുക, അതായിരുന്നു ആ സൂഫിയുടെ ആവശ്യം. ആ സമയത്ത് സൂഫികളില്‍ ഓരോരുത്തരായി മുന്നില്‍ വന്ന് ആദ്യം തങ്ങളെ കൊല്ലണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങി.

ഇതുകണ്ട ഭടന്‍ ആകെ അത്ഭുതസ്തബ്‌ധനായി. കാരണം മരണം പോലും സഹോദരനുവേണ്ടി അദ്യം വരിക്കാന്‍ തയ്യാറാകുന്ന സാഹോദര്യത്തിന്റെ അപൂര്‍വ്വതയെ തിരിച്ചറിഞ്ഞ ആ ഭടന് ആ അത്യപൂര്‍വ്വ മനുഷ്യരെ കൊലചെയ്യാനായില്ല.

സഹോദരനുവേണ്ടി ത്യാഗം ചെയ്യുമ്പോഴാണ് വിശ്വാസം പൂര്‍ണ്ണമാകുന്നത്. നാം ഏറ്റവും ഇഷ്ടപ്പെടുന്നത് സഹോദരനുവേണ്ടി ഇഷ്ടപ്പെടുന്നതുവരെ വിശ്വാസം പൂര്‍ണ്ണമാകില്ലെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
എപ്പോഴും നറുക്കിട്ടെടുത്ത് കാര്യങ്ങള്‍ തീരുമാനിച്ചിരുന്ന രണ്ട് സുഹൃത്തുക്കളുടെ കഥ പ്രസിദ്ധമാണ്. ഒടുവില്‍ അതിലൊരു സുഹൃത്ത് മരണപ്പെട്ടപ്പോള്‍ നറുക്കിടാറുണ്ടായിരുന്ന ആ സുഹൃത്ത് ഉപയോഗിച്ചിരുന്ന നാണയത്തുട്ട് കണ്ട് ആദ്യത്തെയാള്‍ ഞെട്ടിപ്പോയി. നറുക്ക് കിട്ടുമ്പോള്‍ ഒരിക്കലും മരിച്ച സുഹൃത്തിനു അനുകൂലമായി തീരുമാനം വരാറുണ്ടായിരുന്നില്ല. നാണയത്തിന്റെ തലഭാഗം (ചാപ്പ) ഒരിക്കലും അദ്ദേഹം പറയുമായിരുന്നില്ല. അത് മറ്റേ സുഹൃത്തിനു വേണ്ടി മാറ്റി വെച്ചതായിരുന്നു. ആ നാണയമാണ് മറ്റേ സുഹൃത്തിന്റെ മരണ ശേഷം കണ്ട് കിട്ടിയിരിക്കുന്നത്. എപ്പോഴും തന്റെ സുഹൃത്തിനു അനുകൂലമായി മാത്രം വരാന്‍ ആ നാണയത്തിന്റെ രണ്ടുഭാഗവും തലഭാഗം ഒട്ടിച്ചേര്‍ത്തതായിരുന്നു. അങ്ങിനെ എല്ലാ വിജയവും സുഹൃത്തിനായി നല്‍കിയ സൌഹൃദത്തിന്റെ കഥ പ്രസിദ്ധമാണ്
.

ആശയങ്ങളിലും ചിന്താധാരകളിലും സാമ്യമുണ്ടാകുമ്പോഴാണ് നാം സൌഹൃദത്തിലേക്ക് നീങ്ങുക. ജ്ഞാനവും തൊഴിലും താല്‍പ്പര്യങ്ങളുമെല്ലാം സൌഹൃത്തിനു നിദാനമാകാറുണ്ട്. ഒരേ രീതിയില്‍ ചിന്തിക്കുന്നവര്‍ തമ്മില്‍ ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും സാമ്യമുണ്ടാ‍കും. അടിസ്ഥാന പ്രകൃതത്തില്‍ യോജിപ്പുണ്ടാവുമ്പോഴാണ് ചിന്തകളില്‍ സാമ്യമുണ്ടാവുക. ആ ചിന്തകളും അന്വേഷണങ്ങളും ഒന്നിച്ചുചേരുമ്പോള്‍ സ്നേഹത്തിന്റെ വിത്തുകള്‍ പരസ്പരം ഹൃദയങ്ങളില്‍ വിതറുകയും അവ സൌഹൃദത്തിന്റെ വേരുകളിലൂടെ സാഹോദര്യത്തിന്റെ ഫലവൃക്ഷങ്ങളായി പരിണമിക്കുകയും ചെയ്യുന്നു. അതില്‍ വിരിയുന്ന അനശ്വര പ്രണയത്തിന്റെ പൂക്കളിലേക്കാണ് സ്വര്‍ഗ്ഗ വാതിലുകള്‍ തുറന്ന് സ്നേഹസൂര്യന്‍ മിഴിതുറക്കുന്നത്.

(സിദ്ദിഖ് മുഹമ്മദ് , ഇര്‍ഫാദ് മാഗസിന്‍ , ഏപ്രില്‍ 2009)