Monday, September 29, 2008

റൂമീ കവിത : നിന്‍റെ മുഖമന്വേഷിച്ച്




എന്‍റെ ജീവിതാരംഭം മുതല്‍
ഞാന്‍ നിന്‍റെ മുഖം തിരയുന്നു
എന്നാല്‍ ഇന്ന്
ഞാനത് കണ്ടെത്തിയിരിക്കുന്നു.


ഞാന്‍ തിരഞ്ഞുകൊണ്ടിരുന്ന
മുഖത്തിന്‍റെ വശ്യത , മനോഹാരിത
അളക്കാനാവാത്ത ആകര്‍ഷകത്വം
ഇന്നു ഞാന്‍ കണ്ടെത്തിയിരുക്കുന്നു.


ഇന്നലെ പരിഹസിച്ചവര്‍
ചീത്തവിളിച്ചവര്‍
എന്നെപ്പോലെ
തിരിഞ്ഞില്ലെന്നതില്‍
ഖേദിക്കുന്നു.
ഇന്നു ഞാന്‍ നിന്നെ

കണ്ടെത്തിയിരിക്കുന്നു.


നിന്‍റെ സൌന്ദ്ര്യത്തി ന്‍റ പ്രതാപത്തില്‍
ഞാന്‍ സംഭ്രമ ചിത്തനാകുന്നു.
കണ്ണുകള്‍ നിറയെ
നിന്നെ കാണാന്‍ കൊതിക്കുന്നു.


എന്‍റെ ഹൃദയം
വികാരതത്താല്‍ വെന്തിരിക്കുന്നു.
എന്‍റെ ഹൃദയമെന്നെന്നും
ഈ അത്ഭുത സൌന്ദര്യത്തെ
തിരഞ്ഞിരുന്നു..
ഇന്നു ഞാനത് കണ്ടെത്തിയിരിക്കുന്നു.


ഈ പ്രണയത്തെ
മാനുഷികമെന്നു വിളിക്കാന്‍
ഞാന്‍ ലജ്ജിക്കുന്നു.
ദൈവികമെന്നു വിളിക്കാന്‍
ഞാന്‍ ഭയക്കുന്നു.


ഒരു പുലര്‍കാല തെന്നല്പോലെ
നിന്‍റെ സൌരഭ്യ നിശ്വാസം
പൂന്തോട്ടത്തിന്‍റെ നിശ്ചലതയിലേക്ക് വന്നു.
നീ എനിക്ക് പുതിയ ജീവിതം തന്നു.
ഞാന്‍ നിന്‍റെ വെയിലാകുന്നു.
ഞാന്‍ നിന്‍റെ നിഴലാകുന്നു.


എന്‍റെ ആത്മാവ്
നിര്‍വൃതിയില്‍ നിലവിളിക്കുന്നു.
എന്‍റെ ജീവിതത്തിന്‍റെ
ഓരോ നാരിഴയും
നിന്നോട് പ്രണയത്തിലാകുന്നു.


നിന്‍റെ ജ്യോതിര്‍പ്രവാഹം
എന്‍റെ ഹൃദയത്തില്‍
തീ കൊളുത്തിയിരിക്കുന്നു.
ആകാശത്തില്‍ , ഭൂമിയില്‍
നീയെനിക്കുവേണ്ടി
കിരണങ്ങള്‍ തീര്‍ത്തിരിക്കുന്നു.


എന്‍റെ സ്നേഹാസ്ത്രങ്ങള്‍
ലക്ഷ്യത്തിലെത്തിയിരിക്കുന്നു.
ഞാന്‍ കരുണയുടെ വീട്ടിലാകുന്നു.
എന്‍റെ ഹൃദയം
പ്രാര്‍തഥനാഗേഹമാകുന്നു.



(വിവര്‍ത്തനം : അബ്ബാസ് പനക്കല്‍, പൈതൃകം റൂമീ പതിപ്പ്)


Wednesday, September 24, 2008

ആസക്തികള്‍ വിതച്ച് കോടികള്‍ കൊയ്യുന്നവര്‍


ഉപഭോഗ സംസ്കാരത്തിന്‍റെ ആഗോളീകരണം മനുഷ്യനെ ആസക്തനാക്കുകയാണ്. ആസക്തികള്‍ കൊണ്ട് ആതുരമായ ഒരു സമൂഹമായിരിക്കുന്നു നാം. വിപണിയിലെ ഏത് ഉല്പന്നവും വില്‍ക്കാനാവശ്യമായ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളാല്‍ നാം വശീകരിക്കപ്പെട്ടിരിക്കുന്നു. പണത്തെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതില്ല. എന്തിനും ഫിനാന്‍സ് സൌകര്യവും ലഭ്യമാണ്. സ്വസ്ഥമായ ജീവിതത്തിലേക്ക് ആസക്തിയുടെ ഇര കോര്‍ത്ത സ്വപ്നങ്ങളെറിഞ്ഞ് കോടികള്‍ കൊയ്യുകയാണ് ആഗോള കച്ചവട ഭീമന്മാര്‍. ഇവിടെ മനോഹരമായ ഒരു കഥ ഓര്‍മിച്ചു പോവുകയാണ്.

ഒരു രാജാവിന് ഒരു ബാര്‍ബറുണ്ടാ‍യിരുന്നു. അയാള്‍ നിത്യവും കൊട്ടാരത്തില്‍ വന്ന് ജോലി ചെയ്യും. കൂലിയായി പതിവായി ഒരു സ്വര്‍ണ്ണനാണയവും ലഭിക്കും. എന്നും ഓരോ സ്വര്‍ണ്ണനാണയം ലഭിക്കുന്നത് കൊണ്ട് എല്ലാ ദിവസവും അത് ചിലവഴിക്കുകയും ആഹ്ലാദവാനായി ജീവിക്കുകയും ചെയ്തു. അദ്ദേഹം വളരെ സ്വസ്ഥനും സന്തോഷവാനുമായിരുന്നു. വെറും ഒരു സ്വര്‍ണ്ണനാണയം മാത്രം ലഭിക്കുന്ന ബാര്‍ബറിന്‍റെ നിറഞ്ഞ സന്തോഷത്തിന്‍റെ രഹസ്യം മനസ്സിലാവാതെ രാജാവ് കുഴങ്ങി. രാജാവ് ഒരു ദിവസം തന്‍റെ പ്രധാനമന്ത്രിയോട് പറഞ്ഞു. “എന്‍റെ ഖജനാവില്‍ കോടികളുടെ സ്വര്‍ണ്ണവും രത്നങ്ങളുമുണ്ട്. എന്നിട്ടും ഞാന്‍ അസ്വസ്ഥനാണ്. എന്നാല്‍ വെറും ഒരു സ്വര്‍ണ്ണനാണയം ലഭിക്കുന്ന ബാര്‍ബര്‍ വളരെ സംതൃപ്തനുമാണ്. എന്താണ് അതിന്‍റെ രഹസ്യം?.”


“നാളെ ഞാന്‍ കാണിച്ചുതരാം.” പ്രധാന മന്ത്രി മറുപടി പറഞ്ഞു. അന്ന് രാത്രി പ്രധാനമന്ത്രി 99 സ്വര്‍ണ്ണനാണയം ബാര്‍ബറുടെ വീട്ടിലേക്കെറിഞ്ഞു. പിറ്റേന്ന് മുതല്‍ ബാര്‍ബര്‍ അസ്വസ്ഥനായിത്തുടങ്ങി. രണ്ടു ദിവസങ്ങള്‍ക്കു ശേഷം രാജാവ് കര്യമന്വേഷിച്ചു. അപ്പോള്‍ ബാര്‍ബര്‍ പറഞ്ഞു.:


“കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എനിക്ക് 99 സ്വര്‍ണനാണയം കളഞ്ഞുകിട്ടി. അതോടെ അത് 100 എണ്ണം ആക്കാനുള്ള ആശ ശക്തിയായി. പിറ്റേ ദിവസം ഞാന്‍ പട്ടിണികിടന്ന് അത് നൂറാക്കി. ഇപ്പോള്‍ ഞാന്‍ 200 ആക്കാനുള്ള പരിശ്രമത്തിലാണ്. പല ദിവസവും പട്ടിണിയാണ്. മനസ്സിന് ഒരു സ്വസ്ഥതയുമില്ല. . 99 സ്വര്‍ണ നാണയത്തിന്‍റെ യഥാര്‍ത്ഥ അവകാശി വന്നെത്തുമോ എന്ന വ്യാകുലതയും എന്നെ വിട്ടു മാറുന്നില്ല. ചുരുക്കത്തില്‍ എല്ലാ സാമാധാനവും പോയി.


(സിദ്ദിഖ് മുഹമ്മദ് , ഇര്‍ഫാദ് മാഗസിന്‍)