കൂടുതല്‍ വായനക്ക് താഴെയുള്ള സ്കാന്‍ കോപ്പികളില്‍ അമര്‍ത്തുക
Sunday, July 31, 2011
തിരുമുടിയിഴകളിലും ചിലതുണ്ട്
കൂടുതല്‍ വായനക്ക് താഴെയുള്ള സ്കാന്‍ കോപ്പികളില്‍ അമര്‍ത്തുക
Sunday, July 24, 2011
ആനന്ദത്തിന്‍റെ വേരുകള്‍
പിരിഞ്ഞുതുടങ്ങിയ ജനത്തെ തിരിച്ചുവിളിച്ച് അവര്‍ പറഞ്ഞു. “ഞാന്‍ നിങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെ കാണിക്കുകയായിരുന്നു. നിങ്ങള്‍ ആനന്ദത്തിന് വേണ്ടി ലോകം മുഴുവന്‍ തിരയുകയാണ്. കാരണം മനുഷ്യന്‍റെ ഇന്ദ്രിയങ്ങളുടെ വെളിച്ചം മുഴുവന്‍ പുറത്തേക്കാണ്. കണ്ണും കാതും നാവുമെല്ലാം പുറംലോകത്തെയാണ് കാണുന്നത്. ശൈശവത്തിലെ സമ്പൂര്‍ണ്ണ നിഷകളങ്കതയില്‍ ലഭിച്ചിരുന്ന ആനന്ദം എവിടെയാണ് നഷ്ടമായത് ? പരമാനന്ദത്തിന്‍റെ വേരുകള്‍ ഏത് സാഗരത്തിന്നടിയിലാണ് ? ഏത് കൊടുമുടിയുടെ ശിഖിരത്തിലാണ്. മനുഷ്യന്‍ അന്വേഷിച്ചലയുകയാണ്. ഉള്ളില്‍ വെളിച്ചമില്ലാത്തതിനാല്‍ അവന്‍ പുറത്തെ വെളിച്ചത്തില്‍ തിരഞ്ഞുതിരഞ്ഞു ജീവിതം തീര്‍ക്കുകയാണ്. നഷ്ടമായ ഉള്‍ത്തടത്തെ തിരിച്ചറിഞ്ഞ് അകത്തേക്ക് വെളിച്ചം വീശുക. അവിടെയാണ് ആനന്ദത്തിന്‍റെ വേരുകള്‍. പരമാനന്ദത്തിന്‍റെ രഹസ്യവും.”
ആ സമയത്ത് തൊട്ട്ടുത്ത് ഒരു യാചകന്‍ വന്ന് പ്രാര്‍ത്ഥന തുടങ്ങി. “ദൈവമേ... ഞാന്‍ ആരുമല്ല , വെറുമൊരു യാചകന്‍ മാത്രം. എനിക്ക് വിശപ്പടക്കാനുള്ള വക തരേണമേ... ദൈവമേ ഞാന്‍ ആരുമില്ലാത്ത വെറുമൊരു യാചകനാണേ...”
ഇതു കേട്ട രാജാവിന് കലിയിളകി. ഉടന്‍ മന്ത്രിയെ വിളിപ്പിച്ചുപറഞ്ഞു. ആ യാചകനെ എടുത്ത് പുറത്തെറിയുക. ആരുമില്ലാത്തവന്‍ ഞാനാണ്. ഞാന്‍ പറയുന്നത് പോലെ പറയാന്‍ അയാള്‍ക്കെന്തവകാശം? ഞാനാണ് ആരുമില്ലാത്തവന്‍.
ദൈവത്തിനു മുന്നില്‍ വിനീതവിധേയമാകുന്ന പ്രാര്‍ത്ഥനാവചനത്തില്‍ പോലും ഒളിഞ്ഞിരിക്കുന്ന അഹന്ത ഇത്ര ശക്തമെങ്കില്‍ മനസ്സിനകത്തെ തെളിയാത്ത അഹന്തകള്‍ എത്ര ബീഭത്സമായിരിക്കും.
Sunday, April 18, 2010
മാതൃസ്നേഹത്തിന്റെ വിശുദ്ധി
മനുഷ്യ ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും പരമപരിശുദ്ധമായ സ്നേഹം മാതൃസ്നേഹമാണ്. ഒന്നും ആഗ്രഹിക്കാതെ നല്‍കുന്ന പവിത്രമായ സ്നേഹം. ഒന്നും ഒരിക്കലും തിരിച്ചുനല്‍കി വീട്ടാനാവാത്ത അനശ്വര സ്നേഹത്തിന്റെ ഔദാര്യപൂര്‍ണ്ണിമയാണ് മാതൃസ്നേഹം. സ്വന്തം തലയെടുത്ത് ഓടുമ്പോള്‍ പോലും കാല്‍തട്ടി വീഴുന്ന മകന്റെ വേദനയോര്‍ത്ത് വിലപിക്കുന്ന മാതാവിനെയാണ് മാതൃസ്നേഹത്തിന്റെ പൂര്‍ണ്ണതയായി ഭാരതീയ പൈതൃകം പറഞ്ഞുതരുന്നത്.
ഉപമകളില്ലാത്ത സ്നേഹ സാഗരമാണ് മാതാവ്. ആകാശവും കടലുമൊന്നും ആ സ്നേഹത്തോട് സാമ്യപ്പെടുത്താനാവില്ല. അത്ര ഔന്നത്യമാര്‍ന്നതും അഗാധതയേറിയതുമാണ് മാതൃസ്നേഹം. മാതാവിന്റെ കാലിനടിയിലാണ് സ്വര്‍ഗമെന്ന് പരിശുദ്ധ റസൂല്‍ (സ) പറഞ്ഞത് ആ സ്നേഹലാവണ്യത്തിന്റെ പാദസ്പര്‍ശം അത്രമാത്രം ഉയര്‍ന്നു നില്‍ക്കുന്നു എന്നതിന്റെ പ്രമാണമാണ്. ആ അനന്യ സവിശേഷതകള്‍ നോക്കി ഇങ്ങിനെ ചോദിച്ചുപോകുന്നു.
നിന്നില്‍ എങ്ങനെയാണ്
ഞാന്‍ പിറന്നത്?
ആ മഹദ്‌ഗുണങ്ങളൊന്നും
എന്നിലില്ലല്ലോ.........
നീ സമുദ്രത്തോളം
സ്നേഹം തരുമ്പോഴും
തുള്ളികള്‍ പോലും
തിരിച്ചുതരാനാവാത്തവന്‍ ഞാന്‍.
എന്നിട്ടും നീ
ആശ്ലേഷിക്കുന്നു.
എനിക്കായ് കണ്ണുനീര്‍ തൂകുന്നു.
ജന്മങ്ങള്‍ തന്നെ
തന്നാലും പകരമാവില്ലല്ലോ
നിന്റെ ഒരു തുള്ളി മിഴിനീരിന്.
(സിദ്ധിഖ് മുഹമ്മദ് , ഇര്‍ഫാദ് മാഗസിന്‍, ജനുവരി 2010)
Wednesday, August 19, 2009
സൌഹൃദത്തിന്റെ വിപഞ്ചിക
എത്ര തിരഞ്ഞെടുത്താലും തെറ്റിക്കൊണ്ടിരിക്കുന്നതാണ് സൌഹൃദത്തിലെ തിരഞ്ഞെടുപ്പ്. മനസ്സിനോട് വളരെ ചേര്‍ന്ന സുഹൃത്തുക്കളെന്ന് നാം കരുതുമ്പോഴും ഒരിക്കലും ചേരാത്ത ഗുണങ്ങള്‍ കണ്ട് നാം അകലേണ്ടിവരിക. വളരെ വ്യതിരിക്തമായ മനസ്സിന്റെ നിഗൂഢതയാവാം ഇതിന് കാരണം. എത്ര അറിഞ്ഞാലും തീരാത്ത ഓരോ പ്രപഞ്ചമാണ് ഓരോ മനുഷ്യനും. മന:ശാസ്‌ത്രത്തിന്റെ സാമാന്യവല്‍ക്കരണത്തിനെല്ലാം എത്രയോ അപ്പുറം . എത്രമാത്രം അന്യരാണ് ഓരോരുത്തരും.
പുറമേ കേള്‍ക്കുമ്പോള്‍ ഒരേ ഈണങ്ങളെന്ന് തോന്നുമ്പോഴും സൌഹൃദത്തിന്റെ വിപഞ്ചികയില്‍ വളരെ വ്യത്യസ്തമായ രാഗത്തിലായിരിക്കും ശ്രുതിമൂട്ടൂന്നത്. ഇത് തിരിച്ചറിയുമ്പോഴോക്കും കാലം ഒത്തിരി കഴിയുകയും ബന്ധങ്ങളിലെ അകലം തുടങ്ങുകയും ചെയ്തിരിക്കും. അതിനാല്‍ എക്കാലവും സുഭഗമായ ബന്ധം നിലനില്‍ക്കാന്‍ പ്രയോഗവാദികള്‍ ഒരു വഴി പറയാറുണ്ട്. എത്ര അടുത്തിരിക്കുമ്പോഴും ഒരകലം സൂക്ഷിക്കുകയും അകന്നിരിക്കുമ്പോള്‍ അടുപ്പം നിലനിര്‍ത്തുകയും ചെയ്യുകയെന്നതാണത്. എന്നാല്‍ അടുപ്പത്തില്‍ അകലം സൂക്ഷിക്കുകയെന്നത് സ്നേഹലോകത്ത് പാപമായി പരിഗണിക്കപ്പെടുന്നു. സൌഹൃദത്തില്‍ എത്ര തിരിച്ചടികള്‍ ഉണ്ടായാലും സ്നേഹിച്ചുകൊണ്ടേയിരിക്കുകയെന്നതാണ് സ്നേഹമതം. കാരണം , നാം സ്നേഹിക്കുന്നത് ഒരു വ്യക്തിയെയല്ല. മറിച്ച് സ്നേഹരൂപനായ നാഥന്റെ ഒരു സര്‍ഗ്ഗ സൃഷ്ടിയെയാണ് . അതിനെ അവന്‍ പലവിധത്തില്‍ നമുക്ക് പാഠമായി, ജ്ഞാനമായി സംവിധാനിച്ചിരിക്കും. ഓരോ അടുപ്പവും , ഓരോ അകലവും നമുക്ക് ജീവിതവിഴിയിലെ പ്രകാശരേഖകളാണ്.
സൌഹൃദത്തിന്റെ വിപഞ്ചികയില്‍ എന്നും ആസ്വാദ്യകരമായ രാഗങ്ങള്‍ പിറവിയെടുക്കട്ടെ. എന്നെന്നും അവ നമുക്കും മറ്റുള്ളവര്‍ക്കും ആസ്വാദ്യകരമായി നിലനിര്‍ത്താന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
(ഇര്‍ഫാദ് മാഗസിന്‍, ആഗസ്റ്റ് 2009)
Sunday, August 2, 2009
നീലനാവുള്ള പശു
ലോകത്തിന്റെ അതീവദുര്‍ഗ്ഗമമായ ഭൂപാര്‍ശ്വത്തിലൊരിടത്ത് ഹരിതാഭമായ ഒരു ദ്വീപുണ്ട്. അവിടെ സുഗന്ധനിഷ്യന്ദിയായ നീലനാവുള്ള ഒരു പശു ഏകാന്തമായി ജീവിക്കുന്നു. പകലന്തിയോളം അത് ആ ദ്വീപിന്റെ പച്ചപ്പ് ഭക്ഷിച്ച് തടിയും കരുത്തും ആര്‍ജ്ജിച്ച് വളരുന്നു. ചേതോഹരിയാകുന്നു. വിശിഷ്ടയാകുന്നു. പക്ഷേ രാത്രിയാകുമ്പോള്‍ പശു അസ്വസ്ഥയാകും. ‘നാളെ എനിക്കു തീറ്റയായി ഒന്നും അവശേഷിക്കുന്നില്ലല്ലോ. നാളെ ഞാനെന്തു ഭക്ഷിക്കും’? ഈ ആധിയാല്‍ ഉല്‍ക്കണ്‌ഠ് പെരുകി ക്ഷീണിച്ച് ശോഷിച്ച് അതു മുടിനാരു പോലെയാകും.
ഉദയത്തില്‍ സമൃദ്ധമായ പത്രദളങ്ങള്‍ മൂടി അരയോളം ഉയര്‍ന്ന് നിറകതിര്‍ ചൂടിയ പച്ചപ്പിന്റെ വയലുകള്‍ പ്രത്യാഗമനം ചെയ്തിരിക്കും.അപ്പോള്‍ പശു ആര്‍ത്തിയോടെ ആ ഹരിതാഭയിലേക്കിറങ്ങി അത് തിന്നുമുടിക്കാന്‍ തുടങ്ങും. വീണ്ടും അതു തടിച്ചു കൊഴുക്കും. ശക്തയാകും. എന്നാല്‍ രാത്രി വന്നണയുമ്പോള്‍ പിന്നെയും അതിന്റെ വേവലാതി തുടങ്ങുകയായി. ‘ഹാ... എന്റെ ഭക്ഷണം തീര്‍ന്നു പോയല്ലോ.. നാളെയൊന്നും തിന്നാനില്ലല്ലോ.’ ഈ നീറുന്ന മനോവ്യഥയില്‍ വീണ്ടും അത് മെലിഞ്ഞ് എല്ലും തോലുമാകും.
പകലുകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന ഹരിതാഭകള്‍ ഭക്ഷിച്ച് പശു ആരോഗ്യപുഷ്ക്കലയാകുന്നതു പോലെ രാത്രികളില്‍ ‘നാളെ ഒന്നും തിന്നാനില്ലല്ലോ’ എന്ന ആധി പെരുകി അതിന്റെ ആരോഗ്യം ക്ഷയിക്കുന്നതും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവള്‍ക്കൊരിക്കലും മനസ്സിലാകുന്നില്ല ഇത്രയും കാലം തന്‍ ഭക്ഷിച്ചു കൊണ്ടിരിക്കുന്നത് ഒരേ ശ്വാദലമാണെന്ന്; തന്റെ ഭക്ഷണം തനിക്കൊരിക്കലും മുടങ്ങിയിട്ടില്ലെന്ന്. പിന്നെ ഉദ്വേഗത്തിന്റെയും വ്യഥയുടേയും കാര്യമെന്ത് ?
ഈ പശു ഐഹികദേഹിയും പകലില്‍ അതിനെ തടിച്ചു കൊഴുപ്പിക്കുകയും രാത്രിയില്‍ പിറ്റേന്നത്തെ ആഹാരത്തിന്റെ പേരില്‍ ഖിന്നയാക്കുകയും ചെയ്യുന്ന ഈ വയല്‍ ലോകവുമാകുന്നു.
(റൂമീകഥകള്‍ ടി. വി . അബ്ദുറഹ്മാന്‍,
സാംസ്കാരിക പൈതൃകം റൂമീ പതിപ്പ്)
Sunday, May 24, 2009
സൂഫിസം
ഗുരു പറഞ്ഞ ഒരു ഉപമയുണ്ട്. പരിശുദ്ധ റസൂല്‍ (സ) ഒരു ഓറഞ്ച് ചെടി നട്ടു. നൂറ്റാണ്ടുകള്‍ കൊണ്ട് വളര്‍ന്നു വരുന്ന അന്ത്യനാള്‍ വരെ വിസ്‌തൃതമായിക്കൊണ്ടിരിക്കുന്ന ഒരു ചെടിയായിരുന്നു അത്. പുണ്യറസൂലിന്റെ (സ) കാലശേഷം വളര്‍ന്നുകൊണ്ടിരുന്ന ചെടിയില്‍ ഇലകളും പൂക്കളും വിടരാന്‍ തുടങ്ങി. ഇതുകണ്ട അന്നത്തെ യാഥാസ്ഥിതികര്‍ പറഞ്ഞു. തിരുനബി (സ) യുടെ കാലത്ത് ഇലയും പൂക്കളും ഉണ്ടായിരുന്നില്ല. ഒരു കമ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇലകളും പൂക്കളും ബിദ്‌അത്താണ്. എല്ലാ ബിദ്‌അത്തും മാര്‍ഗ്ഗഭ്രംശവും നരകത്തിലേക്കാണെന്ന ഹദീസും ഉദ്ധരിച്ചു.
വിശുദ്ധ നബി (സ) നട്ട ചെടിയുടെ സ്വാഭാവിക പരിണാമം മാത്രമാണിതെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പക്ഷെ ചെടിക്ക് വളരാതിരിക്കനാവില്ലല്ലോ. നൂറ്റാണ്ടുകള്‍ക്ക് ശേഷം ചെടിയില്‍ നിന്ന് അതിമധുരതരമായ പഴം വിരിയാന്‍ തുടങ്ങി. അപ്പോഴും യാഥാസ്ഥിതികര്‍ വാളെടുത്തു. തിരുനബി (സ) യുടെ കാലത്ത് ഇതു കേട്ടുകേള്‍വിപോലുമില്ല. പഴം വിഷമാണെന്നു വരെ പറഞ്ഞു. മാത്രമല്ല പഴം ഭുജിച്ചവരെ കാഫിറാക്കി. പഴത്തിന്റെ അനന്യമായ ആസ്വാദനത്തില്‍ ഉന്മത്തരായ ചിലരെ കൊലചെയ്യാന്‍ വരെ വിധിച്ചു. പിന്നീട് വന്നവര്‍ അതിവിശിഷ്ടമായ പഴത്തിന്റെ രഹസ്യതകളെ കുറിച്ച് ഗവേഷണം നടത്താന്‍ തുടങ്ങി. അവര്‍ പഴത്തെ എളുപ്പം ദഹിക്കുന്ന രൂപത്തില്‍ ജ്യൂസ് ആക്കി മാറ്റി.
യാഥാസ്ഥിതികര്‍ക്ക് ഇത് ഒട്ടും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. കമ്പ് മാത്രമുണ്ടായിരുന്നതിനെ വ്യാഖ്യാനിച്ച് ജ്യൂസ് കുടിച്ച് മതിമറക്കുന്നവര്‍. ഇവര്‍ എത്ര വഴിപിഴച്ചവര്‍. യാഥാസ്ഥിതികര്‍ ആരോപിച്ചു.
നൂറ്റാണ്ടുകള്‍ അത്യാധുനികമായ വികാസത്തിലേക്കും വിസ്‌തൃതിയിലേക്കും വഴിമാറിയപ്പോള്‍ പഴച്ചാറിനെ സംസ്ക്കരിച്ച് അതിന്റെ സത്ത മാത്രമെടുത്ത് ഗുളിക രൂപത്തിലാക്കി. ഇതിന്റെ രഹസ്യത ഗ്രഹിക്കാനാവാതെ ഖുര്‍ആനും ഹദീസും തന്നെയെടുത്ത് യാഥാസ്ഥിതികര്‍ ധൈഷണിക തലത്തില്‍ ആക്രമണം തുടങ്ങി.
പഴത്തിന്റെ സത്ത നുകര്‍ന്നവര്‍ പരമാനന്ദത്തിന്റെ ലോകത്ത് നിശ്ശബ്ദരാവുകയും ചെയ്തു.
ഹസന്‍ ബസ്‌രിയും ഇബ്രാഹിമുബ്നു അദ്‌ഹമും റാബിയ ബസരിയ്യയുമെല്ലാം ഇതില്‍ ആദ്യകാലത്ത് കണ്ണികളായവരില്‍ ചിലരാണ്. ദുന്നൂനില്‍ മിസ്‌രിയും, അബൂ യസീദ് ബിസ്താമിയുമെല്ലാം ഈ പഴത്തെ പകര്‍ന്നുകൊടുത്ത ആദ്യനൂറ്റാണ്ടിലെ പ്രമുഖരാണ്. ഹല്ലാജും നൂരിയും ഹമദാനിയുമെല്ലാം പഴത്തിന്റെ രുചിയില്‍ ഉന്മത്തരായതിന്റെ പേരില്‍ കൊലചെയ്യപ്പെട്ടവരാണ്. പിന്നീട് ശൈഖ് ജീലാനിയും ശൈഖ് രിഫാഇയും തുടങ്ങി ഇബ്‌നു അറബിയും ഇമാം ഗസ്സാലിയും ശൈഖ് സര്‍ഹിന്ദിയും മുതല്‍ ആധുനിക കാലഘട്ടത്തിലെ ഔലിയാക്കള്‍ വരെ ഇതിന്റെ വക്താക്കളാണ്. അല്ലാഹു ആ വിശുദ്ധ പഴത്തിന്റെ രുചി ആസ്വദിക്കാന്‍ ഇവര്‍ക്കെല്ലാം അനുഗ്രഹം വര്‍ഷിച്ച പോലെ നമ്മിലും വര്‍ഷിക്കട്ടെ ആമീന്‍.
--------- ---------------------
സൌഹൃദത്തിന്റെ ലാവണ്യം
ഞാനെന്റെ പക്ഷിയെ സ്നേഹത്തില്‍ നിന്ന് സ്വതന്ത്രയാക്കി. ആകാശത്ത് അവള്‍ ചുറ്റിപ്പറന്നു. പറന്നു പറന്നുയര്‍ന്ന പക്ഷിക്ക് ഒടുവില്‍ ചിറകുകളില്ലാതായി.
സ്നേഹത്തിന്റെ ബന്ധനമായിരുന്നു ആകാശത്ത് വട്ടമിട്ടു പറക്കാന്‍ തുണയേകിയിരുന്ന ചിറകുകള്‍ എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അവള്‍ നിലം പതിച്ചിരുന്നു. അതീതങ്ങളെ കാമിക്കുകയും വേദനയെ സ്നേഹിക്കുകയും ചെയ്യുന്നവരുടെ ഉള്‍ത്തടത്തില്‍ ലാവണ്യമാര്‍ന്ന സൌഹൃദത്തിന്റെ പക്ഷികള്‍ ചിറകടിക്കുന്നുണ്ടാകും. അതില്‍ ദൈവസ്മരണ നിറയുമ്പോള്‍ മാത്രമാണ് അവക്ക് ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് പറക്കാനാവുക.
സ്നേഹം പലപ്പോഴും സ്വയം അന്ധമാണ്. ദൈവസ്മരണയാണ് അതിന് മിഴികള്‍ നല്‍കുന്നത്. സൌഹൃദത്തിന്റെ വിശ്രുതമായ ആഴങ്ങള്‍ ശോഭാര്‍ദ്രമാക്കുന്ന സ്നേഹപ്രപഞ്ചം നോവുകള്‍ നല്‍കിക്കൊണ്ടിരിക്കും. ആ നോവുകളുടെ മുള്ളുകള്‍ക്കിടയിലാണ് അതിമനോഹരമായ പനിനീര്‍പ്പൂ വിരിയുന്നത്.
സൌഹൃദത്തിന്റെ വിപഞ്ചികയില്‍ വിരഹസാന്ദ്രമായ രാഗങ്ങള്‍ പെയ്തിറങ്ങുമ്പോഴും ഒരു യൌഗികമായ നിസ്സംഗതയോടെ നക്ഷത്രങ്ങളെ നോക്കാന്‍ പഠിക്കുക. ദിനേന ആകാശം മാറിവരുമ്പോഴും എത്ര ഉദാത്തമായാണ് നക്ഷത്രങ്ങള്‍ മന്ദഹസിക്കുന്നത്.
(സിദ്ദിഖ് മുഹമ്മദ്, ഇര്‍ഫാദ് മാഗസിന്‍, ഡിസമ്പര്‍ 2004)
Wednesday, May 13, 2009
വിജയത്തിലെ പരാജയവും പരാജയത്തിലെ വിജയവും
വിജയം പോലെ പരാജിതമായ മറ്റൊന്നില്ലെന്ന് ജ്ഞാനികള്‍ പറയുന്നു. പരാജയത്തിനകത്തെ വിജയത്തെ തിരിച്ചറിയണമെങ്കില്‍ ജ്ഞാനത്തിന്റെ പ്രകാശം ലഭിച്ചിരിക്കണം. വിജയിക്കുമെന്ന് ഉറപ്പുള്ളിടത്ത് പരാജയപ്പെട്ടുകൊടുക്കലാണ് വിജയം. സാങ്കേതികമായ അര്‍ത്ഥത്തില്‍ ജയവും തോല്‍വിയും നിര്‍ണയിക്കാമെങ്കിലും ആത്യന്തികാര്‍ത്ഥത്തില്‍ ആപേക്ഷികവും ക്ഷണികവുമാണ് വിജയവും പരാജയവും. മക്കാവിജയത്തില്‍ ശത്രുക്കളായിരുന്നവരെ മുഴുവന്‍ വകവരുത്താനുള്ള എല്ലാ സാഹചര്യവുമുണ്ടായിട്ടും നിരുപാധികം മാപ്പുനല്‍കുകയായിരുന്നു വിജയത്തിന്റെ പൊരുളറിഞ്ഞ വിശുദ്ധ നബി (സ).
യുദ്ധത്തില്‍ പരാജിതനായ ഫ്രഞ്ച് ഭരണാധികാരി നൊപ്പോളിയന്‍ ബോണാപ്പാര്‍ട്ട് സെന്റ് ഹെലീനാ ദ്വീപിലേക്ക് നാടുകടത്തപ്പെട്ടു. അതുവരെ പരാജയം എന്തെന്നറിഞ്ഞിട്ടില്ലാത്ത നെപ്പോളിയന്‍ ശത്രുക്കളുടെ മുന്നില്‍ പരാജയപ്പെട്ടതോടെയാണ് ആ ദ്വീപിലെ തടവുകാരനായത്. പ്രഭാതത്തില്‍ നെപ്പോളിയന്‍ തന്റെ ഡോക്ടറോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു. വയല്‍ വരമ്പിലൂടെയായിരുന്നു നടത്തം. അപ്പോള്‍ എതിര്‍വശത്ത്നിന്നും ഒരു കര്‍ഷകസ്ത്രീ തലയില്‍ പുല്ലുകെട്ടുമായി നടന്നുവരുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ചക്രവര്‍ത്തിക്ക് വേണ്ടി വഴിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ഡോക്ടര്‍ ഓടിപ്പോയി ആ സ്ത്രീയോട് പറയുകയായിരുന്നു. അപ്പോള്‍ തന്നെ അത് തടഞ്ഞ് കൊണ്ട് മഹാനായ നെപ്പോളിയന്‍ ആ കര്‍ഷകസ്ത്രീക്ക് വേണ്ടി വഴിമാറിക്കൊടുത്തു. ചക്രവര്‍ത്തിക്കുവേണ്ടി ഒരായിരങ്ങള്‍ വഴിമാറുന്നതില്‍ അസാധാരണത്വമില്ല. എന്നാല്‍ ഇന്നും നെപ്പോളിയനെ ഓര്‍ക്കുന്ന വിജയനിമിഷമായി ആ കര്‍ഷകസ്ത്രീക്കുവേണ്ടി വഴിമാറിയത് ചരിത്രം കുറിച്ചുവെക്കുന്നു.
(സിദ്ധിഖ് മുഹമ്മദ് , ഇര്‍ഫാദ് മാഗസിന്‍, ഏപ്രില്‍ 2009)
Monday, May 11, 2009
സ്നേഹത്തിന്റെ സ്വര്‍ഗ്ഗവാതിലുകള്‍
സ്നേഹത്തില്‍ നിന്നാണ് സൌഹൃദമുണ്ടാകുന്നത്. സൌഹൃദം പിന്നീട് സാഹോദര്യത്തിന്റെ വേരുകളായി മാറുന്നു. അതായത് സ്നേഹത്തിന്റെ വിത്തില്‍നിന്ന് സൌഹൃദത്തിന്റെ വേരുകളും സാഹോദര്യത്തിന്റെ ഫലവൃക്ഷവുമുണ്ടാകുന്നു. സാഹോദര്യമുള്ള ഒരു സമൂഹത്തില്‍ മാത്രമേ സമാധാനത്തിന്റെ പൂക്കള്‍ വിരിയുകയും ഐക്യത്തിന്റെ പക്ഷികള്‍ പാടുകയും ചെയ്യുകയുള്ളു. അതിനാല്‍ സൌഹൃദവും സാഹോദര്യവും മാനുഷികത്തിന്റെ മഹാ അനുഗ്രഹങ്ങളാണ്.
സഹൃദയത്വമുള്ളവരിലാണ് നല്ല സൌഹാര്‍ദ്ദമുണ്ടാകുന്നത്. ആ സൌഹാര്‍ദ്ദ ബദ്ധത്തില്‍ സഹാനുഭൂതിയും സഹായ മന:സ്ഥിതിയും വന്നെത്തുമ്പോഴാണ് സാഹോദര്യത്തിന്റെ നക്ഷത്രങ്ങള്‍ പിറക്കുന്നത്. പിന്നീട് ആ നക്ഷത്രപ്രകാശം ലോകത്തിന് വഴികാണിക്കും.
യര്‍മൂക് യുദ്ധത്തില്‍ വെട്ടേറ്റു മരണത്തോട് മല്ലടിച്ച് കിടക്കുന്ന ഏഴ് സഹാബികള്‍ വെള്ളത്തിന് വേണ്ടി കേഴുകയാണ്. ആരോ ഒരാള്‍ അവസാനത്തെ തുള്ളി ജലം നല്‍കാന്‍ വെള്ളപ്പാത്രവുമായി ഓടിയെത്തി. ആദ്യത്തെ സഹാബിയുടെ അടുത്തെത്തുമ്പോള്‍ ദാഹിച്ചുകരയുന്ന രണ്ടാമത്തെ സ്വഹാബിക്ക് നല്‍കാന്‍ പറഞ്ഞു. എന്നാല്‍ ദാഹിച്ചു കരയുമ്പോഴും അരികില്‍ തളര്‍ന്നു കിടക്കുന്ന മൂന്നാമത്തെയാള്‍ക്ക് നല്‍കാനായിരുന്നു ആ സ്വഹാബിയുടെ അഭ്യര്‍ത്ഥന. ഉടനെ മൂന്നാമത്തെ സ്വഹാബിക്കടുത്തെത്തിയപ്പോള്‍ അദ്ദേഹം നാലാമന് നല്‍കാന്‍ പറഞ്ഞു. നാലാമത്തെ സ്വഹാബി അഞ്ചാമത്തെ ആള്‍ക്കും അദ്ദേഹം ആറാമനും ആറാമത്തെ ആള്‍ ഏഴാമത്തെ സ്വഹാബിക്കും വെള്ളം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ ഏഴാമത്തെ സ്വഹാബി തന്റെ സാഹോദര്യത്തിന്റെ ഔന്നത്യമാര്‍ന്ന കാരുണ്യത്തില്‍ ജലം വാങ്ങാന്‍ തയ്യാറാവാതെ ഒന്നാമത്തെ സ്വഹാബിയുടെ അടുത്തേക്ക് തിരിച്ചുപോയി വെള്ളം നല്‍കാന്‍ പറജ്ഞു. എന്നാല്‍ ഒന്നാമത്തെ സ്വഹാബിയുടെ അടുത്ത് തിരിച്ചെത്തിയപ്പോഴേക്കും അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞുകഴിഞ്ഞിരുന്നു. പിന്നെ ഓരോരുത്തരുടെ അടുത്തെത്തുമ്പോഴേക്കും അവരെല്ലാം മരണത്തിന്റെ മാലാഖയോടൊപ്പ, പോയ്‌ക്കഴിഞ്ഞിരുന്നു.
മരണത്തിന്റെ നിമിഷത്തില്‍പ്പോലും സാഹോദര്യത്തിന്റെ അതുല്യത കാത്തുസൂക്ഷിക്കാന്‍ കഴിയുകയെന്നത് ഉന്നതമായ ത്യാഗത്തില്‍നിന്ന് മാത്രം ഉണ്ടാകുന്നതാണ്. സഹോദരനുവേണ്ടിയുള്ള ത്യാഗവും സഹനവും സമ്പൂര്‍ണ്ണ സഹവര്‍ത്തിത്വത്തോടെ, സഹാനുഭൂതിയോടെ നെഞ്ചേറ്റുമ്പോള്‍ മാത്രമേ സാഹോദര്യം അര്‍ത്ഥമുള്ളതാകുന്നുള്ളൂ.
സൂഫിയായ അബുല്‍ ഹുസൈന്‍ നൂരിയെയും സതീര്‍ത്ഥ്യരായ സൂഫികളെയും കൊല്ലാന്‍ കൊണ്ടുവന്നിരിക്കുകയാണ്. സൂഫികളെ വരിയില്‍ നിര്‍ത്തി ഓരോരുത്തരെയായി വധിക്കാനായി വാളെടുത്തു നില്‍ക്കുന്ന ഭടന്റെ മുന്നിലേക്ക് പിന്നിലുള്ള ആള്‍ ഓടിവന്നു ആദ്യം തന്നെ കൊല്ലാനായി ആവശ്യപ്പെട്ടു. തന്നെ വധിച്ചതിനു ശേഷം മാത്രം തന്റെ സഹോദരനെ വധിക്കുക, അതായിരുന്നു ആ സൂഫിയുടെ ആവശ്യം. ആ സമയത്ത് സൂഫികളില്‍ ഓരോരുത്തരായി മുന്നില്‍ വന്ന് ആദ്യം തങ്ങളെ കൊല്ലണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങി.
ഇതുകണ്ട ഭടന്‍ ആകെ അത്ഭുതസ്തബ്‌ധനായി. കാരണം മരണം പോലും സഹോദരനുവേണ്ടി അദ്യം വരിക്കാന്‍ തയ്യാറാകുന്ന സാഹോദര്യത്തിന്റെ അപൂര്‍വ്വതയെ തിരിച്ചറിഞ്ഞ ആ ഭടന് ആ അത്യപൂര്‍വ്വ മനുഷ്യരെ കൊലചെയ്യാനായില്ല.
സഹോദരനുവേണ്ടി ത്യാഗം ചെയ്യുമ്പോഴാണ് വിശ്വാസം പൂര്‍ണ്ണമാകുന്നത്. നാം ഏറ്റവും ഇഷ്ടപ്പെടുന്നത് സഹോദരനുവേണ്ടി ഇഷ്ടപ്പെടുന്നതുവരെ വിശ്വാസം പൂര്‍ണ്ണമാകില്ലെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
എപ്പോഴും നറുക്കിട്ടെടുത്ത് കാര്യങ്ങള്‍ തീരുമാനിച്ചിരുന്ന രണ്ട് സുഹൃത്തുക്കളുടെ കഥ പ്രസിദ്ധമാണ്. ഒടുവില്‍ അതിലൊരു സുഹൃത്ത് മരണപ്പെട്ടപ്പോള്‍ നറുക്കിടാറുണ്ടായിരുന്ന ആ സുഹൃത്ത് ഉപയോഗിച്ചിരുന്ന നാണയത്തുട്ട് കണ്ട് ആദ്യത്തെയാള്‍ ഞെട്ടിപ്പോയി. നറുക്ക് കിട്ടുമ്പോള്‍ ഒരിക്കലും മരിച്ച സുഹൃത്തിനു അനുകൂലമായി തീരുമാനം വരാറുണ്ടായിരുന്നില്ല. നാണയത്തിന്റെ തലഭാഗം (ചാപ്പ) ഒരിക്കലും അദ്ദേഹം പറയുമായിരുന്നില്ല. അത് മറ്റേ സുഹൃത്തിനു വേണ്ടി മാറ്റി വെച്ചതായിരുന്നു. ആ നാണയമാണ് മറ്റേ സുഹൃത്തിന്റെ മരണ ശേഷം കണ്ട് കിട്ടിയിരിക്കുന്നത്. എപ്പോഴും തന്റെ സുഹൃത്തിനു അനുകൂലമായി മാത്രം വരാന്‍ ആ നാണയത്തിന്റെ രണ്ടുഭാഗവും തലഭാഗം ഒട്ടിച്ചേര്‍ത്തതായിരുന്നു. അങ്ങിനെ എല്ലാ വിജയവും സുഹൃത്തിനായി നല്‍കിയ സൌഹൃദത്തിന്റെ കഥ പ്രസിദ്ധമാണ്.
ആശയങ്ങളിലും ചിന്താധാരകളിലും സാമ്യമുണ്ടാകുമ്പോഴാണ് നാം സൌഹൃദത്തിലേക്ക് നീങ്ങുക. ജ്ഞാനവും തൊഴിലും താല്‍പ്പര്യങ്ങളുമെല്ലാം സൌഹൃത്തിനു നിദാനമാകാറുണ്ട്. ഒരേ രീതിയില്‍ ചിന്തിക്കുന്നവര്‍ തമ്മില്‍ ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും സാമ്യമുണ്ടാകും. അടിസ്ഥാന പ്രകൃതത്തില്‍ യോജിപ്പുണ്ടാവുമ്പോഴാണ് ചിന്തകളില്‍ സാമ്യമുണ്ടാവുക. ആ ചിന്തകളും അന്വേഷണങ്ങളും ഒന്നിച്ചുചേരുമ്പോള്‍ സ്നേഹത്തിന്റെ വിത്തുകള്‍ പരസ്പരം ഹൃദയങ്ങളില്‍ വിതറുകയും അവ സൌഹൃദത്തിന്റെ വേരുകളിലൂടെ സാഹോദര്യത്തിന്റെ ഫലവൃക്ഷങ്ങളായി പരിണമിക്കുകയും ചെയ്യുന്നു. അതില്‍ വിരിയുന്ന അനശ്വര പ്രണയത്തിന്റെ പൂക്കളിലേക്കാണ് സ്വര്‍ഗ്ഗ വാതിലുകള്‍ തുറന്ന് സ്നേഹസൂര്യന്‍ മിഴിതുറക്കുന്നത്.
(സിദ്ദിഖ് മുഹമ്മദ് , ഇര്‍ഫാദ് മാഗസിന്‍ , ഏപ്രില്‍ 2009)
Thursday, January 15, 2009
അനുരാഗത്തിന്റെ ആദ്ധ്യാത്മിക പൌര്‍ണ്ണമി
സൂഫി അദ്ധ്യാത്മ ദര്‍ശനത്തിന്റെ ചരിത്രത്തില്‍ ഇമാം ഗസ്സാലിയുടെതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഘട്ടത്തേയും നിലപാടിനേയുമാണ് ജലാലുദ്ധീന്‍ റൂമി പ്രതിനിധാനം ചെയ്യുന്നത്. പരമമായ ദൈവ ഭയത്തിലും (ഖൌഫ്) കണിശമായ ലൌകിക വിരക്തിയിലും (സുഹ്ദ്) അധിഷ്ഠിതമായിരുന്നു ഗസ്സാലു പ്രോജ്ജ്വലിപ്പിച്ച സൂഫീ ദര്‍ശനം. അതേസമയം റൂമിയുടെ ദര്‍ശനം അനുരാഗത്തെയാണ് (ഇശ്‌ഖ്) അടിസ്ഥാനമാക്കിയത്. ഗസ്സാലിയുടെ ‘ഇഹ്‌യ’ യും ‘കീമിയായെ സആദ’ യും റൂമിയുടെ ‘മസ്‌നവി മഅനവി’ യുമുള്‍പ്പെടെയുള്ള കൃതികളും പാരായണം ചെയ്യുമ്പോള്‍ ഇരുവരുടേയും ചിന്താഗതികളിലും ജ്ഞാനാനുഭൂതികളിലുമുള്ള ഈ വ്യത്യാസം ഗ്രഹിക്കാനാകും. അതിനോടൊപ്പം തന്നെ റൂമി ഗസ്സാലിയെ അളവറ്റ് ആദരിക്കുകയും ‘വിശ്വോത്തര പണ്ഡിതന്‍ (ആലിമെ ആലമിയാന്‍)‘ എന്നുവരെ വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നത് കാണാം. രണ്ടുപേരുടേയും ആശയസ്രോതസ്സുകള്‍ വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും നേരത്തെ സ്ഥലം പിടിച്ചുകഴിഞ്ഞിട്ടുള്ളതാണു താനും.
ദൈവത്തിന്റെ ശക്തി മാഹാത്മത്തിനും ഗാംഭീര്യത്തിനും മുമ്പില്‍ വിസ്മയഭരിതനും ഭയക്രാന്തനുമായി നില്‍ക്കുന്ന മനുഷ്യന്‍ സ്വയം നിസ്സാരനും ഒന്നുമല്ലാത്തവനുമായി ഗണിക്കുകയാണ് ഗസ്സാലിയുടെ ദര്‍ശനത്തില്‍. സര്‍വ്വ ശക്തനും സര്‍വ്വാതിശായിയുമായ പരമേശ്വരന്റെ മുമ്പില്‍ തന്‍റെ നിര്‍ഗ്ഗതിയും നിസ്സാരതയും നിസ്സഹായതയും ഗ്രഹിച്ച് സര്‍വ്വാത്മനാ കീഴ്പ്പെട്ട് വണങ്ങുകയെന്നതാണ് ഗസ്സാലിക്ക് ആത്യന്തികമായി മനുഷ്യന് നല്‍കാനുള്ള സന്ദേശം. നിരന്തരമായ ദൈവചിന്തയും ധ്യാനവും ആരാധനയും ത്യാഗപരിശ്രമവും ( മുജാഹദ) വഴി മന:ശ്ശുദ്ധിയാര്‍ജ്ജിച്ചിട്ട് വേണം മനുഷ്യന്ന് അദ്ധ്യാത്മിക ജ്ഞാനത്തി്ന്റെ മാര്‍ഗ്ഗത്തിലേക്ക് പ്രയാണമാരംഭിക്കുവാന്‍. അതിനു വേണ്ടി അവന്‍ സമ്പത്തുമായും പുത്രകളത്രകൂട്ടുകുടുംബാദികളുമായും മറ്റു ഭൌതിക സുഖസൌകര്യങ്ങളുമായുള്ള ബന്ധങ്ങളില്‍ നിന്ന് മനസ്സിനെ വിച്ഛേദിച്ച് കൊണ്ട് ഏകാഗ്രതയോടെ ദൈവാരാധനയിലും ദൈവധ്യാനത്തിലും വ്യാപൃതനായിരിക്കണം. അല്ലാഹു എന്നത് അക്ഷരങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും അപ്പുറത്ത് ഒരു വിചാരവും നിത്യസ്മരണയുമായി മാറുന്നതോടെയുണ്ടാകുന്ന അന്തര്‍ജ്ഞാനം തസവ്വുഫനുഭവത്തിലേക്കുള്ള ചുവടുവെപ്പാണ്.
ഭയത്തിന്റെയും കീഴടങ്ങലിന്റെയും ഈ ആശയത്തെ റൂമിയും സമ്മതിക്കാതിരിക്കുന്നില്ല. ‘ക്രൌര്യം മുറ്റിനില്‍ക്കുന്ന സിംഹത്തിന്റെ കയ്യിലിരിക്കെ മനുഷ്യന് കീഴടങ്ങുകയല്ലാതെ എന്തു ഗത്യന്തരം.? എന്ന് മസ്‌നവിയില്‍ റൂമി ചോദിക്കുന്നത് ഇതേ സൂചന വെച്ചിട്ടാണ്. പക്ഷേ ഭയത്തേയും ലോകപരിത്യാഗത്തേയും അടിസ്ഥാനമാക്കിയല്ല അദ്ദേഹം തന്റേ ദര്‍ശനം സമര്‍ത്ഥിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റേത് അനുരാഗത്തിന്റെ അഥവാ ഇശ്‌ഖിന്റെ ആദ്ധ്യാത്മിക ദര്‍ശനമാണ്. അനുരാഗത്തെ തസവ്വുഫിന്റെ അടിസ്ഥാനമായിട്ടെടുത്തിട്ടുള്ളവര്‍ റൂമിയുടെ കാലക്കാരിലും ശേഷക്കാരിലും ഏറെയുണ്ടായിട്ടുണ്ട്. ഈജിപ്തിലെ ഇബ്നുല്‍ ഫാരിസ് റൂമിയുടെ സമകാലികനായിരുന്നു. ദിവ്യാനുരാഗത്തെ (ഇശ്‌ഖ്) അടിസ്ഥാനപ്പെടുത്തി ഒട്ടേറെ അറബിക്കവിതളുമുണ്ട് അദ്ദേഹത്തിന്റേതായി. അലാവുദ്ദൌല സംനാനി , ഹാഫിസ് ശീറാസി , അബ്ദുറഹ്മാന്‍ ജാമി തുടങ്ങി റൂമിയുടെ പില്‍ക്കാലരായ ഒട്ടനവധി ജ്ഞാനികളായ (ആരിഫുകള്‍0 കവികള്‍ അനുരാഗത്തെ അടിസ്ഥാനമാക്കി കാവ്യരചന നടത്തിയ പ്രമുഖരാണ്. എന്നാല്‍ അനുരാഗാധിഷ്ഠിത സൂഫീശാഖയുടെ പ്രോദ്‌ഘാടകന്‍ റൂമിയാണെന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത.
ഒരു വ്യക്തിക്ക് മാനുഷികമായ വ്യക്തിത്വം അതിന്റെ തികവോടെ തന്നില്‍ വികസിപ്പിക്കുന്നതിനും സ്വത്വത്തിനു മുക്തിയും അനശ്വരതയും നേടിയെടുക്കുന്നതിനും വേണ്ടിയുള്ള പരിശ്രമത്തില്‍ തന്റേതായ ഭാഗധേയം നിര്‍വ്വഹിക്കണമെങ്കില്‍ ആ ഭാഗധേയത്തിന് രൂപം നല്‍കാന്‍ ആ വ്യക്തി കൈക്കൊണ്ടിരിക്കേണ്ട മൂല്യങ്ങള്‍ ഏതെല്ലാമെന്ന് റൂമി വിശദീകരിക്കുന്നുണ്ട്. ഇശ്‌ഖ് , അഖ്‌ല്‍ , അമല്‍ , ഫഖ്‌റ് , എന്നിവയെത്രേ അവ. ഇശ്‌ഖ് അനുരാഗം അഥവാ പ്രേമമാണ്. അഖ്‌ല്‍ ബുദ്ധിയും അമല്‍ കര്‍മ്മവും . ഫഖ്‌റിന്റെ അര്‍ത്ഥം ദാരിദ്രം എന്നാകുന്നു. പക്ഷേ സൂഫീ ആദ്ധ്യാത്മിക പാതയിലെ ഒരു പ്രത്യേക ഘട്ടത്തിനാണീ സംജ്ഞ സാങ്കേതികമായി ഉപയോഗിക്കുന്നത്. ജീവിതത്തിനു നേരെയുള്ള സവിശേഷമായ ഒരു സമീപനമത്രേ ഫഖ്‌റ്. സ്നേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ് അനുരാഗം. സ്നേഹത്തിന് അറബിയില്‍ ‘ഹുബ്ബ്’ എന്നാണ് സാധാരണ പ്രയോഗിക്കാറ്. സ്നേഹം അഗാധവും തീവ്രവുമാകുമ്പോള്‍ അത് ഇശ്‌ഖ് അഥവാ അനുരാഗമായി മാറുന്നു. നിങ്ങള്‍ക്ക് ഒരാളോട് സ്നേഹമാണുള്ളതെങ്കില്‍ , അയാളെ നിങ്ങള്‍ പലപ്പോഴും ഓര്‍ക്കുകയും പലപ്പോഴും ഓര്‍ക്കാതിരിക്കുകയും ചെയ്യും. എല്ലായ്പ്പോഴും അയാള്‍ നിങ്ങളുടെ മനസ്സില്‍ കുടിപാര്‍ത്തുകൊള്ളണമെന്നില്ല. അതേസമയം നിങ്ങള്‍ക്കയാളോട് അനുരാഗമാണുള്ളതെങ്കില്‍ ( ഇശ്‌ഖ്) അയാള്‍ നിങ്ങളുടെ ചിന്തയേയും വികാരത്തേയും ബോധത്തേയും പിരിയാതെ പിന്തുടരും. നിങ്ങളുടെ മനസ്സിന്റെ സിംഹാസനത്തില്‍ അയാള്‍ സദാ ഉപവിഷ്ടനായിരിക്കും. പുറത്താക്കാന്‍ ക്ലേശിക്കുന്തോറും മനസ്സിന്റെ അകത്തളത്തില്‍ അയാള്‍ സ്ഥാനമുറപ്പിക്കുന്നതായാണനുഭവപ്പെടുക. കാമുകിയെ വിസ്മരിക്കാന്‍ വേണ്ടി പൂന്തോട്ടത്തില്‍ പോയി ഇരുന്നപ്പോള്‍ പൂന്തോട്ടത്തിലെ ഓരോ പൂവിലും കാമുകിയുടെ കണ്ണ് ദര്‍ശിച്ച ഒരു കാമുകന്റെ കഥയുണ്ട്. അതാണ് അനുരാഗം.
എന്നാല്‍ ഭൌതികശരീരത്തോടൂള്ള ആകര്‍ഷണം മൂലമുണ്ടാകുന്ന അനുരാഗമോ പ്രേമമോ അല്ല റൂമിയുടെ ഇശ്‌ഖ്, ആഹാരം കഴിക്കുന്ന സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ പരസ്പര ആകര്‍ഷകത്വം സ്വാഭാവികമായ ഒരു വൈകാരിക അടുപ്പമായതിനാല്‍ ഇശ്‌ഖ് എന്ന ഉന്നത പദം കൊണ്ട് വ്യവഹരിക്കപ്പെടാന്‍ അത് യോഗ്യമാകുന്നില്ലയെന്നത്രേ റൂമിയുടെ പക്ഷം. സ്വത്വത്തിന് അതിന്റെ പ്രഭവസ്ഥാനത്തോട് സദ്ധിക്കാനുള്ള തപിക്കുന്ന ആശയാണ് ഇശ്‌ഖ്. സ്വത്വത്തിന്റെ പ്രഭവസ്ഥാനം അല്ലാഹുവത്രേ. അതിനാല്‍ ഈ അനുരാഗം തികച്ചും അല്ലാഹുവിനോടുള്ളതാകുന്നു.
റൂമിയുടെ അനുരാഗം അതിനാല്‍ യുക്തിപരം കൂടിയാണ്. യുക്തിയുടെ അഭാവത്തില്‍ അനുരാഗം അന്ധമായിരിക്കും. പൂര്‍ണ്ണമനുഷ്യനെ വിലയിരുത്തുന്നതിനിടയ്ക്ക് റീമി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇശ്‌ഖിന്റെയും അഖ്‌ലിന്റെയും കൂട്ടാകുന്നു അദ്ദേഹത്തിന്റെ പൂര്‍ണ്ണ മനുഷ്യന്‍. ചിന്തയിലും ദൈവസ്മരണയിലും ഹൃദയങ്ങളെ തെളിയിച്ചെടുത്തതിനാല്‍ അവരുടെ ഹൃദയദര്‍പ്പണങ്ങളില്‍ യാഥാര്‍ത്ഥ്യം പ്രതിബിംബിക്കും എന്നാണ് പൂര്‍ണ്ണമനുഷ്യരുടെ സവിശേഷതകള്‍ എണ്ണിയേടത്ത് റൂമി പ്രസ്താവിച്ചിരിക്കുന്നത്. അപ്രകാരം തന്നെ നിഷ്ക്രിയത്വത്തിന്റെ അടിസ്ഥാനമല്ല റൂമിയുടെ ഇശ്‌ഖ്. അത് ശക്തിയുടെ സ്രോതസ്സാണ്. അനുരാഗത്തോളം ശക്തിയും കരുത്തും പ്രദാനം ചെയ്യുന്ന യാതൊന്നുമില്ല എന്നിടത്തോളം വിശ്വച്ചിരുന്നു റൂമി. കാരണം , ഒരാളുടെ അസ്തിത്വത്തിന്റെ ആഴങ്ങളിലേക്ക് ഇത്രയ്ക്ക് വേരോട്ടമുള്ള മറ്റൊരു വികാരമില്ല. ഭയം കൊണ്ട് ഒരാളെ അനുസരിപ്പിക്കാന്‍ കഴിഞ്ഞേക്കാം. അതുപക്ഷേ ബാഹ്യമായ കീഴ്പ്പെടലേ ആകൂ. അടിമയുടെ അനുസരണം പോലെ. അനുരാഗമാണ് ഒരു കാര്യത്തിന്റെ മാനസികമായ അംഗീകരണത്തിനും സ്വീകരണത്തിനും ഒരാളില്‍ സന്നദ്ധതയുണ്ടാക്കുന്നത്. എല്ലാ അസൌകര്യങ്ങളേയും തിക്താനുഭവങ്ങളേയും അനുരാഗം മധുരമാക്കിത്തരും. അത് കയ്പ്പിനെ ഹൃദ്യമാക്കുന്നതും വേദനയെ ഔഷധമാക്കുന്നതും അചേതനത്തെ ചേതനയുറ്റതാക്കുന്നതും രാജാവിനെ അടിമയാക്കുന്നതെല്ലാം റൂമി മസ്‌നവിയില്‍ വര്‍ണ്ണിക്കുന്നുണ്ട്. ‘അനുരാഗം വാളിനേയും കത്തിയേയും തൃണമാക്കും. അത് യുദ്ധവും സമാധാനവുമുണ്ടാക്കും. അതിന്റെ നോട്ടം കരിമ്പാറക്കൂട്ടങ്ങളെ കിടിലം കൊള്ളിക്കും. ഒരാള്‍ തന്നെ അനുരാഗത്താല്‍ ശക്തനാക്കിയാല്‍ ആ ശക്തി കൊണ്ടയാള്‍ക്ക് ലോകത്തെ അഖിലം വാഴാം.’ റൂമി പറയുന്നു.
എന്നാല്‍ അനുരാഗം അന്ധവും അലക്ഷ്യവുമാകാതിരിക്കണമെങ്കില്‍ അറിവിന്റേയും ആലോചനയുടേയും സഹായത്തോടെ ബോധപൂര്‍വ്വം വളര്‍ത്തപ്പെടണം. അല്ലാഹുവിനെക്കുറിച്ചുള്ള ബോധം മനുഷ്യ പ്രകൃതിക്ക് സഹജമാണെങ്കിലും മുഹമ്മദ് നബി (സ) മുഖേന അല്ലാഹുവിനെ അറിയുന്നതിന്റെ ഫലമായിട്ടാണ് മനുഷ്യന് അല്ലാഹുവിനോട് സ്നേഹമുണ്ടാകുന്നതും ആ സ്നേഹം അനുരാഗമായി വളരുന്നതും. മുഹമ്മദ് നബി (സ) യിലൂടെ പ്രസരിക്കുന്ന പ്രകാശത്തിലൂടെയാണ് ഈശ്വരദര്‍ശനത്തിന്റെ പൂര്‍ണീകൃത രൂപം മനുഷ്യന്‍ കൈവരിക്കുന്നത്. മുഹമ്മദ് നബി (സ) ദൈവത്തെ എന്തായി പഠിപ്പിച്ചോ അതാണ് നമ്മുടെ സങ്കല്‍പ്പത്തിലും വിശ്വാസത്തിലുമുള്ള ദൈവം. അപ്പോള്‍ പിന്നെ ഭൂമിയില്‍ ജീവിച്ച മുഹമ്മദ് നബിയെ (സ) സ്വീകരിക്കാതെയും പ്രേമിക്കാതെയും അദ്ദേഹത്തിലൂടെ (സ) പരിചയപ്പെടുത്തപ്പെട്ട ദൈവത്തിലേക്കെത്താനാവുന്നതെങ്ങനെ ? ദൈവത്തെ തേടുന്നവര്‍ക്ക് ദൈവീകഗുണങ്ങളുടെ ഭൂമിയിലെ മാതൃകയാവാന്‍ അയക്കപ്പെട്ട മനുഷ്യരൂപമാണല്ലോ അവിടുന്ന്. വിശുദ്ധ ഖുര്‍ആന്‍ അങ്ങനെയാണ് (32:21) അവിടുത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്. അവിടത്തെ ആളത്വത്തെ അറിഞ്ഞ് അവിടത്തില്‍ അനുരക്തനാകുന്നത് വഴിയാണ് ഒരാള്‍ക്ക് ദൈവസാമീപ്യത്തിലേക്കുയരാനാവുക. “നീ നിന്റെ സ്നേഹഭാജനത്തിന് (മുഹമ്മദ് നബി (സ) ) സ്വയം സമര്‍പ്പിക്കുന്ന നിത്യകാമുകനാവുക. എങ്കില്‍ എല്ലാ കുരുക്കുകളില്‍ നിന്നും മുക്തനായി നിനക്ക് ദൈവത്തിലെത്താം.” എന്ന് അല്ലാമാ ഇഖ്‌ബാല്‍ പറയുമ്പോള്‍ അദ്ദേഹം ഇതാണര്‍ത്ഥമാക്കുന്നത്.
റൂമിയെ ഒരു മതേതരനായ കേവല അനുരാഗവാദിയായി തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത നിലനില്‍ക്കുന്നതിനാലാണിക്കാര്യം പ്രത്യേകം എടുത്തു പറയുന്നത്. ‘മൂസാ നബിയും ആട്ടിടയനും’ എന്ന ശീര്‍ഷകത്തില്‍ ‘മസ്നവി‘യിലുള്ള ഒരു കഥ ഈ തെറ്റിദ്ധരിപ്പിക്കലിന് സഹായകമായി എടുത്തുദ്ധരിക്കാറുമുണ്ട്. നിഷ്കളങ്കനായ ഇടയന്‍ തന്റേതായ ഭാഷയില്‍ ദൈവത്തെ അഭിസംബോധനചെയ്യുമ്പോള്‍ ഉപയോഗിച്ച കൊച്ചു കൊച്ചു വാക്കുകളില്‍ അരിശം പൂണ്ട മൂസാനബി (അ) അയാളോട് പൊട്ടിത്തെറിച്ചു. അന്നേരം ദൈവം മൂസാ നബിയെ (അ) ഗുണ ദോഷിച്ചും ഇടയനെ പിന്തുണച്ചും സംസാരിക്കുന്നതാണ് രംഗം. അതില്‍ ഇങ്ങനെയൊരു പരാമര്‍ശം കാണാം. “ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഭാഷയിലുള്ള സ്ത്രോതങ്ങളും സിന്ധുകാര്‍ക്ക് സിന്ധുഭാഷയിലുള്ള സ്ത്രോതങ്ങളുമുണ്ട്. (ഹിന്ദുവാന്‍റാ ഇസ്തിലാഹെ ഹിന്ദ് മദ്‌ഹ് , സിന്ധു വാന്‍റാ ഇസ്തിലാഹെ സിന്ധ് മദ്‌ഹ്) . വേറൊരിടത്ത് ഇങ്ങനെയും. ‘അനുരാഗത്തിന്റെ മാര്‍ഗ്ഗം എല്ലാ മതങ്ങളില്‍ നിന്നും വേറിട്ടാണ്. അനുരാഗികള്‍ക്ക് മാര്‍ഗ്ഗവും മതവും ദൈവം തന്നെയാണ് ‘. ഇനിയുമൊരിടത്ത് അനുരാഗത്തിന്റെ അഭാവത്തില്‍ വിശ്വാസം അവിശ്വാസമായിത്തീരുന്നതും അനുരാഗത്തിന്റെ സാന്നിദ്ധ്യത്തില്‍ അവിശ്വാസം വിശ്വാസമായിത്തീരുന്നതുമായ ചില പരാമര്‍ശങ്ങളും റൂമിയുടെ മസ്‌നവിയില്‍ തന്നെ വായിക്കാം.
റൂമിയെ സമഗ്രമായി വായിച്ചുകൊണ്ട് വേണം ഇത്തരം പരാമര്‍ശങ്ങളുടെ പൊരുള്‍ ഗ്രഹിക്കാന്‍. മുഹമ്മദീയ ദൌത്യത്തിന്റെ സ്വയംപര്യാപ്തതയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ആളായിരുന്നു റൂമി എന്നേ അദ്ദേഹത്തെ സമഗ്രമായും മുന്‍വിധിയില്ലാതെയും വായിക്കുമ്പോള്‍ കണ്ടെത്താനാവുകയുള്ളൂ. മുഹമ്മദ് നബി (സ) യെ അഭിസംബോധന ചെയ്തുകൊണ്ട് കവി പറയുന്നു. “അങ്ങയുടെ പ്രകാശത്തിന്റെ അഭാവത്തില്‍ ഏതു പകലും രാത്രിയാണ്. അങ്ങയുടെ സംരക്ഷണമില്ലെങ്കില്‍ സിംഹം മുയലിനും ഇരയാവാം”. (ബീ ഫുറൂഗത്ത് റൂസ് റൂശന്‍ഹം ശബസ്ത്, ബീ പനാഹത്ത് ശീര്‍ അസീറെ അര്‍നബസ്ത്). മുഹമ്മദ് നബിയെ (സ) തന്റെ അഭിസംബോധിതര്‍ക്ക് വര്‍ണ്ണിച്ച് കൊടുക്കുന്നതിനിടയില്‍ റൂമി പറയുന്നു: ‘അവിടത്തെ പരിശ്രമം ലോകത്ത് നടന്നിട്ടില്ലായിരുന്നെങ്കില്‍ നിങ്ങളെല്ലാം പൂര്‍വ്വികരെപ്പോലെ വിഗ്രഹങ്ങളെ പൂജിച്ച് കഴിയുകയായിരിക്കും ഇപ്പോഴും.’ (ഗര്‍ നബൂദി കുശീശെ അഹ്‌മദ് തുഹം , മീ പരിസ്തീദീ ചൂ അജ്‌ദാദത് സനം). മുഹമ്മദ് നബിയെ (സ) പ്രവാചക ശൃംഖലയുടെ അന്ത്യമുദ്രയായി ഊന്നിപ്പറയുന്നു റൂമി. അവിടത്തെ ദേഹവിയോഗാനന്തരം ജനതയുടെ ചുക്കാനേന്താന്‍ ബാധ്യസ്ഥരായ സമുദായ നേതൃത്വത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്: ‘മുഹമ്മദ് നബിക്ക് (സ) ശേഷം ഓരോ ചരിത്ര വേളയിലും അവിടത്തെ പിന്‍ഗാമിയെന്നോണം ഓരോ പുണ്യപുരുഷന്‍ ഉയിര്‍ക്കൊള്ളുന്നു. ഉയിര്‍പ്പുനാള്‍ വരെ ഈ നേതൃപരമ്പര തുടരും. ജീവിച്ചിരിക്കുന്ന ഇമാമും വലിയ്യും തന്നെയായിരിക്കുമത്. അത് ഉമറിന്റെയോ അലിയുടേയോ വംശത്തില്‍ നിന്നാവാം. ദൈവത്താല്‍ വഴികാണിക്കപ്പെടുന്നവനും അതിന്റെ വെളിച്ചത്തില്‍ ജനതയ്ക്ക് വഴി കാണിച്ചുകൊടുക്കുന്നവനുമാണയാള്‍. അയാള്‍ നിങ്ങളില്‍ നിന്ന് മറഞ്ഞിരിക്കും. നിങ്ങളുടെ മുമ്പിലിരിക്കുന്നയാളുമായിരിക്കും’.
ചുരുക്കത്തില്‍ ഇസ്‌ലാമിന്റെ പൊതുധാരയില്‍ നിന്നോ മതസംഹിതയില്‍ നിന്നോ അണു അളവ് വ്യതിചലിക്കാത്ത , അതേ സമയം ദിവ്യാനുരാഗത്തെ മൂലധാരമായിക്കണ്ട ഒരു സൂഫീ കവി എന്ന നിലയില്‍ നിന്ന് വേര്‍പ്പെടുത്തി റൂമിയെ അവതരിപ്പിക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയാണ്. ശരീഅത്തിനെ അവഗണിക്കാന്‍ ഏതെങ്കിലും സൂഫി തയ്യാറായാല്‍ പ്രവാചകനുമായി വേര്‍പെട്ട ഒരു മാര്‍ഗ്ഗത്തില്‍ പ്രവേശിക്കാനാണ് അയാള്‍ തയ്യാറാകുന്നത്. കാരണം , പ്രവാചക മതം ശരീഅത്തിലധിഷ്ഠിതമായുള്ള സത്യാന്വേഷണത്തേയും സത്യസാത്മ്യത്തേയുമാണ് പ്രചോദിപ്പിക്കുന്നത്. ഉയിര്‍പ്പുനാളില്‍ വിചാരണ നടക്കുന്നത് ശരീഅത്ത് മുന്‍നിര്‍ത്തിയായിരിക്കും. സ്വര്‍ഗ്ഗ പ്രവേശനത്തിനും നരക വിമുക്തിക്കും നിദാനം ശരീഅത്തിനനുസൃതമായുള്ള ജീവിതമായിരിക്കും. പക്ഷേ, സൂഫി ഇസ്‌ലാമിന്റെ ചൈതന്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. അതിനാല്‍, രൂപമല്ല , അയാള്‍ക്ക് പ്രധാനം. രൂപം ചൈതന്യത്തെ നിലനിര്‍ത്താനായിരിക്കും. ചിലപ്പോള്‍ രൂപം തന്നെ ചൈതന്യത്തില്‍ നഷ്ടപ്പെടുമായിരിക്കും. ഇത് ശരീഅത്തിനെ അഥവാ പ്രവാചക മാര്‍ഗ്ഗത്തെ കൂടുതല്‍ അഗാധമാക്കുന്നേയുള്ളൂ. അനുരാഗത്തിന്റെ തലമാണല്ലോ കൂടുതല്‍ അഗാധം. അതത്രേ റൂമിയുടെ മാര്‍ഗ്ഗം. മറ്റൊന്നുമല്ല. ഇവിടെയാണ് ഗസ്സാലിയും റൂമിയും വ്യത്യസ്തരാകുന്നത്. ഗസ്സാലിയുടേത് സാഹിദിന്റെ (പരിത്യാഗി) മാര്‍ഗ്ഗവും റൂമിയുടേത് ആശിഖിന്റെ (അനുരാഗി) മാര്‍ഗ്ഗവുമാണ്. അനുരാഗത്തിന്റേത് ഒരുതരം കാന്തശക്തിയാണ്. ഒരു കിണറ്റില്‍ വീണ ഇരുമ്പുപകരണം കിണറ്റില്‍ ക്ലേശിച്ച് ഇറങ്ങിയെടുക്കുന്നതില്‍ ത്യാഗമുണ്ട്. എന്നാല്‍ ഒരു കാന്തത്തിന്റെ കഷ്ണം കെട്ടിത്താഴ്ത്തി അതെടുക്കുക നിഷ്പ്രയാസമാണ്. ഇതുപോലൊരു വ്യത്യാസമാണ് സുഹ്ദിനും ഇശ്‌ഖിനുമിടയിലുള്ളത്. ദൈവവുമായുള്ള കാന്തികബന്ധമാണ് ഇശ്‌ഖ്. അതുവഴി ഏതുപ്രയാസത്തെയും ആശിഖിന് നിഷ്പ്രയാസം തരണം ചെയ്യാവുന്നതാണ്.
( സി. ഹംസ. സംസ്കാരിക പൈതൃകം റൂമീ പതിപ്പ്, ജൂണ്‍ 2007)
Thursday, January 8, 2009
ക്ഷമാപണത്തിന്‍റെ മാസ്മരികത
തെറ്റുപറ്റുകയെന്നത് മാനുഷികവും മാപ്പു നല്‍കുക ദൈവികവുമാണെന്ന മൊഴി എത്ര അര്‍തഥവത്താണ്. എത്ര ശ്രമിച്ചാലും തെറ്റുകളില്‍ നിന്ന് മുക്തി ലഭിക്കാത്തതാണ് ജീവിതം. എന്നാല്‍ തെറ്റിനെ തിരിച്ചറിഞ്ഞ് തിരുത്തുന്നവനാണ് നന്മ നിറഞ്ഞവന്‍. തെറ്റുപറ്റിയാല്‍ മാപ്പപേക്ഷിക്കുകയും നമ്മോട് തെറ്റുചെയ്തവര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവനാണ് സാത്വികന്‍.
യഥാര്‍തഥത്തില്‍ ചില നിമിഷങ്ങളാണ് തെറ്റുചെയ്യുന്നത്. പക്ഷേ , തിരുത്താന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കാം. ചില തെറ്റുകള്‍ യുഗാന്തരങ്ങളുടെ മനസ്താപത്തിന് ശേഷമേ തിരുത്തപ്പെടുന്നുള്ളൂ. എന്നാല്‍ ചെയ്ത തെറ്റുകളെ വളരെ എളുപ്പത്തില്‍ തിരിച്ചറിയുകയും തിരുത്തുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നവനാണ് ധിഷണ നിറഞ്ഞവന്‍. അപ്പോള്‍ ജീവിതത്തില്‍ പല മാറ്റങ്ങള്‍ക്കും തയ്യാറാവേണ്ടിവരും. മുമ്പ് പറഞ്ഞതും വിശ്വസിച്ചതും തിരുത്തേണ്ടിവരും. അങ്ങനെ തിരുത്തുന്നവനാണ് യഥാര്‍തഥ അന്വേഷകന്‍. തിരുത്തലുകളില്‍ നിന്ന് തിരുത്തലുകളിലേക്കുള്ള പ്രയാണമാണ് ഒരു ആത്മാന്വേഷിയുടെ ജീവിതം. അപ്പോള്‍ മാത്രമേ സ്വത്വത്തിന്റെ (നഫ്സ്) സഹജമായ അധമഗുണങ്ങളില്‍ നിന്ന് ഒരാള്‍ രക്ഷപ്രാപിക്കുകയുള്ളൂ.
പ്ലാറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടില്‍ പില്‍ക്കാലത്ത് ഇങ്ങിനെ പറയാറുണ്ടായിരുന്നു. പ്ലാറ്റോ നമുക്ക് പ്രിയങ്കരനാണ്. എന്നാല്‍ സത്യം നമുക്ക് പ്ലാറ്റോയേക്കാള്‍ പ്രിയങ്കരമാണല്ലോ.
അന്വേഷകന്‍റെ വഴിത്താരയില്‍ വൈവിധ്യമാര്‍ന്ന ഘട്ടങ്ങളുണ്ടാവും. അറിവിന്‍റെയും അജ്ഞതയുടെയും അപഹാസ്യത്തിന്‍റെയും ദുരിതത്തിന്‍റെയും ഏകാന്തതയുടെയും പാലായനത്തിന്‍റെയും ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ലക്ഷ്യം മാറാത്ത കാലത്തോളം ഓരോ നിമിഷവും അവനു ഗുണപാഠങ്ങളായിരിക്കും. ഓരോ പുല്‍ക്കൊടിയും അവനു വഴി കാണിക്കും.
അറിവ് അറിവില്ലായ്മയും അറിവില്ലായ്മ അറിവുമായിത്തീരുന്ന അജ്ഞതയുടെ ഇരുട്ടില്‍ വെളിച്ചം തിരഞ്ഞ് നടന്ന കാലത്തെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്തുമ്പോള്‍ അറിഞ്ഞതെല്ലാം അറിവില്ലായ്മയാണെന്നറിയുന്നു.ആ അറിവാണ് ജ്ഞാനത്തിലേക്കുള്ള കവാടം തുറക്കുന്നത്.
***** ******* ********* ******** ********
ഹൃദയ ഹര്‍ഷത്തിന്‍റെ വിസ്മയം.
ഒരു സൂഫീ ആശിഖ് ഇങ്ങിനെ പാടി.
ഹേ സ്വര്‍ഗമേ
നിന്നില്‍ നിറയെ ഹൂറികളും
മദ്യവുമാണ്
അതിനാല്‍ നിന്നെ പ്രദക്ഷിണം
ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല
എന്നാല്‍ എന്‍റെ ഹൃദയം നിറയെ
പ്രപഞ്ചങ്ങളുടെ ചക്രവര്‍ത്തിയായ
പരിശുദ്ധ റസൂലാണ് (സ).
നീ പ്രണയം ആശിക്കുന്നുവെങ്കില്‍
എന്നെ പ്രദക്ഷിണം ചെയ്യുക.
പ്രപഞ്ചങ്ങളുടെ പൊരുളായ പ്രണയ പ്രകാശത്തെ നെഞ്ചേറ്റിയവര്‍ പ്രാപഞ്ചികതയെ അതിജയിക്കുന്നു.പിന്നെ പാരത്രികയേയും. പ്രണയമൂര്‍ച്ചയുടെ വശ്യമായ മൊഴിയില്‍ ഒളിഞ്ഞിരിക്കുന്ന യാഥാര്‍തഥ്യങ്ങളുടെ രണശോഭ ദര്‍ശിക്കുന്നവര്‍ പ്രവാചക പ്രണയത്തിലേക്ക് (സ) പ്രയാണം തുടങ്ങുന്നു.
സര്‍വ്വ ലോകവും പ്രണമിക്കുന്ന പ്രകാശകേന്ദ്രത്തെ ആത്മാവിലറിയാത്ത കാമനകളുടെ ഹൂറികള്‍ നല്‍കുന്ന സുഖ സ്വര്‍ഗ്ഗം പ്രണയാനന്ദത്തിന്റെ മുമ്പില്‍ എത്ര നിസ്സാരമെന്നു അതു തിരിച്ചറിഞ്ഞവര്‍ പാടുമ്പോള്‍ നമുക്ക് ഒരിത്തിരി ഹൃദയ ഹര്‍ഷത്തോടെ വിസ്മയിക്കുകയെങ്കിലും ചെയ്യാം.
**** ****** ******** ********** **********
നന്മ വിരിയുന്ന സ്ഥാനത്യാഗം.
ആളുകള്‍ പിന്തുടരുകയും കല്ലെറിയുകയും ചെയ്യുന്നുണ്ടെങ്കില്‍ ഓര്‍ക്കുക. അവര്‍ മോഹിക്കുന്ന അധികാരത്തിന്‍റെ അവകാശം എവിടെയോ നിങ്ങള്‍ നേടിയിട്ടുണ്ടാകും. ആ അധികാരത്തിന്‍റെ അപ്പക്കഷ്ണം വഴിയിലെറിയുന്നതുവരെ അവര്‍ നിങ്ങളുടെ പിന്നാലെയുണ്ടാവും. അനുഭവം ഗുരുവാണ്. പക്ഷെ , ഏറ്റവും നല്ല ഗുരുവല്ല. കാരണം അനുഭവത്തെ അതിജയിച്ച് മുന്നേറിയവരാണ് മഹാ മനീഷികള്‍. അതുകൊണ്ട് അധികാരമെന്ന ചത്ത എലിയെ കയ്യില്‍വെച്ച് കൊണ്ട് നിര്‍മ്മലമായി പ്രവര്‍ത്തിക്കുക വളരെ കഠിനമാണ്. ആരോപണങ്ങളുടെയും ആക്ഷേപങ്ങളുടേയുമിടയില്‍ സ്വയം തന്നെ തെറ്റായ സംശയങ്ങള്‍ തോന്നിക്കുന്ന പൈശാചികതയുടെ മധ്യത്തില്‍ അകപ്പെടും. എന്തുകൊണ്ടാണ് ഇത്രയധികം കല്ലേറുകളെന്ന് മനസ്സിലാക്കണമെങ്കില്‍ ആ അധികാരത്തില്‍ നിന്ന് മുക്തനാവണം. അപ്പോഴാണ് ആരോപണങ്ങളുടെ ഒരു രഹസ്യം തിരിച്ചറിയുക.
ഒരു സൂഫീ കഥയുണ്ട്.
ഒരു പക്ഷി ചത്ത ഒരു എലിയേയും കൊക്കിലേറ്റി പറക്കുകയായിരുന്നു.
അപ്പോള്‍ ഒരു കൂട്ടം പക്ഷികള്‍ ആ പക്ഷിയെ പിന്തുടാന്‍ തുടങ്ങി. പക്ഷി വളരെ വിഷമത്തിലായി.
എന്താണിത്? ഞാന്‍ അവരോടൊന്നും ചെയ്യുന്നില്ലല്ലോ. വെറുമൊരു ചത്ത എലിയെ കൊത്തിപ്പറക്കുന്നതിന്‍റെ പേരില്‍ എന്തിനാണിവരെന്നെ ഇത്ര സീല്‍ക്കാരത്തോടെ ആക്രമിക്കാനായി പിന്തുടരുന്നത്. ഞാന്‍ എന്തു തെറ്റാണ് അവരോട് ചെയ്തത്. പക്ഷി ആകെ അസ്വസ്ഥനായി.
മറ്റു പക്ഷികള്‍ ഈ പക്ഷിയെ കൊത്താനും മാന്തിപ്പൊളിക്കാനും തുടങ്ങി. അവസാനം മല്‍പ്പിടുത്തത്തിനിടയില്‍ ഈ പക്ഷി വാ തുറക്കുകയും എലി താഴെ വീഴുകയും ചെയ്തു. ഉടന്‍ തന്നെ എല്ലാ പക്ഷികളും എലി വീണിടത്തേക്ക് പാഞ്ഞു. അവയെല്ലാം ഈ പക്ഷിയെ മറന്നു.
ശേഷം ആ പക്ഷി ഒറ്റക്ക് ചിന്തിക്കാന്‍ തുടങ്ങി. അവരാരും എനിക്കെതിരായിരുന്നുല്ല. പിന്നീട് മറ്റുപക്ഷികള്‍ ഇതേ പക്ഷിയെ വളരെ സഹതാപത്തോടെ നോക്കുകയും ചെയ്തു. ആ ചത്ത എലിയായിരുന്നു അവരുടെ ലഷ്യം. അതിനുവേണ്ടിയാണ് അവര്‍ ആക്രമണങ്ങള്‍ നടത്തിയത്.
ചുരുക്കത്തില്‍ കസേരയാണ് പ്രശ്നം. അധികാരക്കസേരകളാണ് മനുഷ്യരെ ആരോപണങ്ങളിലേക്കും ആക്രോശങ്ങളിലേക്കും നയിക്കുന്നത്. നന്മ ചെയ്യാന്‍ ആശിക്കുന്നുവെങ്കില്‍ ആദ്യം ചത്ത എലിയെ ആസക്തരായി നില്‍ക്കുന്ന മറ്റു പക്ഷികള്‍ക്ക് എറിഞ്ഞുകൊടുക്കുക. പിന്നെ പ്രവര്‍ത്തിക്കുക.
**** ******* ********* ********** ******* *******
ഒരു ദിവസം അബൂയസീദ് ബിസ്താമിയോട് ഒരാള്‍ ചോദിച്ചു. അങ്ങേയ്ക്ക് എത്ര വയസ്സായി?
നാല് വയസ്സ്, ശൈഖ് മറുപടി പറഞ്ഞു. ഇതു കേട്ട് ആശ്ചര്യഭരിതനായ മനുഷ്യനോട് ശൈഖ് തുടര്‍ന്നു.
നാല് വര്‍ഷം മുമ്പാണ് എനിക്ക് ദിവ്യ ദര്‍ശനവും ബോധോദയവും സംസിദ്ധമായത്. അതിനുമുമ്പുള്ള എഴുപതുവര്‍ഷത്തോളം ഞാന്‍ അല്ലാഹുവിനെക്കുറിച്ചുള്ള വ്യര്‍തഥമായ ചര്‍ച്ചകളില്‍ നഷ്ടപ്പെടുത്തുകയായിരുന്നു. അതെന്‍റെ വയസ്സായി ഞാന്‍ ഗണിക്കുന്നേയില്ല.
അജ്ഞതയുടെ യുഗാന്തരങ്ങള്‍ ജ്ഞാനത്തിന്‍റെ നിമിഷങ്ങള്‍ക്ക് പകരമാവില്ല. അപ്പോള്‍ ആത്മജ്ഞാനത്തിന്‍റെ ദിവ്യ പ്രകാശം അതില്ലാത്ത കാലത്തെ സ്മരിക്കുക പോലുമില്ല. കാലവും സ്ഥലവും ഇല്ലാതാവുന്ന അനശ്വരതയുടെ അംശമായിത്തീരുന്ന ജ്ഞാനപ്രകാശനത്തിന്‍റെ മൂല്യം അമൂല്യതയുടെ മൂല്യത്തെപ്പോലും അതിജയിക്കുന്നു. അതുകൊണ്ടാണ് ഒരു ആരാധകന്‍റെ (ആബിദ്) ആരാധനയേക്കാള്‍ ആത്മജ്ഞാനി (ആരിഫ്) യുടെ ആരാധന ഒരായിരമിരട്ടി സവിശേഷതയേറിയതാകുന്നത്.
(സിദ്ദീഖ് മുഹമ്മദ്. ഇര്‍ഫാദ് മാഗസിന്‍. ജനുവരി 2009)
Tuesday, October 7, 2008
റൂമീ കഥകള്‍ - ഏഴാം സ്വര്‍ഗ്ഗത്തിലെ മയില്‍
ആ പക്ഷിയുടെ പേര്‍ ഇല്ലിയ്യില്‍ എന്നാണ്. അതാണെന്ന് അവകാശപ്പെട്ടതോ ഒരു കുറുക്കന്‍. ഈ കുറുക്കന്‍ മദ്യത്തിന് നിറം കൊടുക്കാന്‍ ചായം കലക്കിവെച്ച ഒരു മരത്തൊട്ടിയില്‍ ചെന്ന് വീണതായിരുന്നു. അവനതില്‍ അല്പനേരം മുങ്ങിക്കിടന്നു. പിന്നെ പുറത്ത് വന്നപ്പോള്‍ ശരീരമാകെ വര്‍ണ്ണശബളമായിരിക്കുന്നു.
അങ്ങിനെ അവന്‍ പറഞ്ഞു നടന്നു. “ഞാന്‍ ഏഴാം സ്വര്‍ഗ്ഗത്തിലെ ഇല്ലിയില്‍ എന്ന മയില്‍പ്പക്ഷിയാണ്."
പച്ച , ചുവപ്പ് , നീല , മഞ്ഞ , തുടങ്ങിയ മിശ്ര വര്‍ണ്ണങ്ങളില്‍ സ്വയം ദര്‍ശിച്ചും പ്രദര്‍ശിപ്പിച്ചും മറ്റു കുറുക്കന്‍മാര്‍ക്കിടയില്‍ അവന്‍ അങ്ങനെ വിലസി നടന്നു.
അവരെല്ലാം ചോദിച്ചു. “എടോ കൊച്ചു കുറുക്കാ .. നിനക്കെന്തു സംഭവിച്ചു? നീ വല്യ ഗമയിലാണല്ലോ. സന്തോഷം കൊണ്ട് നീയിങ്ങനെ മത്തുപിടിച്ചു നടക്കാന്‍ മാത്രം എന്താണുണ്ടായത്?”
അവരിലൊരു കുറുക്കന്‍ അവന്‍റെ അടുത്ത് ചെന്ന് ചോദിച്ചു. “നീ എല്ലാവരെയും വിഡ്ഢിയാക്കുകയാണോ അതോ സത്യമായും നിനക്ക് വല്ല ആള്‍ദൈവപ്പട്ടവും കിട്ടിയോ?”
അപ്പോള്‍ നീയതു കണ്ടെത്തിക്കഴിഞ്ഞു. നീ ദൈവ മാര്‍ഗ്ഗത്തിലെത്തിച്ചേര്‍ന്നിരിക്കുന്നു. എന്‍റെ വര്‍ണ്ണാഭമായ ശരീരം നോക്കൂ. .. ഞാന്‍ ലോകത്തിന്‍റെ ആരാധനാവിഗ്രഹമാണ്.
ആത്മീയ തേജസ്സാര്‍ന്ന എന്‍റെ ശരീരം കാണുന്നില്ലേ? ഈ പ്രഭാവലയം നിങ്ങളുടെ രക്ഷയാണ്. മോക്ഷമാണ്. ഞാന്‍ ദൈവാനുഗ്രഹത്തിന്‍റെ പ്രദര്‍ശനശാലയായി മാറിയിരിക്കുന്നു. അനന്തമായ അത്ഭുതക്കാഴ്ചകള്‍ നിങ്ങള്‍ എന്നിലൂടെ കണ്ടുകൊണ്ടിരിക്കും. ഇനി നിങ്ങളെന്നെ കുറുക്കന്‍ എന്ന് വിളിയ്ക്കരുത്. ഇത്രമാത്രം തേജസ്സും സൌന്ദര്യവും ഒരു കുറുക്കനുണ്ടാകുമോ?.
മെഴുകുതിരി വെട്ടത്തിലേക്ക് ശലഭങ്ങള്‍ എന്ന പോലെ കുറുക്കന്‍മാരുടെ ഒരു വന്‍ അനുയായി വൃന്ദം അവന്‍റെ ചുറ്റും കൂടി.... “ശരി .. ഇനി ഞങ്ങള്‍ അവിടുത്തെ എന്താണ് സംബോധന്‍ ചെയ്യേണ്ടത്?”.
“എന്നെ നിങ്ങള്‍ ഇലിയ്യില്‍ .... അഥവാ ഏഴാം സ്വര്‍ഗ്ഗത്തിലെ മയില്‍ എന്നു വിളിയ്ക്കൂ..”
“അതെ ഞങ്ങള്‍ അങ്ങിനെത്തന്നെ വിളിയ്ക്കാം. പക്ഷേ മയിലുകള്‍ പനിനീര്‍തോപ്പില്‍ ഇണകളോടൊത്ത് നൃത്തം ചെയ്യുമല്ലോ, അതേ പോലെ ഞങ്ങള്‍ക്ക് അങ്ങയുടെ ആനന്ദനൃത്തം ദര്‍ശിയ്ക്കണം.
പക്ഷേ ഞാന്‍ ഭൂമിയിലെ ഉദ്യാനങ്ങളില്‍ നൃത്തം ചെയ്യില്ല. എന്‍റെ നൃത്തം കാണണമെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തിലെത്തണം. അതിന് നിങ്ങള്‍ എന്നെ ആരാധിക്കണം.
മറ്റു കുറുക്കന്‍മാര്‍ വേറൊരു ആവശ്യം ഉന്നയിച്ചു.
എങ്കില്‍ അവിടുന്ന് മയിലിനെപ്പോലെ ഒന്നു കൂജനം ചെയ്യാമോ?.
അവിടുത്തെ ശബ്ദം ഇപ്പോഴും കുറുക്കന്‍റെത് തന്നെയാണല്ലോ!
അവന്‍ കുറുക്കന്‍ ശബ്ദത്തില്‍ തന്നെ പറഞ്ഞു. ‘അതിന്‍റെ ആവശ്യമില്ല.’
“ എങ്കില്‍ മഹാപ്രഭാവനായുള്ളവനേ , താങ്കള്‍ ഒരു മയിലല്ല , ഞങ്ങളെപ്പോലെ സാധാരണ കറുക്കന്‍ മാത്രമാണ്.”
മയില്‍ച്ചിറകുകള്‍ അതിന്‍റെ ശരീരത്തിലേക്ക് ദൈവത്തില്‍ നിന്നിറങ്ങി വന്നതാണ്. അത് കൊഴിഞ്ഞു വീണതെടുത്തണിഞ്ഞതോ നിറങ്ങള്‍ വാരി പൂശി ഉണ്ടാക്കിയതോ അല്ല. അണിയുകയും മാറുകയും ചെയ്യുന്ന രൂപങ്ങള്‍ കൊണ്ട് ചൈതന്യം സിദ്ധിക്കുന്നില്ല.
(ടി. വി. അബ്ദുറഹ്മാന്‍ , സാംസ്കാരിക പൈതൃകം മാഗസിന്‍ റൂമീ പതിപ്പ്)
Monday, September 29, 2008
റൂമീ കവിത : നിന്‍റെ മുഖമന്വേഷിച്ച്
എന്‍റെ ജീവിതാരംഭം മുതല്‍
ഞാന്‍ നിന്‍റെ മുഖം തിരയുന്നു
എന്നാല്‍ ഇന്ന്
ഞാനത് കണ്ടെത്തിയിരിക്കുന്നു.
ഞാന്‍ തിരഞ്ഞുകൊണ്ടിരുന്ന
മുഖത്തിന്‍റെ വശ്യത , മനോഹാരിത
അളക്കാനാവാത്ത ആകര്‍ഷകത്വം
ഇന്നു ഞാന്‍ കണ്ടെത്തിയിരുക്കുന്നു.
ഇന്നലെ പരിഹസിച്ചവര്‍
ചീത്തവിളിച്ചവര്‍
എന്നെപ്പോലെ
തിരിഞ്ഞില്ലെന്നതില്‍
ഖേദിക്കുന്നു.
ഇന്നു ഞാന്‍ നിന്നെ
കണ്ടെത്തിയിരിക്കുന്നു.
നിന്‍റെ സൌന്ദ്ര്യത്തി ന്‍റ പ്രതാപത്തില്‍
ഞാന്‍ സംഭ്രമ ചിത്തനാകുന്നു.
കണ്ണുകള്‍ നിറയെ
നിന്നെ കാണാന്‍ കൊതിക്കുന്നു.
എന്‍റെ ഹൃദയം
വികാരതത്താല്‍ വെന്തിരിക്കുന്നു.
എന്‍റെ ഹൃദയമെന്നെന്നും
ഈ അത്ഭുത സൌന്ദര്യത്തെ
തിരഞ്ഞിരുന്നു..
ഇന്നു ഞാനത് കണ്ടെത്തിയിരിക്കുന്നു.
ഈ പ്രണയത്തെ
മാനുഷികമെന്നു വിളിക്കാന്‍
ഞാന്‍ ലജ്ജിക്കുന്നു.
ദൈവികമെന്നു വിളിക്കാന്‍
ഞാന്‍ ഭയക്കുന്നു.
ഒരു പുലര്‍കാല തെന്നല്പോലെ
നിന്‍റെ സൌരഭ്യ നിശ്വാസം
പൂന്തോട്ടത്തിന്‍റെ നിശ്ചലതയിലേക്ക് വന്നു.
നീ എനിക്ക് പുതിയ ജീവിതം തന്നു.
ഞാന്‍ നിന്‍റെ വെയിലാകുന്നു.
ഞാന്‍ നിന്‍റെ നിഴലാകുന്നു.
എന്‍റെ ആത്മാവ്
നിര്‍വൃതിയില്‍ നിലവിളിക്കുന്നു.
എന്‍റെ ജീവിതത്തിന്‍റെ
ഓരോ നാരിഴയും
നിന്നോട് പ്രണയത്തിലാകുന്നു.
നിന്‍റെ ജ്യോതിര്‍പ്രവാഹം
എന്‍റെ ഹൃദയത്തില്‍
തീ കൊളുത്തിയിരിക്കുന്നു.
ആകാശത്തില്‍ , ഭൂമിയില്‍
നീയെനിക്കുവേണ്ടി
കിരണങ്ങള്‍ തീര്‍ത്തിരിക്കുന്നു.
എന്‍റെ സ്നേഹാസ്ത്രങ്ങള്‍
ലക്ഷ്യത്തിലെത്തിയിരിക്കുന്നു.
ഞാന്‍ കരുണയുടെ വീട്ടിലാകുന്നു.
എന്‍റെ ഹൃദയം
പ്രാര്‍തഥനാഗേഹമാകുന്നു.
(വിവര്‍ത്തനം : അബ്ബാസ് പനക്കല്‍, പൈതൃകം റൂമീ പതിപ്പ്)
Wednesday, September 24, 2008
ആസക്തികള്‍ വിതച്ച് കോടികള്‍ കൊയ്യുന്നവര്‍
ഉപഭോഗ സംസ്കാരത്തിന്‍റെ ആഗോളീകരണം മനുഷ്യനെ ആസക്തനാക്കുകയാണ്. ആസക്തികള്‍ കൊണ്ട് ആതുരമായ ഒരു സമൂഹമായിരിക്കുന്നു നാം. വിപണിയിലെ ഏത് ഉല്പന്നവും വില്‍ക്കാനാവശ്യമായ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളാല്‍ നാം വശീകരിക്കപ്പെട്ടിരിക്കുന്നു. പണത്തെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതില്ല. എന്തിനും ഫിനാന്‍സ് സൌകര്യവും ലഭ്യമാണ്. സ്വസ്ഥമായ ജീവിതത്തിലേക്ക് ആസക്തിയുടെ ഇര കോര്‍ത്ത സ്വപ്നങ്ങളെറിഞ്ഞ് കോടികള്‍ കൊയ്യുകയാണ് ആഗോള കച്ചവട ഭീമന്മാര്‍. ഇവിടെ മനോഹരമായ ഒരു കഥ ഓര്‍മിച്ചു പോവുകയാണ്.
ഒരു രാജാവിന് ഒരു ബാര്‍ബറുണ്ടായിരുന്നു. അയാള്‍ നിത്യവും കൊട്ടാരത്തില്‍ വന്ന് ജോലി ചെയ്യും. കൂലിയായി പതിവായി ഒരു സ്വര്‍ണ്ണനാണയവും ലഭിക്കും. എന്നും ഓരോ സ്വര്‍ണ്ണനാണയം ലഭിക്കുന്നത് കൊണ്ട് എല്ലാ ദിവസവും അത് ചിലവഴിക്കുകയും ആഹ്ലാദവാനായി ജീവിക്കുകയും ചെയ്തു. അദ്ദേഹം വളരെ സ്വസ്ഥനും സന്തോഷവാനുമായിരുന്നു. വെറും ഒരു സ്വര്‍ണ്ണനാണയം മാത്രം ലഭിക്കുന്ന ബാര്‍ബറിന്‍റെ നിറഞ്ഞ സന്തോഷത്തിന്‍റെ രഹസ്യം മനസ്സിലാവാതെ രാജാവ് കുഴങ്ങി. രാജാവ് ഒരു ദിവസം തന്‍റെ പ്രധാനമന്ത്രിയോട് പറഞ്ഞു. “എന്‍റെ ഖജനാവില്‍ കോടികളുടെ സ്വര്‍ണ്ണവും രത്നങ്ങളുമുണ്ട്. എന്നിട്ടും ഞാന്‍ അസ്വസ്ഥനാണ്. എന്നാല്‍ വെറും ഒരു സ്വര്‍ണ്ണനാണയം ലഭിക്കുന്ന ബാര്‍ബര്‍ വളരെ സംതൃപ്തനുമാണ്. എന്താണ് അതിന്‍റെ രഹസ്യം?.”
“നാളെ ഞാന്‍ കാണിച്ചുതരാം.” പ്രധാന മന്ത്രി മറുപടി പറഞ്ഞു. അന്ന് രാത്രി പ്രധാനമന്ത്രി 99 സ്വര്‍ണ്ണനാണയം ബാര്‍ബറുടെ വീട്ടിലേക്കെറിഞ്ഞു. പിറ്റേന്ന് മുതല്‍ ബാര്‍ബര്‍ അസ്വസ്ഥനായിത്തുടങ്ങി. രണ്ടു ദിവസങ്ങള്‍ക്കു ശേഷം രാജാവ് കര്യമന്വേഷിച്ചു. അപ്പോള്‍ ബാര്‍ബര്‍ പറഞ്ഞു.:
“കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എനിക്ക് 99 സ്വര്‍ണനാണയം കളഞ്ഞുകിട്ടി. അതോടെ അത് 100 എണ്ണം ആക്കാനുള്ള ആശ ശക്തിയായി. പിറ്റേ ദിവസം ഞാന്‍ പട്ടിണികിടന്ന് അത് നൂറാക്കി. ഇപ്പോള്‍ ഞാന്‍ 200 ആക്കാനുള്ള പരിശ്രമത്തിലാണ്. പല ദിവസവും പട്ടിണിയാണ്. മനസ്സിന് ഒരു സ്വസ്ഥതയുമില്ല. . 99 സ്വര്‍ണ നാണയത്തിന്‍റെ യഥാര്‍ത്ഥ അവകാശി വന്നെത്തുമോ എന്ന വ്യാകുലതയും എന്നെ വിട്ടു മാറുന്നില്ല. ചുരുക്കത്തില്‍ എല്ലാ സാമാധാനവും പോയി.
(സിദ്ദിഖ് മുഹമ്മദ് , ഇര്‍ഫാദ് മാഗസിന്‍)
Saturday, August 30, 2008
യതി മൊഴിഞ്ഞ റൂമീകഥകള്‍
Friday, August 29, 2008
എക്സ്പെയറി ഡേറ്റ് കഴിഞ്ഞാല്‍
കോഴിക്കോട്ടെ അമ്മായിഅമ്മമാര്‍ക്ക് പെണ്‍മക്കളുടെ പുതിയാപ്പിളമാരോട് അതിരറ്റ വാത്സല്യമാണ്.മകളോടുള്ള സ്നേഹം മുഴുവന്‍ അമ്മ അവളുടെ ഭര്‍ത്താവില്‍ ചൊരിയുന്നു. അയാള്‍ക്ക് വിരുന്നൊരുക്കിയമ് ആദരണീയനായ അതിഥിയായി അയാളെ ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തിയും അവര്‍ സായൂജ്യമടയുന്നു
തെക്കേപ്പുറം എന്നു വിളിക്കപ്പെടുന്ന കുറ്റിച്ചിറയിലെ തറവാട്ടിലെ ഒരു അമ്മായിഅമ്മയെ അറിയാം. ജോലി അല്പം അകലെ ആയതുകൊണ്ട് ആഴ്ചയില്‍ മാത്രം മണിയറയിലെത്തുന്ന മകളുടെ മണവാളന് നെയ്ച്ചോറോ ബിരിയാണിയോ ഉണ്ടാക്കിക്കൊടുക്കാത്ത ഒരു രാത്രി പോലും അവരുടെ ജീവിതത്തില്‍ കഴിങ്ങുപോയിട്ടില്ല. പാണ്ടിക ശാലയിലെ കണക്കെഴുത്തു പണി തന്റെ ഭര്‍ത്താവിനു നഷ്ടമായപ്പോള്‍ , അദ്ദേഹത്തിനും തനിക്കം കഞ്ഞിയും പുഴുക്കും വിളമ്പിയപ്പോഴും മരുമകന്റെ പ്ലേറ്റില്‍ പൊരിച്ച കോഴിയോ മീനോ ഉണ്ടായിരുന്നു. പുതിയാപ്പിളക്ക് അക്കാലത്ത് ചെറിയ ജോലി ആയതു കൊണ്ട് ,അധികമൊന്നും ചിലവിന് അവിടെ കൊടുക്കറുണ്ടായിരുന്നില്ല താനും. ചിലപ്പോഴെങ്കിലും അയാള്‍ ഓസിപ്പുതിയാപ്പിള ആകാറുണ്ടായിരുന്നു. അപ്പൊഴെല്ലാം തന്റെ പരവശമായ മുഖത്തെ പുഞ്ചിരിയുടെ പാല്പ്പാത മായതെ ആ അമ്മായിഅമ്മ വിമ്പിക്കൊണ്ടിരുന്നു. കാലം കഴിഞ്ഞപ്പോള്‍ , ഒരു കേസ് തോറ്റതുകൊണ്ട് തറവാട് ഷെയറുപിരിഞ്ഞു വില്‍ക്കേണ്ടി വന്നു. മരുമകന്‍ ആ സമയമാകുമ്പോഴേക്കും പച്ചപിടിച്ചിരുന്നു. മരുമകനും മകളും നാലഞ്ചു മുറികളുള്ള ഒരു വീട് പണിതിട്ടും ഉപ്പായും ഉമ്മായും ഇപ്പോള്‍ വാടകക്കെടുത്ത കൊച്ചു വീട്ടീല്‍ തനിച്ച് കഴിയുകയാണ്. മരുമകനും മകളും ആ വയോധികരെ കാര്‍ന്നുതിന്നുന്ന ഏകാന്തതയെപ്പറ്റി വ്യാകുലപ്പെടുന്നില്ല. മാത്രമല്ല , അതവരുടെ വിഷയമേ ആകുന്നില്ല.
ജീവിതകാലം മുഴുവന്‍ മക്കള്‍ക്ക് വേണ്ടീ ഹോമം ചെയ്തിട്ട് , ഒടുവില്‍ വലിച്ചെറിയപ്പെടാനാണ് നമ്മുടെ നാട്ടിലെ എത്രയോ വ്ര്‌ദ്ധരുടെ വിധി. പേപ്പര്‍, പ്ലാസ്റ്റിക് കപ്പുകളും പ്ലേറ്റുകളും വന്ന ശേഷം ക്രോക്കറികള്‍ കഴുകിവെക്കുന്നത് നമുക്ക് ഭാരമായിരുക്കുന്നു. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുക. സൗകര്യമാണ് നമുക്ക് പ്രധാനം. ബുദ്ധിമുട്ടൊഴിവാക്കി എങ്ങനെ ജീവിക്കാം എന്നതിന്റെ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണോരോ ചെറുപ്പക്കാരനും. വലിച്ചെറിയാന്‍ ചവരറ്റുകൊട്ടകളുണ്ട്. വയസ്സായവരെ വലിച്ചെറിയാനുള്ള വേസ്ബാസ്ക്കറ്റുകളാണ് ഓരോ വ്ര്‌ദ്ധ സദനവും. അണുകുടുംബങ്ങളാണിന്നഭികാമ്യം. ശരിക്കും നമ്മുടേത അണുകുടുംബങ്ങളല്ല. അണുബാധിച്ച കുടുംബങ്ങളാണ്. മാരകമായ രോഗാണു. സ്നേഹം പ്രയോജനത്തിനു മാത്രമുള്ള പരസ്യ വാചകങ്ങളായിരുക്കുന്നു. "നിങ്ങളുടെ സംത്ര്‌പ്തിയാണ് ഞങ്ങളുടെ സായൂജ്യം" എന്ന് നാം മറ്റുള്ളവരോട് പറഞ്ഞ് കൊണ്ടീരിക്കുന്നു.
സഊദി അറേബ്യയിലെ തുറമുഖ പട്ടണത്തില്‍, രണ്ടുവര്‍ഷങ്ങളോളം പണിയൊന്നും കിട്ടാതെ അലയേണ്ടിവന്ന ബിരുദാനതര ബിരുദധാരിയായ ഒരു സുഹ്ര്‌ത്തിന് ഒടുവില്‍ ജോലി കിട്ടി. എന്തായിരുന്നെന്നോ ലാവണം. കാലാവധി കഴിഞ്ഞ പദാര്‍തഥങ്ങളുടെ പായ്ക്കറ്റുകളില്‍ തിയ്യതി മാറ്റി ഒട്ടിക്കുക. നിയമപാലനത്തില്‍ കണിശതയുള്ള ഈ രാജ്യത്തും മലയാളി തന്റെ വക്ര ബുദ്ധി പ്രയോഗിക്കുകയായിരുന്നു. അങ്ങനെ ചെറിയൊരു വിലയിളവില്‍ വില്പ്പനക്ക് ലൈസന്‍സ് കിട്ടിയ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ആ ഭക്ഷ്യവസ്തുക്കള്‍ ചൂടപ്പം പോലെ വിറ്റുപോയി. എന്തെങ്കിലും പ്രയോജനമുണ്ടായിരുന്നെങ്കില്‍ വ്ര്‌ദ്ധരായ നമ്മുടെ മാതാപിതാക്കളുടെയും എക്സ്പയറി ഡേറ്റ് നാം മാറ്റി ഒട്ടിക്കുമായിരുന്നു. അങ്ങനെ അല്ലാത്തതിനാല്‍ അവര്‍ ഓള്‍ഡേജ് ഹോമുകളിലെ അന്തേവാസികളാകുന്നു. പേയിംഗ് ഗസ്റ്റുകളും അഭികാമ്യരല്ലാത്ത അതിഥികളുമുണ്ട് ഇക്കൂട്ടത്തില്‍.
യൗവന കാലം ആഘോഷത്തിന്റേതാണ്. അക്കാലത്ത് ഏതു ദരിദ്രനും പ്രായത്തിന്റെ സന്തോഷമെങ്കിലുണ്ടാവും. ചെറുപ്പക്കാലത്ത് ആഹ്ലാദമില്ലാതിരിക്കുക എന്നത് വേദനാജനകമാണ്. എന്നാല വയസ്സുകാലത്ത് വേദനയില്ലാതിരിക്കുകയെന്നതാണ് ആഹ്ലാദകരം. കാരണം ഓജസ്സ് കഴിഞ്ഞുപോയ ശരീരത്തില്‍ വ്യാധികള്‍ കൂടുകൂട്ടുന്ന കാലമാണ്. വ്യാധിയോടൊപ്പം ആധിയും കൂടുചേരുന്നു. അപ്പോഴാണ് ആശ്വാസത്തിന്റെ കുളിര്‍കാറ്റുമായി , സന്ത്വനസ്പര്‍ശവുമായി സന്താനങ്ങളെത്തേണ്ടത്. എന്നാലവര്‍ സ്വന്തം സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലായിരിക്കും. എന്നാല്‍, നോവലിസ്റ്റ് ആനന്ദ് പറഞ്ഞത് പോലെ, സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം അറിയാതിരിക്കുന്നതാണ് യുവത്വം. അതറിഞ്ഞുതുടങ്ങുമ്പോള്‍ ഒരാള്‍ വ്ര്‌ദ്ധനാകുന്നു എന്ന സത്യം അവര്‍ക്കറിയില്ലല്ലോ. കാരണം അവര്‍ യുവാകാളായിപ്പോയില്ലേ?
വാര്ധക്യമെന്നത് അവിടെയെത്തുന്നതുവരെ ആരും ചിന്തിക്കാനിഷ്ടപ്പെടാത്ത അരവസ്ഥയാണ്. മരണം പോലെ. അത് മറ്റുള്ളവര്‍ക്കേ വരൂ എന്ന ഒരു തോന്നല്‍ യുവാവായിരിക്കുന്ന ഓരോരുത്തര്‍ക്കുമുണ്ട്. അത്കൊണ്ടാണ് ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം , അറിയാത്ത ഭാഷ സംസാരിക്കുന്ന ഒരു വിദേശ രാജ്യമാണ് വാര്‍ധക്യം എന്ന് മേ സര്‍റ്റണ്‍ പറഞ്ഞത്. ദീര്‍ഘകാലം ജീവിക്കണം , എന്നാല്‍ വയസ്സ് കൂടാന്‍ പാടില്ല എന്നാണ് നമ്മുടെ ആഗ്രഹം. മരിക്കാനും പാടില്ല. അതേ സമയം സ്വര്‍ഗ്ഗത്തില്‍ പോകാന്‍ നമുക്കെല്ലാം കൊതിയുമുണ്ട്. മരണം രുചിക്കാതെ സ്വര്‍ഗ്ഗം സ്വന്തമാക്കാനും വയസ്സ് കൂടാതെ ആയുഷ്മാനാവാനും ഇഷ്ടപ്പെടാത്ത വളരെക്കുറച്ചാളുകളേ ഈ ഭൂമിയിലുണ്ടാവൂ.
നാം കൊടുക്കാത്തതൊന്നും ഈ ജീവിതത്തില്‍ നമുക്ക് കിട്ടുന്നില്ല. ബാഹ്യമായ ഒരവലോകനത്തില്‍ നിന്ന് മാറി ആഴത്തില്‍ വിശകലനം ചെയ്താല്‍ ഒരാന്തരിക നീതി ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ഇന്ന് കൊടുക്കുന്നത് തിരിച്ചുകിട്ടുന്നത് നാളെ തന്നെയാവണമെന്നില്ല. കാലങ്ങള്‍ക്ക് ശേഷമാവം. മടക്കിലഭിക്കുന്നത് അത് തന്നെയാവണമെന്നുമില്ല. പക്ഷേ ഒരിക്കലതു തിരിച്ചുവരിക തന്നെ ചെയ്യും. ഓരോ കര്‍മ്മവും ഓരോ റബ്ബര്‍ പന്താണ്. തിരിച്ചറിഞ്ഞില്ലെങ്കിലും, അതിന്റെയോ അതിനേക്കാളോ മൂല്യമുള്ള ഒരു സമ്മാനം ഭാവിയുടെ ഗര്‍ഭത്തില്‍ ഓരോരുത്തര്‍ക്കുമായി കാത്തുവെച്ചിട്ടുണ്ട്.
നായക നടന്മാരായി പ്രശസ്തിയുടെ പാല്‍ വെളിച്ചത്തില്‍ വിളങ്ങയിരുന്നവര്‍ സൈഡ് റോളുകള്‍ കൊണ്ട് പില്‍ക്കാലത്ത് ത്ര്‌പ്തിപ്പെടേണ്ടിവരുന്നത് പോലെ, യൗവനദീപ്തിക്ക് വാര്ധക്യം എപ്പോഴും വഴിമാറിക്കൊടുക്കേണ്ടി വരുന്നു. ഒരിക്കല്‍ യുവത്വത്തിന്റെ കൈചൂണ്ടിപ്പലകകളായവര്‍ നോക്കുകുത്തികളായവരോധിക്കപ്പെടുന്നതങ്ങനെയാണ്. അതുകൊണ്ടു തന്നെ അവര്‍ പരിഗണന അര്‍ഹിക്കുന്നു. ഒരു പരിഗണനയും പാഴായി പോകുന്നില്ല. ഹരികുമാറിന്റെ സൂര്യ കാന്തിപ്പൂക്കള്‍ എന്ന കഥയിലെ വിത്തുകള്‍ നഷ്ടപ്പെട്ട കുട്ടിക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യകാന്തിപ്പാടങ്ങള്‍ കാണാനായത് പോലെ ഓരൊ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത് സാധ്യമാണ്.
രക്ഷിതാക്കള്‍ തങ്ങള്‍ക്കു വേണ്ടി ഒന്നും കരുതിവച്ചില്ല എന്നു പരിതപിക്കുന്നവരുണ്ട്. സത്യത്തില്‍ അതവരുടെ കര്‍ത്തവ്യമല്ല. അതവരുടെ സന്മനസ്സും സന്തോഷവും മാത്രമാണ്. 'നമ്മുടെ യുവാക്കള്‍ക്ക് ഭാസുരമായ ഭാവി ഉണ്ടാക്കിക്കൊടുക്കാന്‍ എപ്പോഴും നമുക്ക് കഴിയണമെന്നില്ല. എന്നാല്‍ ഭാവിക്ക് വേണ്ടി യുവാക്കളെ സജ്ജരാക്കാന്‍ നമുക്ക് സാധിക്കും' എന്ന് ഫ്രാങ്ക് ലിന്‍ ഡി. റൂസ് വെല്‍റ്റ് പറയാന്‍ കാരണമതാകുന്നു.
വ്ര്‌ദ്ധന്മാരായ രക്ഷിതാക്കള്‍ വിഢികളാണെന്ന വിചാരത്തോടെയാണ് കൗമാരപ്രായക്കാര്‍ സാധാരണ ഗതിയില്‍ വളരുന്നത്. അവരുടെ കുട്ടികളില്‍ അവരെപ്പറ്റിയും അങ്ങനെയാണ് ചിന്തിക്കുക എന്നവര്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നില്ല.
കാനേഷ് പൂനൂര്.സാംസ്കാരിക പൈത്ര്‌കം മാസികഓഗസ്റ്റ് രണ്ടായിരത്തി എട്ട്
Monday, August 18, 2008
റൂമീ കഥകള്‍
പ്രണയം വാക്കുകളില്‍, മൊഴികളില്‍ പരിരംഭണം ചെയ്യപ്പെടൂമ്പോള്‍ അവള്‍ പ്രതിവചിക്കുന്നു. "അമ്പിളി പോലെ സുന്ദരനായ എന്റെ രാജകുമാരന്‍ കിടക്കുന്ന ഇടം ഒരു കിണറിന്റെ അടിത്തട്ടാണേങ്കിലും അവിടം സ്വര്‍ഗ്ഗമായി മാറുന്നു."
------------------------------------------------------
സിംഹം
പാതിരാ കഴിഞ്ഞായിരുന്നു ആ ക്ര്‌ഷിക്കാരന്‍ അന്ന് ചന്തയില്‍ നിന്ന് തിരിച്ച് വന്നത്. വന്നപാടെ അയാള്‍ തൊഴുത്തില്‍ കാളയെ കെട്ടിയിട്ടിരിക്കുന്നിടത്ത് ചെന്നുനോക്കി. ഇരുട്ടില്‍ തൊഴുത്തിന്റെ മൂലയില്‍ കിടക്കുകയായിരുന്ന അതിന്റെ ദേഹത്ത് അയാള്‍ വത്സല്യപൂര്‌വ്വം ഉഴിഞ്ഞുകൊടുത്തു. എന്നാല്‍ കാളയെ തൊഴുത്തിലിട്ട് കൊന്നുതിന്ന ശേഷം അതിന്റെ സ്ഥാനത്ത് കിടപ്പുറപ്പിച്ച സിംഹത്തെയായിരുന്നു അയാള്‍ ലാളനാപൂര്‍വ്വം തലോടിക്കൊണ്ടിരുന്നത്. സിംഹം ചിന്തിച്ചു. "കുറച്ച് വെളിച്ചമുണ്ടായിരന്നെങ്കില്‍ ഈ ഇരുട്ടത്ത് ഇയാള്‍ തലോടിക്കൊണ്ടിരിക്കുന്നത് ആരെയാണേന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ - വാത്സല്യം കൊണ്ട് ത്രസിക്കുന്ന ഇയാളുടെ ഹ്ര്‌ദയം പേടിച്ച് രക്തം ചീറ്റുമായിരുന്നു. ഇയാളുടെ പിത്തകോശം പൊട്ടിപ്പോകുമായിരുന്നു.
ടി. വി .അബ്ദുര്‍റഹ്മാന്‍
Sunday, August 17, 2008
പ്രണയം പ്രണാമത്തിന്
പ്രണയത്തിന്റെ ആത്മത്വര ചക്രവാളത്തിലും അവസാനിക്കുന്നില്ല.അത് മറ്റേതോ പ്രപന്ച്ചത്തെ തേടിപ്പറക്കുകയാണ്. നിലാവും നക്ഷത്രവും വസന്തവും പൂക്കളും മഞ്ഞു പെയ്യുന്ന പുലരികളും കണ്‍മുന്നിലുള്ളിടത്തോളം ഹൃദയത്തിലെ പ്രണയരാപ്പാടി പാടിക്കൊണ്ടിരിക്കും .
പ്രണയത്തിന് ഒരായിരം മുഖങ്ങളുണ്ട്. ദിവ്യതയാണ് ഏറ്റവും ഉയര്‍ന്നത്. ഏറ്റവും താഴ്ന്നത് ശാരീരികതയും . പ്രണയം ഒരു സമുദ്രമാണ്. ലൈംഗികത് വെറും ദാഹവും . മാനുഷിക പ്രപന്ച്ചത്തിലെ ഏറ്റവും ഉയര്‍ന്ന പ്രകാശ വലയമാണ് പ്രണയം . ദൈവിക പ്രപന്ച്ചത്തിലെ ഏറ്റവും താഴ്ന്ന പ്രകാശ വലയവും പ്രണയം തന്നെ.പ്രമാണങ്ങളല്ല, പ്രണാമത്തിലേക്കുള്ള പ്രയാണമാണ് പ്രണയത്തിന്റെ പ്രാണണ്‍. ദൈവിക സിംഹാസനത്തിലേക്കുള്ള തീര്‍ത്ഥാടനമാണ് പ്രണയം . ദിവ്യത തന്നെ പ്രണയമാണ്. ആ ദിവ്യതയെ നിത്യമായി പ്രണമിക്കലാണ് പ്രണയത്തിന്റെ ദൌത്യം . പ്രണയത്തെ പ്രണമിക്കുക.
റൂമി പറഞ്ഞു.: "ഒരു യഥാര്‍ത്ഥ അനുരാഗിയുടെ പ്രണയം മാനുഷികതയില്‍ എവിടെയെല്ലാം പ്രവഹിച്ചാലും ഒടുവില്‍ യഥാര്‍ത്ഥ പ്രണയഭാജനത്തിലെത്തുക തന്നെ ചെയ്യും .
കടപ്പാട് : ഇര്‍ഫാദ് മാഗസിന്‍







